ADVERTISEMENT

രണ്ട് രാഷ്ട്രീയ നാടകങ്ങൾ - ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ബ്രെറ്റ് ബെയ്‌ലിയുടെ സാംസൺ. പാറ്റ്നയിലെ രാഗ അരങ്ങിലെത്തിച്ച ഫൗൾ പ്ളേ. പ്രകടനാത്മകതക്ക് ഊന്നൽ നൽകുന്ന രണ്ട് പരമ്പരാഗത നാടകങ്ങൾ - തായ് വാൻ ഓപ്പറെ ഹീറോ ബ്യൂട്ടി, തെലുങ്കാന സുരഭിയുടെ മായാബസാർ. 

ഈ നാടകങ്ങളുടെ സൗന്ദര്യാത്മകതയും അവതരണ ശൈലിയും പരിശോധിക്കുകയാണ് ഇവിടെ. അതോടൊപ്പം ലെബനാൻ നാടകമായ ടോൾഡ് ബൈ മൈ മദറും വിലയിരുത്തുന്നു.

 

∙ സാംസൺ

ഒരു ബിബ്ലിക്കൽ കഥാപരിസരത്തു നിന്ന് ദക്ഷിണാഫ്രിക്കയിലെ 'തേഡ് വേൾഡ് ബൺഫൈറ്റി'നുവേണ്ടി സാംസൺ എന്ന നാടകം മെനഞ്ഞെടുക്കുമ്പോൾ അതിന്റെവിവിധങ്ങളായ സാധ്യതകളാണ് രചയിതാവും സംവിധായകനുമായ ബ്രെറ്റ് ബെയ്‌ലി ചിന്തിച്ചത്. താൻ രാഷ്ട്രീയ ജാഗ്രതയുള്ള നാടകപ്രവർത്തകനാണെന്ന്  അദ്ദേഹം പറയുന്നു. രാഷ്ട്രീയ ജാഗ്രത എന്നു പറഞ്ഞാൽ കലയെ പണയം വെക്കലല്ലെന്നും വരികൾക്കിടയിലൂടെ രാഷ്ട്രീയം പറയുന്നതാണ് എനിക്കിഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വളരെ കവിതാത്മകമായി, സൗന്ദര്യത്തിന്റെ എല്ലാ ദളങ്ങളും ചേർത്ത് വെച്ച് അദ്ദേഹം പ്രേക്ഷകനു മുന്നിൽ തുറന്നു വെച്ചത് ശുദ്ധ രാഷ്ട്രീയമാണ്.

 

വിശുദ്ധ പ്രണയത്തിനു മുന്നിൽ എന്താണ് അടിയറ വെക്കാത്തത്?  അതിസുന്ദരിയായ ദലീലയോടുള്ള പ്രണയ തീക്ഷ്ണതയിൽ തന്റെ രഹസ്യം - ദൈവിക കഴിവുകളുടെയും ശക്തിയുടെയും ഉറവിടം മുടിയാണെന്ന രഹസ്യം -സാംസൺ വെളിപ്പെടുത്തുന്നു. പ്രണയത്തെ മറയാക്കിയ ശത്രുക്കൾ  സാംസണെ കീഴ്പ്പെടുത്തുന്നു. ആക്രമിക്കുകയും ദൈവികശക്തിയുടെ കേന്ദ്രമായ തലമുടി മുറിച്ചു മാറ്റുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്യുന്നു. അത് പ്രതിരോധമായി വ്യാഖ്യാനിക്കപ്പെടുമ്പോൾ സാംസൺ പറയുന്നു 'നിങ്ങളുടെ പ്രതിരോധം അക്രമമാണ് '.

