ADVERTISEMENT

വിവാഹശേഷം പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് പൂട്ടു വീഴുമെന്ന പല്ലവി സ്ഥിരമാണ്. എന്നാൽ ആ ചിന്തയെ പൊളിച്ചടുക്കി, ‘പെൺകുട്ടികളേ നിങ്ങൾ ധൈര്യമായി സ്വപ്നം കാണൂ’ എന്ന് ഉറക്കെ പറയുകയാണ് ഇക്കുറി മിസിസ് ഇന്ത്യ ഐക്കൺ സൗന്ദര്യ മത്സരത്തിലെ വിജയിയായ അനുപ.  പല കാരണങ്ങൾ കൊണ്ട് അനുപമയുടെ വിജയത്തിന് തിളക്കം ഏറെയാണ്. ശരീരഭാരം കൂടുതലായിരുന്നതുകൊണ്ട് നേരിടേണ്ടി വന്ന കയ്‌പേറിയ അനുഭവങ്ങളുടെ മുറിവ് കഠിനാധ്വാനത്തിലൂടെ മായ്ച്ചു കളഞ്ഞാണ് അനുപമ നേട്ടങ്ങളുടെ പടവ് കയറിയത്. ചിട്ടയായ വ്യായാമത്തിലൂടെ 10 കിലോ ഭാരമാണ് അനുപ കുറച്ചത്. 2021 ലെ മിസിസ് കേരള മത്സരത്തിൽ മൂന്നാം റണ്ണറപ്പും മിസിസ് ഇന്ത്യൻ ഐക്കൺ ടൈറ്റിൽ വിന്നറുമായി. ഒരു മാസത്തിനിടെ രണ്ട് ടൈറ്റിലുകൾ, മോഡലിങ് രംഗത്തു തന്റേതായ ഇടം, ഒപ്പം വിജയിച്ച ഒരു സംരംഭക. അനുപയുടെ കഠിനാധ്വാനത്തിന്റെ കഥയ്ക്ക് മധുരം ഏറെയാണ്. കാസർഗോഡാണ് സ്വദേശമെങ്കിലും കൊച്ചിയിൽ ജീവിതം പടുത്തുയർത്തിയ ഇന്റീരിയർ ഡിസൈനറും ഓൺലൈൻ ബുറ്റീക് ഉടമയുമായ അനുപയുടെ വിശേഷങ്ങളിലേക്ക്.

∙ മോഡലിങ് രംഗത്തേക്ക്

പണ്ടുതൊട്ടേ അഭിനയം, മോഡലിങ് തുടങ്ങിയ കാര്യങ്ങൾ ഇഷ്ടമായിരുന്നു. കാസ്റ്റിങ് കോൾ കാണുമ്പോൾ ഒക്കെ ശ്രദ്ധിക്കുമായിരുന്നു. ഈ ഫീൽഡുമായി അധികം ബന്ധമില്ലാത്ത ഒരു നാടാണ് എന്റേത്. അതുകൊണ്ടുതന്നെ ഒരു തുടക്കം കിട്ടുക എന്നത് ശ്രമകരമായിരുന്നു. രണ്ടര വർഷം മുൻപാണ് മോഡലിങ്ങിലും ഫാഷൻ ഷോകളിലുമൊക്കെ പങ്കെടുക്കാൻ തുടങ്ങിയത്.‌

anupama-aneesh-2

∙ ശരീരഭാരം നൽകിയ പ്രതിസന്ധികൾ 

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ 60 കിലോ ആയിരുന്നു ശരീരഭാരം. തഞ്ചാവൂർ പാവ എന്നൊക്കെ വിളിച്ചു സഹപാഠികൾ കളിയാക്കുമായിരുന്നു. അങ്ങനെ ബോഡി ഷെയിമിങ് അനുഭവങ്ങൾ നിരവധിയാണ്. മാനസികമായി വളരെയധികം തളർന്നിട്ടുണ്ട്. ബിടെക് കഴിഞ്ഞു കൊച്ചിയിൽ ജോലിക്ക് എത്തിയ സമയത്താണ് ഭാരം കുറയ്ക്കണമെന്ന് തോന്നിയതും വർക്കൗട്ട് തുടങ്ങുന്നതും. മെലിഞ്ഞപ്പോൾ ലഭിച്ച ആത്മവിശ്വാസം വളരെയധികമാണ്. ബോഡി ഷെയിമിങ് ഒഴിവായതിനെക്കാളുപരി ആത്മവിശ്വാസം നന്നായി വർധിച്ചു. ഉള്ളിലുണ്ടായിരുന്ന ആഗ്രഹങ്ങൾക്ക് വേണ്ടി ശ്രമിക്കണമെന്ന് തോന്നലുണ്ടായി. ആ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് മോഡലിങ്ങിലേക്ക് ഇറങ്ങിയത്.

