‘ഷോർട് സ്കർട്’ ധരിച്ചാൽ കൂടുതൽ ശമ്പളം; റഷ്യൻ കമ്പനി വിവാദത്തിൽ
Mail This Article
ജോലി സ്ഥലത്ത് സ്കർട് ധരിച്ചു വരുന്ന വനിതാ തൊഴിലാളികൾക്ക് കൂടുതൽ ശബളം നൽകാനൊരുങ്ങി റഷ്യൻ കമ്പനി. അലുമിനിയം നിർമാതാക്കളായ ടാറ്റ്പ്രൂഫാണ് വിവാദമായ നടപടിക്കു പിന്നില്‍.
ജൂൺ 30 വരെ നീളുന്ന ക്യാംപെയിന്റെ ഭാഗമായി വനിതാ തൊളിലാളികളോട് മുട്ടിനു താഴേക്ക് 5 സെന്റിമീറ്ററിൽ കൂടുതൽ നീളമില്ലാത്ത വസ്ത്രമോ സ്കർടോ ധരിച്ചു വരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്നവർക്ക് 100 റൂബിൾസ് അധികമായി നൽകും. ജീവനക്കാര്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്നതാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ബോണസ് ലഭിക്കാൻ സ്ത്രീകൾ തങ്ങളുടെ സ്കർട്ടിലുള്ള ചിത്രം ബന്ധപ്പെട്ട വിഭാഗവുമായി പങ്കുവയ്ക്കണം.
എന്നാൽ കമ്പനിയുടെ പുതിയ ക്യാംപെയ്നെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. സ്ത്രീകളോടുള്ള കടുത്ത നീതി നിഷേധം എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. ബന്ധം മെച്ചപ്പെടുത്താൻ സ്വീകരിച്ച രീതി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് നിരീക്ഷണം. സ്കര്‍ട് ധരിച്ച സ്ത്രീകളുടെ ചിത്രം ലഭിക്കാനുള്ള മുതലാളിമാരുടെ ശ്രമം എന്ന പരിഹാസവും സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്.
എന്നാൽ ഈ വിമർശനങ്ങളെ കമ്പനിയുടെ വക്താവ് തള്ളിക്കളഞ്ഞു. ‘‘ഞങ്ങളുടെ ടീമില്‍ 70 ശതമാനവും പുരുഷന്മാരാണ്. ഇത് ടീമിനെ ഒന്നിപ്പിക്കാനുള്ള മികച്ച വഴിയാണ്. ധാരാളം സ്ത്രീകൾ പാന്റുകളാണ് ധരിക്കുന്നത്. സ്കർട്ട് ധരിക്കുമ്പോൾ അവർക്കുള്ള സ്ത്രീത്വവും ആകർഷണീയതയും തിരിച്ചറിയാനുള്ള അവസരമൊരുക്കുകയാണ് ഇവിടെ’’– അദ്ദേഹം പ്രതികരിച്ചു.
സമാനമായ കൂടുതൽ പരിപാടികൾ നടത്താനാണ് കമ്പനിയുടെ തീരുമാനം. പാചക മത്സരവും കൂട്ടത്തിലുണ്ട്.