ഉർഫി ഫാഷൻ ഐക്കൺ എന്ന് രൺവീർ; ദീപികയെപ്പോലെ തോന്നുന്നുവെന്ന് മറുപടി
Mail This Article
ബോളിവുഡ് താരം രൺവീർ സിങ് തന്നെ ഫാഷന്‍ ഐക്കണ്‍ എന്നു വിശേഷിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടി ടെലിവിഷൻ താരം ജാവേദ്. കോഫി വിത് കരൺ പരിപാടിയിലായിരുന്നു രൺവീറിന്റെ പരാമർശം. തനിക്ക് ദീപികയെപ്പോലെ തോന്നുന്നു എന്നായിരുന്നു സന്തോഷം പങ്കുവച്ച് ഉർഫി മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോഫി വിത് കരണിൽ രൺവീർ സിങ്ങും കത്രീന കൈഫും അതിഥികളായി എത്തിയിരുന്നു. അതേ വസ്ത്രം വീണ്ടും ധരിക്കുക എന്നത് ആരുടെ പേടി സ്വപ്നമായിരിക്കും എന്ന ചോദ്യം റാപിഡ് ഫയർ റൗണ്ടിൽ രൺവീറിനോട് കരൺ ചോദിച്ചു. ഉർഫി ജാവേദ് എന്നായിരുന്നു രൺവീറിന്റെ മറുപടി. കാരണം ഉർഫിയാണല്ലോ പുതിയ തരംഗം എന്നു കരൺ തിരിച്ചു പറഞ്ഞപ്പോൾ ‘അതേ, അവൾ ഒരു ഫാഷൻ ഐക്കൺ ആണ്’ എന്നു രൺവീർ പ്രതികരിച്ചു.
മുംബൈയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉർഫി ഇതേക്കുറിച്ച് പാപ്പരാസികളോട് സംസാരിച്ചു. ‘‘വീട്ടിലിരുന്നു സിനിമ കാണുകയായിരുന്നു. പെട്ടെന്ന് എനിക്ക് തുടർച്ചയായി ഫോണുകൾ കോളുകൾ വരാൻ തുടങ്ങി. ‘കോഫി വിത് കരൺ കണ്ടോ’ എന്നായിരുന്നു എല്ലാവരും ചോദിച്ചത്. എനിക്ക് ഒന്നും മനസ്സിലായില്ല. പിന്നീട് സഹോദരി വിളിച്ച് ആ പരിപാടിയിൽ രണ്‍വീർ എന്ന ഫാഷൻ ഐക്കണ്‍ എന്നു വിശേഷിപ്പിച്ചതായി പറഞ്ഞു. രൺവീർ എന്റെ ഫാഷൻ സെൻസിനെ പരിഹസിച്ചതാവും എന്നാണ് അപ്പോൾ തോന്നിയത്. എന്നാൽ വിഡിയോ കണ്ടപ്പോഴാണ് വളരെ മാന്യവും ഹൃദ്യവുമായാണ് അദ്ദേഹം അതു പറഞ്ഞതെന്നു മനസ്സിലായത്. അപ്പോൾ എനിക്ക് അഞ്ജലീന ജോളിയപ്പോലെ, അല്ല ദീപിക പദുകോണിനെപ്പോലെയാണ് തോന്നിയത്’’– ഉർഫി പറഞ്ഞു.
ഫാഷൻ പരീക്ഷണങ്ങളിലൂടെ വാർത്തകളിൽ നിറയുന്ന ഉർഫി, കഴിഞ്ഞ ആറു മാസത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഏഷ്യക്കാരുടെ പട്ടികയിൽ സ്ഥാനം നേടിയിരുന്നു. നൂറു പേരുടെ പട്ടികയിൽ 57 ാം സ്ഥാനമാണ് താരത്തിനു ലഭിച്ചത്. സച്ചിൻ ടെൻഡുൽക്കർ, കങ്കണ റനൗത്ത്, ജാന്‍വി കപൂർ, ശിൽപ ഷെട്ടി എന്നിങ്ങനെ നിരവധിപ്പേരെ പിന്നിലാക്കിയാണ് താരം കുതിച്ചത്.
തുടർച്ചയായ ഫാഷൻ പരീക്ഷണങ്ങളും ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ഉർഫിയെ താരമാക്കുകയായിരുന്നു. ഹോളിവുഡ് താരങ്ങളുടെ റെഡ് കാർപറ്റ് ലുക്കുകൾ അനുകരിച്ചായിരുന്നു തുടക്കം. അൾട്രാ ഗ്ലാമറസ് ലുക്കുകളായിരുന്നു കൂടുതലും. പിന്നീട് ചങ്ങല, ചാക്ക്, വയർ എന്നിവയെല്ലാം ഉർഫിയുടെ ഫാഷൻ പരീക്ഷണങ്ങളിൽ ഇടം പിടിച്ചു. ഒപ്പം വിവാദങ്ങളും വിമർശനങ്ങളും ശക്തിയാർജ്ജിച്ചു. ഡിസൈനർമാർ തനിക്കൊപ്പം പ്രവർത്തിക്കാൻ തയാറാകുന്നില്ലെന്ന് ഉർഫി വെളിപ്പെടുത്തി. വിമർശകരോട് സ്വന്തം കാര്യം നോക്കാന്‍ ആവശ്യപ്പെട്ടു. തന്നെ വിമർശിച്ച ഡിസൈനർ ഫറാ ഖാനെതിരെ ഉർഫി രംഗത്തെത്തിയതും വാർത്തയായി. പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയ്ക്ക് പകരം ഉർഫിയെ വെടിവച്ചു കൊല്ലണമായിരുന്നു എന്ന് ഒരാൾ കമന്റിട്ടതും വിവാദമായി. ‘നെഗറ്റീവ് പബ്ലിസിറ്റി’ ഫലപ്രദമായി ഉപയോഗിക്കാൻ ഉർഫിക്ക് സാധിച്ചതോടെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻവർധനവുണ്ടായി. നിലവിൽ ഇൻസ്റ്റഗ്രാമിൽ 33 ലക്ഷം ഫോളോവേഴ്സുണ്ട്.