∙ കളിയാക്കലുകൾ

കുടുംബം, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവരിൽ നിന്നെല്ലാം പ്രതിസന്ധികൾ നേരിടേണ്ടി വന്നു. കാസർഗോഡ് റൂറൽ ഏരിയ ആയതുകൊണ്ട് മോഡലിങ് മേഖലയിലേക്ക് ഇറങ്ങുന്നതിനെ തുറന്ന മനസ്സോടെ അല്ല പലരും സ്വീകരിച്ചത്. ഫാഷൻ ഷോ എന്നാൽ ബിക്കിനിയിടുക എന്നതായിരുന്നു അവരുടെ ചിന്ത. അതിനുമപ്പുറം ഒന്നും മനസ്സിലാക്കാൻ അവർ തയാറായിരുന്നില്ല. ‘നീയൊന്നും ആവാൻ പോകുന്നില്ല, കുറച്ചുനാൾ കഴിയുമ്പോ ഇതൊക്കെ തീരും’ എന്ന രീതിയിലുള്ള പരിഹാസം കേൾക്കേണ്ടി വന്നിട്ടുണ്ട്. അത്ര വികസിച്ചിട്ടില്ലാത്ത പ്രദേശമായതിനാൽ മത്സരത്തിനിടാൻ ഒരു ഹീൽ ചെരിപ്പ് പോലും വാങ്ങാൻ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഒരു ഫാഷൻ ഷോയ്ക്ക് പോകുമ്പോൾ വേണ്ട ഒരുക്കങ്ങൾ നടത്താനാകാത്ത സാഹചര്യമാണ് പലപ്പോഴും ഉണ്ടായിരുന്നത്.

anupama-aneesh-5

∙ വിജയകിരീടത്തിലേക്ക് 

ലൈഫ്‌സ്റ്റൈൽ ടോപ്പ് ഐക്കൺ ആണ് ആദ്യത്തെ ഷോ. ആ മത്സരത്തിൽ അവസാന അഞ്ചിൽ എത്തി. പിന്നീട് ലുലു ബ്യൂട്ടി ഫെസ്റ്റിൽ ഫൈനലിസ്റ്റ് ആയി. 2020ൽ നടന്ന മിസിസ് വിമൻ ഓഫ് ദി ഇയർ മത്സരത്തിൽ ടൈറ്റിൽ വിന്നർ. ശേഷമാണ് ഈ വർഷം മിസിസ് കേരളയിലേക്ക് എത്തുന്നത്. തേഡ് റണ്ണർ അപ്പായി. ഒരുമാസം പോലും കഴിയുന്നതിനു മുൻപ് മിസിസ് ഇന്ത്യൻ ഐക്കൺ ടൈറ്റിൽ വിന്നർ ആയി.

കോവിഡ് തുടങ്ങിയതിൽ പിന്നെ മത്സരങ്ങളും മറ്റും നിന്ന് പോയിരുന്നു. ഒരു വർഷത്തോളം ഷോ ഒന്നും ചെയ്യാതിരുന്നത് ഭാരം കൂടുന്നതിലേക്ക് നയിച്ചു. മിസിസ് കേരള ഡേറ്റ് വന്നതിനു ശേഷം വിശ്രമമില്ലാതെ വർക്കൗട്ട് ചെയ്താണ് 70 കിലോയെത്തിയ ഭാരം കുറച്ചത്. രാവിലെ വർക്കൗട്ട് ചെയ്തതിനു ശേഷം വൈകിട്ട് വരെ നീളുന്ന ഓൺലൈൻ ഗ്രൂമിങ്ങിൽ പങ്കെടുക്കും. പിന്നീട് ജിമ്മിൽ ട്രെയ്‌നറുടെ മേൽനോട്ടത്തിലുള്ള വർക്കൗട്ട്. വീണ്ടും ഓൺലൈൻ ഗ്രൂമിങ്. രാത്രികളിൽ ബാക്കി തയാറെടുപ്പുകൾ. അങ്ങനെ ഒരുനിമിഷം പോലും പാഴാക്കാതെ നടത്തിയ ശ്രമങ്ങളാണ് ഈ വിജയങ്ങൾ നേടിത്തന്നത്. 42 പേർ പങ്കെടുത്ത ഫൈനൽ മത്സരത്തിൽ മൂന്നാം റണ്ണറപ്പ് ആകാൻ കഴിഞ്ഞു. 

