തിരുവല്ല ∙ രണ്ടു മാസത്തെ വേനലവധി കഴിഞ്ഞു ജൂൺ ഒന്നിന് മാർത്തോമ്മാ കോളജിലേക്ക് വിദ്യാർഥികൾ എത്തി. നിശബ്ദമായിരുന്ന കോളജ് അന്തരീക്ഷം കളിചിരികളും കൊച്ചു വർത്തമാനങ്ങളും കൊണ്ടുനിറഞ്ഞു. ഒഴിഞ്ഞു കിടന്ന വഴിത്താരകളിൽ കോർത്തു പിടിച്ച കൈകളുമായി വിദ്യാർഥികൾ ഒന്നിച്ചു കൂടി. പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി കുട്ടികൾ പുതിയ അധ്യയന വർഷത്തിലേയ്ക്ക് ചുവടുവച്ചു.
കോളജിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച മുൻ പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു വിരമിക്കുകയും പുതിയ പ്രിൻസിപ്പൽ ഡോ. ടി. കെ. മാത്യു വർക്കി ചുമതല ഏറ്റെടുക്കുകയും ചെയ്തു. എൻസിസി ഉൾപ്പെടെയുള്ള സംഘടനകൾ വിവിധ പരിപാടികളുമായി പുതിയ പ്രിൻസിപ്പലിനെ വരവേറ്റു.
പഠനത്തോടൊപ്പം ഇതര പ്രവർത്തനങ്ങൾക്കും ഊന്നൽ കൊടുത്തുകൊണ്ട് വിദ്യാർഥികളുടെ സമഗ്ര വികാസത്തിന് ഉതകുന്ന പദ്ധതികളാണ് പുതിയ വർഷത്തിലേയ്ക്ക് വിഭാവനം ചെയ്തിട്ടുള്ളത്. ഊർജസ്വലമായ ദിവസത്തിലേയ്ക്ക് വിദ്യാർഥികൾക്കൊപ്പം അധ്യാപകരും അനധ്യാപകരും കൂടെ എത്തിച്ചേർന്നതോടെ അവധിമടുപ്പുകൾ വിട്ട് വീണ്ടും പഠനത്തിരക്കുകളിലേയ്ക്ക് കോളജ് സജീവമായി. സുസ്ഥിരമായ ഭാവിയ്ക്ക് ഉപരിപഠനത്തിന്റെ സാധ്യതകൾ കണ്ടെത്താൻ മാർത്തോമയിലെ യുവത്വം തയാറായിക്കഴിഞ്ഞു.