 

ലോകത്ത് പലയിടത്തും അരങ്ങേറിയ കൊടിയ അക്രമങ്ങൾ വ്യാഖ്യാനിക്കപ്പെട്ടതും വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നതും പ്രതിരോധമായാണ്. രാജ്യത്ത് ഫാഷിസവും ആഗോളതലത്തിൽ സാമ്രാജ്യത്വവും ചെയ്യുന്നതും മറ്റൊന്നല്ല. കോളനികളാണ് ഭോക്താക്കൾ. ആക്രാന്തം പിടിച്ചവരാണവർ എന്ന് സാംസൺ പറയുമ്പോൾ അത് ബ്രെറ്റ് ബെയ്‌ലി തന്നെയാണ് സംസാരിക്കുന്നത്. എനിക്ക് സമൂഹത്തോട് സംവദിക്കാനുള്ള മാധ്യമമാണ് നാടകമെന്ന ബ്രെറ്റിന്റെ നിലപാടുകൂടി ഇതോടൊപ്പം ചേർത്ത് വെക്കണം. കറുത്തവന് പ്രവേശനമില്ലെന്ന് വിളംബരം ചെയ്ത നാട്ടിൽ നിന്ന് മുടി ചുരുണ്ട, തൊലി കറുത്ത നീഗ്രോ സമൂഹത്തിൽ നിന്നുള്ള അഭിനേതാക്കളെ അണിനിരത്തിയതിലൂടെയും ബ്രെറ്റ് നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം സാംസണിലൂടെ നാടകത്തിലുടനീളം കടന്നു വരികയും ചെയ്യുന്നു.

 

ബഹളമയമില്ലാതെയും പച്ചക്കു പറയാതെയും താളാത്മകമായ സംഗീതത്തിന്റെയും നൃത്തച്ചുവടുകളുടെയും പിന്തുണയോടെ വളരെ ഊർജമുള്ള അവതരണമാണ് സാംസൺ പ്രേക്ഷകർക്ക് നൽകിയത്. തനിക്ക് ഊർജമുള്ള നാടകങ്ങളോടാണ് കൂടുതൽ ഇഷ്ടമെന്ന സംവിധായകന്റെതാൽപര്യത്തിന് നേർസാക്ഷ്യം കുറിക്കുകയാണ് ഒരു മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള നാടകം.

 

∙ ഫൗൾ പ്ളേ

ഇന്ത്യയിലെ സമകാലിക സാഹചര്യങ്ങളും വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ സംഭവങ്ങളും കണ്ണിച്ചേർക്കുന്നതാണ്  രൺധീർ കുമാറിന്റെ ഫൗൾ പ്ളേ. രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറിയ ആൾക്കൂട്ട കൊലകൾ, മാട്ടിറച്ചിയുടെ പേരിൽ നടന്ന അതിക്രമങ്ങൾ, അഖ്ലാഖ്, ജുനൈദ് സംഭവങ്ങൾ തുടങ്ങിയവ ഒന്നിനു പുറകെ മറ്റൊന്നായി മൾട്ടിമീഡിയയുടെ പിന്തുണയോടെ നിരത്തി വെക്കുന്നതാണ് 1.20 മണിക്കൂർ ദൈർഘ്യമുള്ള നാടകം.

overview-of-4-dramas-played-at-itfok-drama-festival1-JPG

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാഷണ ശകലത്തോടെയാണ് നാടകം തുടങ്ങുന്നത്. തുടർന്ന് കഥാപാത്രങ്ങൾ എത്തി ആത്മഭാഷണം നടത്തുകയാണ്. രാജ്യത്തിന്റെസ്ഥിതി ഇതാണെന്ന് കഥാപാത്രങ്ങൾ പ്രേക്ഷകരോട് സംവദിക്കുന്നു. ജാതീയത, അയിത്തം, പൗരത്യപ്രശ്നം, അർബൻ നക്സൽ ആരോപണം തുടങ്ങിയവയെല്ലാം ഈ ആത്മഭാഷണങ്ങളിൽ കടന്നു വരുന്നു. ഇങ്ങനെയുള്ള അവതരണവും പ്രഭാഷണവും തമ്മിൽ എന്ത് വ്യത്യാസമെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം ഉയർത്തിയ ചോദ്യം.  അവതരണത്തിന് കലാത്മകതയും സൗന്ദര്യവും നാടകീയതയും ആവശ്യമല്ലെ എന്ന ചോദ്യവും ഉയർന്നു. പക്ഷേ, ഇതാണ് എന്റെനാടകം എന്നതാണ് സംവിധായകൻ രൺധീർ കുമാറിന്റെ നിലപാട്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ ശേഷം ഈ അവതരണ ശൈലി മതിയെന്ന് താൻ തീരുമാനിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