ഒരാഴ്ച പോലും കഴിയുന്നതിന് മുൻപായിരുന്നു മിസിസ് ഇന്ത്യൻ ഐക്കൺ മത്സരം. അതിൽ ടൈറ്റിൽ നേടാൻ കഴിഞ്ഞു. ഇതെന്റെ ഭാഗ്യമായല്ല, കഠിനാധ്വാനത്തിന്റെ ഫലമായാണ് കാണുന്നത്. 

anupama-aneesh-3

∙ കലാരംഗത്ത് സജീവം

സ്‌കൂളിലും കോളജിലൊക്കെ പഠിക്കുമ്പോഴേ കലാപരിപാടികളിൽ സജീവമായിരുന്നു. സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കുസാറ്റ് യൂണിവേഴ്‌സിറ്റി ടീമിൽ പോയിട്ടുണ്ട്. പഠനത്തില്‍ ഒരിക്കലും പിന്നിൽ ആയിരുന്നില്ല. ബിടെക് സിവിൽ എൻജിനീയറിങ് ആണ് പഠിച്ചത്. പക്ഷേ താല്പര്യം ഇല്ലാതെയാണ് കോഴ്‌സിന് ചേർന്നത്. ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ്  ഇന്റീരിയർ ഡിസൈനിങ്ങിലേക്ക് എത്തിച്ചത്. പിന്നീടാണ് ഓൺലൈൻ സാരി ബുറ്റീക് സംരംഭം തുടങ്ങുന്നത്.

∙ കൂട്ടായി കുടുംബം 

അമ്മ കോഓപ്പറേറ്റിവ് ബാങ്ക് മാനേജർ, അച്ഛൻ ഡ്രൈവർ. തുടക്കത്തിൽ ആരുടേയും പിന്തുണ ഇല്ലായിരുന്നു. മോഡലിങ് രംഗം എന്നത് തന്നെ അവർക്ക് അപ്രതീക്ഷിതമായിരുന്നു. ഈയൊരു രംഗത്ത് എന്താണ് ഭാവി എന്നെല്ലാം ഉത്കണ്ഠ ഉണ്ടായിരുന്നു. എന്നാൽ എന്റെ തീവ്രമായ ആഗ്രഹം മനസിലായപ്പോൾ എന്നേക്കാൾ കൂടുതൽ അച്ഛനും അമ്മയും ചേച്ചിയും എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി നില്ക്കാൻ തുടങ്ങി. ഒരിക്കലും പിൻവാങ്ങരുതെന്നും മുന്നോട്ട് പോകണമെന്നും വിജയങ്ങൾ നേടണമെന്നും പറഞ്ഞു പിന്തുണ നൽകി. വിവാഹശേഷം ഭർത്താവ് അനീഷും അദ്ദേഹത്തിന്റെ കുടുംബവും ഉറച്ച പിന്തുണയുമായി ഒപ്പമുണ്ട്.

