തിരുവല്ല∙ മാർത്തോമാ കോളജും സൗത്ത് ആഫ്രിക്കയിലെ ജൊഹാനസ്ബർഗ് സർവ്വകലാശാലയും ഫിസിക്സ് വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
നമ്മുടെ നാട്ടിൽ ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ നേരിടാൻ വിവിധ യൂണിവേഴ്സിറ്റികളുമായി സഹകരിച്ചു മുന്നോട്ട് പോകുന്നതിലൂടെ സാധിക്കും. ശാസ്ത്രാന്വേഷികൾക്ക് ഒരു ഊർജമായി ഇത്തരം ശ്രമങ്ങൾ മാറട്ടെയെന്ന് ആശംസിക്കുന്നു.
ഡോ. വർഗീസ് മാത്യു, പ്രിൻസിപ്പൽ
സംയുക്ത ഗവേഷണ പദ്ധതികൾ, നാഷണൽ സെമിനാറുകൾ, ഉപകരണങ്ങളും ലാബ് സൗകര്യങ്ങളും പങ്കിടൽ, ഹ്രസ്വകാല കോഴ്‌സുകൾ, വിദ്യാർഥികൾക്കും അധ്യാപകർക്കുമായി എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയ്ക്ക് ധാരണാപത്രം വഴിയൊരുക്കും. ഒപ്പം ഫിസിക്സ് ശാഖയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ആവശ്യമായ വിവിധ സ്രോതസ്സുകൾ പ്രയോജനപ്പെടുത്താനും സാധിക്കും. വിദേശ സർവകലാശാലയുമായി മാർത്തോമാ കോളജിന്റെ ആദ്യ ധാരണാപത്രമാണ് എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.
ആഗോളതലത്തിൽ ലഭ്യമായ പഠനാവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ വിഷയങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് കഴിയും. ശാസ്ത്രാഭിരുചിയുള്ളവർക്ക് തങ്ങളുടെ പഠനത്തെ വിശാലാർത്ഥത്തിൽ സമീപിക്കാൻ ഈ ധാരണപത്രം പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.
സന്തോഷ് എബ്രഹാം, എച്ച്ഒഡി, ഫിസിക്സ്
പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു, പ്രൊഫ.സന്തോഷ് ജേക്കബ്, ഡോ.ഏഞ്ചൽ സൂസൻ ചെറിയാൻ, ഡോ. ഐ ജോൺ ബെർലിൻ, ജോഹന്നാസ്ബർഗ് സർവകലാശാലയിലെ കെമിക്കൽ എഞ്ചിനീയറിംഗ് ടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ടെബോഗോ മോഷിഫാന, ഡോ. മച്ചോഡി മതാബ എന്നിവർ സംസാരിച്ചു.