ADVERTISEMENT

മുൻപിലൊരു കാൻവാസും ചുണ്ടിലൊരു ബ്രഷും അതിനൊപ്പം പല വർണത്തിലുള്ള ചായങ്ങളും ലഭിച്ചാൽ സുനിതക്ക് മറ്റൊന്നിലും നോട്ടമുണ്ടാകില്ല. പിന്നീട് കാണുന്നത് അതിമനോഹരമായി വരച്ചു തീർത്ത ചിത്രമായിരിക്കും. കുഞ്ഞു നാളിൽ ബാധിച്ച ചലന ശേഷിയെ തകർത്ത മസ്കുലാർ അട്രോഫി എന്ന രോഗത്തിനും അത് മാറ്റാൻ കഴിഞ്ഞില്ല. പ്രണയ പരവശരായ കൃഷ്ണനും രാധയും മുതൽ കുട്ടികൾക്ക് വേണ്ടി ക്രിസ്മസ് ട്രീ ഒരുക്കുന്ന സാന്റാക്ലോസ് വരെയുളള നിരവധി ചിത്രങ്ങൾ വിരിഞ്ഞത് അങ്ങനെയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഇൻസ്പെയർ ആർട്ട് ഗാല എന്ന ചിത്ര പ്രദർശനത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ കലാകാരന്മാരിൽ ഒരാളായിരുന്നു കണ്ണൂർ  സ്വദേശിനി സുനിത തൃപ്പാണിക്കര.

ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് വേണ്ടി പ്രവർത്തിക്കുന്ന മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ (എം.എഫ്.പി.എ) നേതൃത്വത്തിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. സുനിതക്ക് പുറമേ തത്സമയ ചിത്രരചനയിലൂടെ എല്ലാവരെയും ഞെട്ടിച്ച കലാകാരന്മാരായിരുന്നു പാലക്കാടുകാരനായ പ്രണവ് എം ബാലസുബ്രഹ്മണ്യം, കണ്ണൂരുകാരനായ വൈശാഖ് എട്ടുക്കുടുക്ക, രാജസ്ഥാൻ സ്വദേശിനി സരസ്വതി ശർമ തുടങ്ങിയവർ

പരിമിതികളെ അവസരങ്ങളാക്കിയവർ
നട്ടെല്ലിന്റെ കശേരുക്കളെ ബാധിക്കുന്ന ബലക്ഷയം അരയ്ക്കു താഴെ തളർച്ചയായി മാറുന്ന രോഗാവസ്ഥയായിരുന്നു സുനിതക്ക്. കൈ ഉപയോഗിച്ചായിരുന്നു ആദ്യം വരച്ചിരുന്നതെങ്കിലും പിന്നീട് ബ്രഷ് പിടിക്കാൻ പോലുമാകാതെ വന്നതോടെയാണ് ചുണ്ടിനെ മാധ്യമമാക്കി മാറ്റിയത്. പിന്നീട് കണ്ടത് ചരിത്രമായിരുന്നു. ഗിന്നസ് ബുക്കിൽ ഇടംപിടിക്കാൻ കഴിഞ്ഞതുൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ സുനിതക്കായിരുന്നു 2017ൽ രാഷ്ട്രപതിയുടെ ഔട്ട്സ്റ്റാന്റിംഗ് വുമൺ വിത് ഡിസെബിലിറ്റീസ് പുരസ്കാരം ലഭിച്ചത്.

കണ്ണൂർ ജില്ലയിലെ മാടായി സർക്കാർ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് വൈശാഖ് എട്ടുക്കുടുക്ക. ജന്മനാ ഇരു കൈകളും ഇല്ലാതിരുന്ന വൈശാഖ് കാലുപയോഗിച്ചാണ് എഴുതുന്നതും വരക്കുന്നതുമെല്ലാം. അതിസൂക്ഷ്മമായ വരകൾ കൊണ്ട് മായാജാലം കാണിക്കുന്ന വൈശാഖ് യുവജനോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിനെ പച്ചില കൊണ്ട് വരച്ചും ശ്രദ്ധേയനായിരുന്നു.

painting1

പാലക്കാട്  സ്വദേശിയായ പ്രണവ് എം.സുബ്രഹ്മണ്യൻ രജനികാന്ത്, മോഹൻലാൽ, അല്ലു അർജുൻ തുടങ്ങിയ ചലച്ചിത താരങ്ങളുടെയും  കേരളത്തിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ഛായാചിത്രങ്ങൾ വരച്ചായിരുന്നു ശ്രദ്ധ നേടിയത്. ഇരു കൈകളുമില്ലാത്ത പ്രണവും കാലുകൾ ഉപയോഗിച്ചാണ് വരക്കുന്നത്. 

