ആണുങ്ങൾ പാവാട ഇടണോയെന്നു ഇവരോടൊന്നു ചോദിച്ചു നോക്കൂ; ഉത്തരം ‘കിൽറ്റു’ കൊണ്ടാകും സൂക്ഷിച്ചോ...
Mail This Article
ജെൻഡർ ന്യൂട്രൽ വസ്ത്രം ഇപ്പോൾ നമ്മുടെ സജീവ ചർച്ചാവിഷയമാണ്.
ആണുങ്ങൾ പാവാട ഇടണോയെന്നു ചിലർ ചോദ്യമെറിയുന്നു.
ഇതേചോദ്യം സ്കോട്‌ലൻഡിലോ അയർലൻഡിലോ പോയി ചോദിച്ചു നോക്കൂ...
പാവാടയിട്ടാൽ എന്താ കുഴപ്പമെന്ന് അവർ തിരിച്ചു ചോദിക്കും.
അവിടത്തെ കിൽറ്റ് എന്ന വേഷം ഏകദേശം ഒരു പാവാടയാണ്.
സ്കോട്‌ലൻഡിലെ കെൽറ്റിക് പാരമ്പര്യവുമായി ബന്ധപ്പെട്ടുള്ളതാണു കിൽറ്റ്. 1995ൽ പുറത്തിറങ്ങിയ മെൽ ഗിബ്സൺ ചിത്രം ബ്രേവ്ഹാർട്ടിൽ നായക കഥാപാത്രമായ സർ വില്യം വാലസ് (ഗിബ്സൺ അവതരിപ്പിച്ച കഥാപാത്രം) കിൽറ്റ് അണിഞ്ഞു നടക്കുന്നതു കാണാം.
കിൽറ്റിനെ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിൽ ‘ബ്രേവ്ഹാർട്ട്’ വലിയ പങ്കു വഹിച്ചു. സ്കോട്‌ലൻഡിലെ മധ്യകാലഘട്ടത്തിലെ ഹീറോയും ദേശീയ നായകനുമായ സർ വില്യം വാലസ് യഥാർഥത്തിൽ കിൽറ്റ് ധരിച്ചിരുന്നില്ലെന്നു ചരിത്രം പറയുന്നു.
സ്കോട്‌ലൻഡിലെ ഉയർന്ന പ്രദേശങ്ങളിൽ ജീവിച്ചിരുന്നവരാണ് ഈ വേഷം ധരിച്ചത്. വാലസ് ഇവിടെ നിന്നുള്ളയാളല്ല.
സ്കർട്ടുമായുള്ള സാമ്യം മൂലം ഇടക്കാലത്തു പരിഹസിക്കപ്പെട്ടെങ്കിലും കിൽറ്റ് പിന്നീടു ലോക ഫാഷൻ രംഗത്തും ശ്രദ്ധേയ ഇടംനേടി. വലിയ ചതുരക്കളങ്ങളുള്ള ടാർട്ടാൻ കിൽറ്റുകൾക്കാണ് ഏറ്റവും ആവശ്യക്കാർ.
മുഹമ്മദലി, ഷോൺ കോണറി, വിൻ ഡീസൽ, റിച്ചഡ് ബ്രാൻസൻ, ഇവാൻ മക്ഗ്രിഗർ, ജെറാൾഡ് ബട്‌ലർ തുടങ്ങിയ സെലിബ്രിറ്റികളൊക്കെ കിൽറ്റ് ധരിച്ചിട്ടുള്ളവരാണ്.
Content Summary : Quilt Skirt for Men