∙ വിവാഹശേഷം കൂടുതൽ ഉയരങ്ങളിലേക്ക്

കൊച്ചി സ്വദേശി അനീഷാണ് ഭർത്താവ്. സ്മാർട് പിക്സ് ഓൺലൈൻ മീഡിയ മാനേജിങ് പാർട്ണറാണ് അദ്ദേഹം. വിവാഹശേഷം എന്റെ കഴിവും സ്വപ്നങ്ങളും ഏറ്റവുമധികം തിരിച്ചറിഞ്ഞിട്ടുള്ളത് അദ്ദേഹമാണ്. ആ ഒരു പിന്തുണ നൽകിയ ശക്തി ചെറുതല്ല. എന്തിനും ഒപ്പം തന്നെയുണ്ട്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ വീട്ടുകാരും. അച്ഛനും അമ്മയും അനുജത്തിയും എല്ലാ പിന്തുണയും നൽകുന്നുണ്ട്. വീട്ടു ജോലികൾ ചെയ്യാൻ ചെല്ലുമ്പോൾ അത് വേണ്ട മത്സരത്തിന് തയാറാകൂ എന്നായിരിക്കും അമ്മ പറയുക. അങ്ങനെ എന്റെ സ്വപ്നങ്ങൾ ഇപ്പോൾ അവരുടെ കൂടി സ്വപ്നങ്ങൾ ആയി മാറി. അത് കൂടുതൽ ശക്തമായി ലക്ഷ്യങ്ങൾക്കു വേണ്ടി പരിശ്രമിക്കാനുള്ള ഊർജം നൽകുന്നു.

anupama-aneesh-4

∙ സ്വപ്നങ്ങൾ വേണ്ടെന്നുവച്ചവരോട്

ഈ ഫീൽഡിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്ന ഒരുപാട് പെൺകുട്ടികൾ മെസേജ് അയക്കാറുണ്ട്. വീട്ടുകാർ സമ്മതിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. മോഡലിങ് രംഗത്ത് പെൺകുട്ടികൾ എത്ര സുരക്ഷിതരല്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ പേടി. എനിക്ക് പറയാനുള്ളത് ആ കുട്ടികളോട് അല്ല, അവരുടെ മാതാപിതാക്കളോടാണ്. ഏതൊരു പ്രഫഷനിൽ പോയാലും അവിടെ ഒറ്റയ്ക്കാണ് ജോലി ചെയ്യേണ്ടത്. എന്നാൽ മോഡലിങ് അങ്ങനെയല്ല. നമുക്ക് കൂട്ടായി കുടുംബത്തിന്  ഒപ്പം എത്താനാകും എന്നൊരു പ്രത്യേകതയുണ്ട്. ഏറ്റവും സുരക്ഷിതമായ മേഖലയാണ് ഇത്.

അതുപോലെ കല്യാണം എല്ലാത്തിന്റെയും അവസാനമല്ല. നമ്മുടെ ജീവിതത്തിലെ ഒരു ലക്ഷ്യമായി വിവാഹത്തെ കാണരുത്. സാധാരണ നടന്നുപ്പോകുന്ന ഒരു കാര്യം മാത്രമാണ്. അത് നടന്നു എന്നു കരുതി ഒരിക്കലും നമ്മൾ നമ്മളല്ലാതായി മാറരുത്. നമ്മളുടെ സ്വപ്നങ്ങൾ വേണ്ടന്ന് വയ്ക്കരുത്.

∙ വിട്ടുവീഴ്ചയില്ല

ഒരു സ്വപ്നം ഉള്ളിൽ മൊട്ടിട്ടാൽ പിന്നെ അത് നേടിയെടുക്കാതെ ഉറക്കം വരില്ല. എനിക്ക് പറ്റില്ല എന്ന് തോന്നുന്ന കാര്യങ്ങൾ എങ്ങനെ ചെയ്യാം എന്നാണ് ഞാൻ ചിന്തിക്കുക. അത് ചെയ്തെടുക്കുന്നതു വരെ വിശ്രമമില്ല. വിവാഹം കഴിഞ്ഞതിനു ശേഷം സ്വപ്നങ്ങൾ മാറ്റിവച്ചു വീട്ടുകാര്യം മാത്രം നോക്കി ഒടുങ്ങി പോകുന്ന സ്ത്രീകൾക്ക് ഒരു പ്രചോദനം ആകണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. സ്വപ്നങ്ങൾ, അവ വലുതോ ചെറുതോ ആകട്ടെ. അവർ അത് മാറ്റിവച്ചിട്ടുണ്ടെങ്കിൽ അതിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാനും അത് നേടിയെടുക്കാനുമുള്ള ആഗ്രഹം തോന്നിപ്പിക്കാനും എനിക്ക് കഴിഞ്ഞാൽ അതാണ് എന്റെ ജീവിതം കൊണ്ട് ഞാൻ നേടിയെടുത്ത ഏറ്റവും വലിയ വിജയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com