 

∙ ഹീറോ ബ്യൂട്ടി

സംഗീതം, നൃത്തം, ആയോധനകല എന്നിവ ചേരുംപടി ചേർത്തതാണ് തായ് വാൻ ഓപ്പറേ ഹീറോ ബ്യൂട്ടി. 94 വർഷത്തെ പാരമ്പര്യമുളള മിംഗ് ഹ്വ യുവാൻ (എം.എച്ച്.വൈ) ആർട്സ് ആൻ്റ് കൾച്ചറൽ ഗ്രൂപ്പ് അരങ്ങിലെത്തിച്ച 'ഹീറോ ബ്യൂട്ടി 'യിൽ 'ലൗ ബേഡ് സ്പീയേഴ്സ്', 'ജനറൽ ഓഫ് ദ എമ്പയർ ' എന്നീ രണ്ടു നാടകങ്ങളാണുള്ളത്. 40, 20 മിനിറ്റ് വീതം ദൈർഘ്യം.

 

ചുരുങ്ങിയത് 150 പേർ അടങ്ങിയ സംഘത്തിന്റെരണ്ടു മണിക്കൂർ നീളുന്ന അവതരണമാണ് 40 പേരെ പങ്കെടുപ്പിച്ച് ചുരുക്കി അവതരിപ്പിച്ചതെന്ന് സംവിധായിക ചെൻ ചാവോ സ്യൻ ( CHEN CHAO HSIEN ) വ്യക്തമാക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന പ്രകടനം.

 

തായ് വാന്റെപരമ്പരാഗത സംഗീതത്തിൻ്റെയും നൃത്തത്തിൻ്റെയും അകമ്പടിയോടെയാണ് നാടകം വികസിക്കുന്നത്. ലീ ചെൻ (Li Czhen ) ചക്രവർത്തിക്ക് ഫാങ്ങ്യുൽ (Fang Yuil ) എന്ന ഗ്രാമീണ യുവതിയിൽ തോന്നിയ അനുരാഗവും വിവാഹവുമാണ് ആദ്യ നാടകത്തിൽ. രണ്ട് സൈന്യങ്ങളുടെ ഏറ്റുമുട്ടലാണ് രണ്ടാമത്തെ നാടകത്തിൽ ചിത്രീകരിക്കുന്നത്. സാമൂഹിക ജീവിതത്തിലെ പലവിധ സംഘർഷങ്ങളിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസവും ആഹ്ളാദവും ലഭിക്കുക എന്നതാണ് ഓപ്പറേ ലക്ഷ്യം വെക്കുന്നതെന്ന് അണിയറ ശിൽപികൾ പറയുന്നു.

 

∙ മായാബസാർ

ആന്ധ്രയിൽ 1885 ൽ സ്ഥാപിച്ച പ്രശസ്ത നാടക ഗ്രൂപ്പായ സുരഭി തിയറ്ററിന്റെപുരാണ, സംഗീത - നൃത്ത നാടകമാണ് മായാബസാർ. ശ്രീകൃഷ്ണന്റെമരുമകൾ ശശികലയും അർജുനന്റെമകൻ അഭിമന്യുവും തമ്മിലെ വിവാഹത്തെ ചുറ്റിപ്പറ്റിയാണ്  നാടകം മുന്നേറുന്നത്. അതിനിടെ വില്ലനായി ബലരാമനും എത്തുന്നു. 

 

50 ലേറെ സംഘങ്ങളുള്ള, ഏതാണ്ട് 3000 പേർ അംഗങ്ങളായ കുടുംബമാണ് സുരഭി, അതിൽ ജയചന്ദ്ര വർമ നേതൃത്വം നൽകുന്ന വെങ്കിടേശ്വര സുരഭി ഗ്രൂപ്പാണ് മായാബസാർ അവതരിപ്പിക്കുന്നത്. കലാനിലയം നാടകങ്ങളെയും ബാലേയെയും അനുസ്മരിപ്പിക്കുന്ന നാടകത്തിൽ ഉപയോഗിച്ച ഗിമ്മിക്കുകൾ മലയാളി പ്രേക്ഷകന് പുതുമയുള്ളതാണ്.

