സിനിമ മനസ്സിലാകാത്തത് സിനിമയുടെ കുറ്റം കൊണ്ടല്ല മറിച്ച് സിനിമയെ മനസ്സിലാക്കുന്നതിൽ നാം പരാജയപ്പെടുന്നത് കൊണ്ടാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധാർഥ് ശിവ. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുമ്പോഴല്ല, എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് പറയുമ്പോഴാണ് യഥാർഥ നിരൂപണം ജനിക്കുന്നത്. നിരൂപകരും വ്യാഖ്യാതാക്കളുമുള്ളതുകൊണ്ടാണ് പല ചലച്ചിത്രകാരന്മാരും അവരുടെ സിനിമകളും അനശ്വരത നേടുന്നതെന്നും സിദ്ധാർഥ് ശിവ പറഞ്ഞു. സ്രഷ്ടാവ് വിഭാവന ചെയ്തതിലും അപ്പുറം സിനിമയെ വളർത്തുന്നത് വേറിട്ട കോണിലൂടെ കാണുന്ന നിരൂപകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ കോളേജും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മലയാളത്തിലെ സിനിമയെഴുത്ത് ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ സെമിനാറിൽ പള്ളം ബിഷപ്പ് സ്പീച്ചിലി കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസിലെ മീഡിയ വിഭാഗം വിദ്യാർഥികൾ പങ്കെടുത്തു. പരിപാടിയിൽ നടൻ ശങ്കർ രാമകൃഷ്ണൻ മുഖ്യാതിഥിയായി. തിരക്കഥ രചയിതാവ് മുതൽ അഭിനേതാവ് വരെ സിനിമ എഴുത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മുതിർന്ന ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണനെയും ഡോ. അനിൽകുമാറിനെയും ആദരിച്ചു. തുടർന്ന് ഡോ. പി.എസ്. രാധാകൃഷ്ണൻ, വിജയകൃഷ്ണൻ, എ.ചന്ദ്രശേഖർ, മനീഷ് നാരായണൻ തുടങ്ങിയവർ നയിച്ച വ്യത്യസ്ത ക്ലാസുകൾ മീഡിയ സ്റ്റഡീസ് വിദ്യാർഥികളിൽ പുതിയ അറിവുകൾ സമ്മാനിച്ചു. മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി എ.ആർ.ഗിൽബർട്ട്, അധ്യാപകരായ അനു അന്ന ജേക്കബ്, ശ്രീലക്ഷ്മി സി.എസ്. തുടങ്ങിയവർ പങ്കെടുത്തു.