ADVERTISEMENT

ഓണക്കാലത്ത് മാവേലിക്കൊപ്പം കേരളത്തിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന കാര്യങ്ങളെന്ത് ? അതിന് മനോരമ ദിനപത്രത്തിൽ പത്തു പേർ രണ്ടും മൂന്നും വാചകങ്ങളിൽ കൊടുത്ത ഓരോ കുസൃതി ഉത്തരങ്ങൾ പല കാരണങ്ങളാലും ശ്രദ്ധേയമായി. മേൽ ചോദ്യം പല ആവർത്തി ഞാൻ എന്നോട് തന്നെ ചോദിച്ചു നോക്കി. 

ഇന്നത്തെ മലയാളത്തുകാരുടെ ഉദ്ദേശം എഴുപതു തലമുറക്ക് മുമ്പുള്ള സെന്തമിഴ് ഭാഷ സംസാരിച്ച പൂർവികരുടെ അവസ്ഥ ആയിരുന്നു മനസ്സിൽ വീണ്ടും വീണ്ടും വന്നു കൂടിയത്‌. 2006 മുതൽ 2022 വരെ എറണാകുളം ജില്ലയിലെ പെരിയാർ വായ്മുഖത്തുള്ള പട്ടണം ഗ്രാമത്തിൽ കുഴിച്ചും അരിച്ചു പെറുക്കിയും ലഭിച്ച  ലക്ഷോപലക്ഷം വസ്തുക്കൾ പറഞ്ഞു തന്ന നാലു കാര്യങ്ങൾ തിരിച്ചു വരുമോ ? അനുകമ്പ, ഉൾനേരു, വാത്സല്യം, വകതിരിവ്. സെന്തമിഴിൽ പേശിയാൽ അൻപ്‌, ഉൺമൈ, പട്രു, പകുത്തറിവ്. 

പട്ടണത്ത് നിന്നു ലഭിച്ച ബിസി 300 മുതൽ എഡി 300 വരെയുള്ള കാലത്തെ വസ്തുക്കളിൽ നിന്നും നമ്മുടെ ആദിമ മനസ്സിനെ തിരിച്ചറിയാനാവുമോ? ശാസ്ത്രത്തിന്റെ മികവ് കൊണ്ടുകൂടിയാകാം കുറെയൊക്കെ അറിയാനാകും എന്നാണ് ഉത്തരം. ബാക്കി വരുന്ന കാര്യങ്ങൾ ഗ്രീക്കിലും ലാറ്റിനിലും സെന്തമിഴിലും സംസ്‌കൃതത്തിലും എഴുതപ്പെട്ടവ കൂടി ചേർത്ത് വായിച്ചാൽ അന്നത്തെ സമൂഹ ചിത്രം കുറച്ചുകൂടി വ്യക്തമാകും. സംഘകാലത്ത് പ്രകൃതിയുടെ ഭാഗമായി ജീവിച്ചവരുടെ ജിവിത വീക്ഷണത്തിന്റെ ലക്ഷണങ്ങളായിരുന്നു ആ നാലു കാര്യങ്ങൾ.

ഇന്ന് നമുക്കറിയാവുന്ന സ്വകാര്യ സ്വത്തും, ജാതികളും സംഘടിത മതങ്ങളും, നാണയ വ്യവസ്ഥയും നാമമാത്രമായി നിലനിന്ന കാലം. നാഗരിക ജീവിതത്തിന്റെ മിക്ക തെളിവുകളും ലഭിക്കുമ്പോൾ തന്നെ ദൈവങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും അസാന്നിധ്യം. ജീവനുള്ളതിലെല്ലാം മിടിക്കുന്നതു ഈശ്വരാംശമാണെന്ന ആത്മബോധം. കൊടുക്കുന്നവന്‌ കിട്ടുന്നവനെക്കാൾ സന്തോഷം നൽകുന്ന അന്ന്യോന്യതയുടെ കൈമാറ്റ കാലം. 

മനുഷ്യ- പ്രകൃതി, സ്ത്രീ -പുരുഷ ബന്ധങ്ങൾ, ഭരണകൂട - നീതി, ന്യായ സംവിധാനങ്ങൾ യുക്തിയിലും വിശകലനശേഷിയിലും എളിമയിലും സർഗ്ഗശേഷിയിലും സ്വയം നിർണയിക്കാൻ കഴിഞ്ഞിരുന്ന കാലം. നേരിട്ടും പരോക്ഷമായും മൂന്നു ഡസനോളം സമീപ - വിദൂര സംസ്കാരങ്ങളമായി നിരന്തര സംസർഗമുണ്ടായിരുന്ന ബഹുസംസ്കാര യുഗം. സാങ്കേതികത വിദ്യകളിലും കവിത്വത്തിലും മഹാ പെരുമയുടെ കാലം. 

വകതിരിവിലൂം തുറസായ മനസ്സിലൂം മനുഷ്യജീവന്റെ ജൈവപ്രകൃതിയും അനിത്യതയും തിരിച്ചറിഞ്ഞ തലമുറകൾ. മരണത്തിൽ പുതുമയൊന്നും ഇല്ലെന്ന് കവികൾ പാടിയ കാലം. വൈര്യവും വെറുപ്പും ഭയങ്ങളും അസൂയയും ചെറിയ അളവിൽ മാത്രം സാധ്യമായ കാലം. തോറ്റവനും ജയിച്ചവനും നീതിയുടെ തുലാസിൽ വലിയ അന്തരമില്ലാത്ത കാലം. ഈ സമചിത്തതയുടെ ഹോമോ സാപ്പിയൻ സമൂഹമാകുമോ ഓണക്കാലത്ത് തിരിച്ചു വരുവാൻ കേരളം ആഗ്രഹിക്കേണ്ടത് ? 

Content Highlight: Discover the Ancient Secrets of Kerala: A Journey Back in Time During Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com