രാജസ്ഥാൻ സ്വദേശിനി സരസ്വതി ശർമയും കാലുകൾ ഉപയോഗിച്ചാണ് വരക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഫൈൻ ആർട്ട്സിൽ ഡിപ്ലോമയും നേടിയിട്ടുള്ള സരസ്വതി 2021ൽ യു.എ.ഇയിൽ നടന്ന കലാ മത്സരത്തിൽ പോപ്പുലർ ചോയ്‌സ് അന്താരാഷ്ട്ര അവാർഡ് സ്വന്തമാക്കിയിരുന്നു.

അവസരമൊരുക്കി എം.എഫ്.പി.എ
ഇവരെ പോലെയുളള 750ലധികം കലാകാരന്മാർ ഉൾക്കൊള്ളുന്ന സംഘടനയാണ് എം.എഫ്.പി.എ.  36 കലാകാരന്മാരാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇതിൽ 10 പേർ മലയാളികളാണ്. ജർമനിയിലെ പ്രശസ്ത മൗത്ത് പെയിന്ററായിരുന്ന എറിക് സ്റ്റെഗ്മാനാണ് എം.എഫ്.പി.എയുടെ സ്ഥാപകൻ. 1956ൽ ആരംഭിച്ച സംഘടനയിൽ കാലോ ചുണ്ടോ ഉപയോഗിച്ച് മാത്രം വരക്കാൻ കഴിയുന്നവർക്ക് മാത്രമാണ് അംഗങ്ങളാകാൻ കഴിയൂ. ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ കഴിവുകൾ പരിപോഷിപ്പിക്കുക, അതിനെ ഉപജീവന മാർഗമാക്കി മാറ്റാനുള്ള സഹായം ചെയ്യുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് പ്രവർത്തനം. ഇവർക്ക് സ്റ്റൈപ്പന്റ് ഉൾപ്പടെയുള്ള സഹായങ്ങൾ എം.എഫ്.പി.എ നൽകുന്നുണ്ട്. വർഷം അഞ്ച് ചിത്രങ്ങൾ വീതം സംഘടനക്ക് വേണ്ടി വരച്ച് നൽകണം. ഇതിന് പുറമേ സ്വന്തം നിലക്കും കലാ പ്രവർത്തനങ്ങൾ നടത്താനാകും. ഇവരെല്ലാം സ്വയം പര്യാപ്തരാണെന്നതാണ് പ്രധാന കാര്യം. 

വരക്കാനും പ്രദർശിപ്പിക്കാനും വിൽക്കാനും “മാ ജോ”
കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തെ രാജ്യാന്തര തലത്തിൽ  തന്നെ ഉയർത്തുന്ന കലയുടെ ഉത്സവമാണ് രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കൊച്ചി മുസിരിസ് ബിനാലെ. ബിനാലെയുടെ നാട്ടിലെ മറ്റൊരു അത്ഭുതമാണ് മട്ടാഞ്ചേരിയിലെ ബസാർ റോഡിലുള്ള “മാ ജോ ആർട്ട് ഗാലറി”. 2022 നവംബറിൽ ആരംഭിച്ച ഗാലറി മൗത്ത്, ഫൂട്ട് പെയിന്റർമാർക്ക് വേണ്ടിയുള്ള ലോകത്തിലെ ഏക ഗാലറിയാണ്. ലോകമെമ്പാടു നിന്നുമുള്ള കലാകാരന്മാർ വരച്ച ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40 ഓളം ചിത്രങ്ങളാണ് നിലവിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. ഇൻസ്പെയർ ആർട്ട് ഗാല എന്നാണ് പ്രദർശനത്തിന്റെ പേര്. അതിജീവനത്തിന്റെ കഥ പറയുന്നവയാണ് ഓരോന്നും. ചിത്രകാരന്മാർക്ക് താമസിച്ച് വരക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് ഏഴു വരെ സൗജന്യമായി ഗാലറി സന്ദർശിക്കാനും ആവശ്യക്കാർക്ക് ചിത്രങ്ങൾ വാങ്ങാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

ഫാഷൻ വിസ്മയമായി “ഡുഎ”
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ചിത്രകാരന്മാരുടെ രചനകളെ ഫാഷനുമായി സംയോജിപ്പിച്ച് എം.എഫ്.പി.എ അവതരിപ്പിക്കുന്ന ബ്രാന്റാണ് “ഡു.എ”. സംഘടനയിൽ അംഗങ്ങളായ കലാകാരന്മാർ ചിത്രങ്ങളെയും വരകളെയും വിവിധങ്ങളായ 200ഓളം ഉൽപ്പന്നങ്ങളിലേക്ക് പകർത്തുകയാണ് ചെയ്യുന്നത്. ഏറ്റവും പ്രീമിയം നിലവാരത്തിലാണ് പേന മുതൽ സ്യൂട്ട് വരെയുള്ള ഉൽപ്പന്നങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഇവ മാ ജോയിൽ നിന്ന് നേരിട്ടും http://www.imfpa.org എന്ന വെബ്സൈറ്റിലൂടെയും വാങ്ങാൻ കഴിയും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com