 

പ്രത്യേക അവതരണങ്ങളായാണ് ഹീറോ ബ്യുട്ടിയും മായാബസാറും കൊണ്ടുവന്നതെന്ന് ഇറ്റ്ഫോക്ക് ഡയറക്ടറേറ്റ് പറയുന്നു. മ്യൂസിയം പീസായി കാണേണ്ട വർഷങ്ങളുടെ പാരമ്പര്യമുള്ള രണ്ട് അവതരണങ്ങളെയും സംയങ്ങളെയും പരിചയപ്പെടുത്തലായിരുന്നു ലക്ഷ്യമെന്നും അവർ വ്യക്തമാക്കുന്നു.

 

എന്നാൽ, ഹീറോ ബ്യൂട്ടിയെ സ്വീകരിച്ച പ്രേക്ഷകരിൽ ഭൂരിഭാഗവും മായാബസാറിനു നേരെ തിരിഞ്ഞ് നിന്നു. തായ് വാൻ സംഘത്തിൽ വളരെ താളാത്മകമായും ചടുലതയോടെയും ആസ്വാദ്യകരമായ സംഗീതത്തോടെയും കൗതുക കാഴ്ചകൾ മുന്നോട്ട് വെച്ചത് യുവനിരയാണ്. ഒമ്പത് പതിറ്റാണ്ടിന്റെപാരമ്പര്യം അവകാശപ്പെടുമ്പോഴും കാലികമായ മാറ്റം ഉൾക്കൊള്ളാൻ സംഘം തയാറായി.

 

പക്ഷേ, മായാബസാറിന്റെസ്ഥിതി മറിച്ചായിരുന്നു. സംവിധായകൻ ജയചന്ദ്ര വർമയുടെ 57 വയസുള്ള അമ്മയാണ് ശ്രീകൃഷ്ണനായി രംഗത്തെത്തിയത്. അഭിനേതാക്കൾ തന്നെ അരങ്ങിൽ പാടി അഭിനയിക്കുന്ന പുരാതന ശൈലി തുടരുകയാണ്. പക്ഷേ, ശ്രുതിയും താളവും ശാരീരവുമില്ലാതെയുള്ള ആലാപനം ആസ്വാദ്യതയുടെ എല്ലാ ചരടുകളും മുറിച്ചു. ഇറ്റ്ഫോക്ക് സംഘാടകർക്കു നേരെ പ്രേക്ഷകരുടെ കടുത്ത വിമർശനവും ഉയർന്നു.

 

∙ ടോൾഡ് ബൈ മൈ മദർ

ലെബനാനിലെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലത്തിൽ രണ്ട് അമ്മമാരുടെ കഥയാണ് 'ടോൾഡ് ബൈ മൈ മദർ ' പറഞ്ഞത്. ആ അമ്മമാരുടെ 

വേദനകൾ അതേ തീവ്രതയോടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ അലി ഷഹറൂർ വിജയിച്ചു. ഹൃദ്യമായ അറേബ്യൻ സംഗീതത്തോടൊപ്പം കോറിയോഗ്രാഫർ കൂടിയായ സംവിധായകൻ ചിട്ടപ്പെടുത്തിയ നൃത്തത്തോടൊപ്പമായിരുന്നു അവതരണം.

 

ബഹളമില്ലാതെ, പതിഞ്ഞ താളത്തിലുള്ള വളരെ ലളിതമായ അവതരണം. കാര്യമായ രംഗസജ്ജീകരണമോ വസ്ത്രാലങ്കാരമോ പ്രോപ്പർട്ടികളോ ഇല്ലാതെ മൃദുവായ അവതരണത്തിലൂടെ ലെബനാനിലെ ചോര മണക്കുന്ന ജീവിതവും സംഘർഷവും അലി വരച്ചുകാട്ടി. തന്റെ കുടുംബത്തിന്റെ കഥ പറഞ്ഞ ഒരു മണിക്കൂർ 10 മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിൽ അലിയുടെ സഹോദരി ലൈലയും അവരുടെ മകൻ അബ്ബാസും അരങ്ങിലെത്തി.

 

Content Summary: Overview of 4 Dramas played at ITFOK Drama Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com