മാർത്തോമാ കോളജിന് അഭിമാനം; കോളജ് അധ്യാപിക അംഗമായ ഗവേഷണത്തിനു കേന്ദ്ര സർക്കാർ പേറ്റന്റ്

Mail This Article
തിരുവല്ല: വൈദ്യുതി വിതരണത്തിൽ വളരെ ഗുണകരമാകുന്ന കണ്ടുപിടുത്തത്തിന് കേന്ദ്ര സർക്കാർ പേറ്റന്റ് ലഭിച്ച ഗവേഷണ സംഘത്തിൽ മാർത്തോമാ കോളേജ് കെമിസ്ട്രി അധ്യാപിക ഡോക്ടർ ജോസ്മി.പി ജോസും. എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ സാബു തോമസിനൊപ്പമുള്ള കണ്ടുപിടിത്തത്തിനാണ് അംഗീകാരം. വളരെ ഉയർന്ന തോതിൽ വൈദ്യുതി കടന്നുപോകുന്ന കേബിളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇൻസുലേറ്റിംഗ് നാനോ ഡൈലക്ട്രിക് സംയുക്തങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പേറ്റന്റ്.
ഇതൊരു ടീം വർക്കിന്റെ നേട്ടമാണ്. വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഉതകുന്ന കണ്ടെത്തലുകൾ ഇനിയും ഉണ്ടാകും. പൊതു സമൂഹത്തിനു കൂടെ ഉപകാരപ്രദമായ തലത്തിൽ, ദീർഘവീക്ഷണത്തോടെ ഭാവിയിലേയ്ക്ക് ഒരു കരുതൽ എന്ന നിലയിൽ ഗവേഷണങ്ങൾ തുടരാനാണ് താൽപര്യമെന്ന് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ സാബു തോമസ് പറഞ്ഞു.
പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന കണ്ടെത്തലാണിത്. ഗവേഷണ താൽപര്യമുള്ളവർക്ക് സംഘം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരങ്ങൾ ലഭ്യമാണ്. പലരുടെയും അറിവുകൾ ചേരുമ്പോൾ മികച്ച ഔട്ട്‌പുട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വിദ്യാർഥികൾ ശാസ്ത്രവിഷയങ്ങളിലെ സാധ്യതകൾ തിരിച്ചറിയണമെന്നാണ് ആഗ്രഹമെന്ന് അധ്യാപിക ഡോ. ജോസ്മി പി.ജോസ പറഞ്ഞു.
ഫ്രാൻസിലെ ഇൻസാ ലിയോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സഹകരണവും പുതിയ നാനോ കോമ്പസിറ്റ് നിർമിക്കുന്നതിൽ ഇവർക്ക് ലഭിച്ചു. വൈദ്യുതി വിതരണ മേഖലയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വഴി തെളിക്കുന്നതാണ് കണ്ടുപിടുത്തം. 2018 ഒക്ടോബറിലായിരുന്നു പേറ്റന്റിന് അപേക്ഷിച്ചത്.