'റിന്യു യുവർ വൗസ്; ലക്ഷ്മിയ്ക്കൊപ്പം രാമചന്ദ്രന് നടന്നത് 46 വർഷങ്ങൾ പിന്നിലേക്ക്
Mail This Article
നാൽപത്തിയാറ് വർഷങ്ങൾക്കു ശേഷം ഒരിക്കൽ കൂടി വിവാഹമണ്ഡപത്തിലേയ്ക്ക് ചുവടുകൾ വയ്ക്കുമ്പോൾ റിട്ട. കമഡോർ ജി. രാമചന്ദ്രനും ലക്ഷ്മി രാമചന്ദ്രനും മുഖത്ത് ചെറിയൊരു നാണം. പക്ഷെ പുതിയൊരു ജീവിതത്തിലേയ്ക്കു കാലെടുത്തു വച്ച നാളിലെ ആശങ്കകൾക്കു പകരം ആത്മവിശ്വാസത്തോടെ ഇരുവരും കൈകോർത്തു. ജീവിതം നൽകിയ അനുഭവപാഠങ്ങളുടെ സമ്പത്തുമായാണ് ഒരിക്കൽ കൂടി വിവാഹ അനുഭവത്തിലേയ്ക്ക് ഇരുവരും ചുവടു വച്ചത്. ലോകമെങ്ങും പ്രണയ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ വിവാഹ നാളുകളിലെ പ്രണയ ഓർമകളെ ഉണർത്തിക്കൊണ്ടാണ് ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ 'റിന്യു യുവർ വൗസ്' എന്നപേരിൽ വിവാഹ പുനപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്.
രണ്ടു ദമ്പതികളാണ് ചടങ്ങിനുണ്ടായിരുന്നത്. രാമചന്ദ്രൻ ദമ്പതികൾക്കു പുറമേ കൊച്ചി മട്ടാഞ്ചേരി സ്വദേശികളായ ഡെറിക് ലിവേറൊയും സജ്ന ഡെറിക്കും. ഏഴു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. 14 വർഷം മുമ്പ് വർഷം മുമ്പ് ഓസ്ട്രേലിയയിൽ ഒരുമിച്ചതിന്റെ ഓർമകളായിരുന്നു ഇരുവർക്കും പങ്കുവയ്ക്കാനുണ്ടായിരുന്നത്. പിന്നെ നാട്ടിലെത്തി വിവാഹിതരാകുകയായിരുന്നു ഇവർ. ഇപ്പോൾ കൊച്ചിയിൽ ബിസിനസ് രംഗത്താണ് രണ്ടു പേരും. നേവിയിൽ കമഡോറായിരുന്ന ജി. രാമചന്ദ്രൻ രാജ്യത്തിന്റെ വിവിധ നിർണായക സൈനിക കേന്ദ്രങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ സാമൂഹിക സേവന രംഗത്ത് സജീവമാണ്. ലക്ഷ്മി രാമചന്ദ്രൻ ചോയ്സ് സ്കൂളിന്റെ സ്ഥാപക പ്രിൻസിപ്പലും ഗ്ലോബൽ പബ്ലിക് സ്കൂൾ മെന്ററുമാണ്.
ഇരു ദമ്പതികളെയും വിവാഹ പ്രതിജ്ഞ എടുപ്പിക്കാനായി എത്തിയത് ഫാ. സെബാസ്റ്റ്യൻ ഓലിപ്പറമ്പിൽ. പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെ കുടുംബ ജീവിതത്തിന്റെ മാധുര്യവും വർധിച്ചു വരുന്നാണെന്ന് ഓർമിപ്പിക്കുന്നതായിരുന്നു ചടങ്ങ്. പരസ്പരം കുറ്റപ്പെടുത്തലിനു പകരം പോരായ്മകളിൽ കൈത്താങ്ങാകാനും ഒരുമിച്ചു നിൽക്കാനും സാധിച്ചു എന്നതാണ് ഈ രണ്ടു ദമ്പതികളുടെയും ദാമ്പത്യ വിജയം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. തുടർന്നും അതിനു സാധിക്കട്ടെ എന്നായിരുന്നു ഫാ. സെബാസ്റ്റ്യൻ ഓലിപ്പറമ്പിന്റെ പ്രാർഥന. ഫാ. ദമ്പതികൾക്ക് പ്രതിജ്ഞാ വാചകങ്ങളും പ്രാർഥനയും ചൊല്ലിക്കൊടുത്തു.
വിദേശ രാജ്യങ്ങളിൽ വിവാഹ വാർഷികങ്ങളിൽ പതിവു സംഗതിയാണ് ഇത്തരത്തിലുള്ള പ്രതിജ്‍ഞ പുതുക്കൽ ചടങ്ങുകൾ. എന്നാൽ നമ്മളുടെ നാട്ടിൽ ഇത് അത്ര പ്രചാരത്തിലില്ല. ഡസ്റ്റിനേഷൻ വെഡിങ് പോലെ പ്രചാരമാർജിച്ച ഒരു ബിസിനസ് മോഡലായി റിന്യൂ യുവർ വൗസ് കേരളത്തിലും വളർന്നു വരികയാണ്.
‘‘വിവാഹ വാർഷിക ദിനം മക്കൾക്കും ചെറുമക്കൾക്കും മുന്നിൽ മറ്റൊരു വിവാഹദിനമായി മാറുമെന്നു മാത്രമല്ല, ഇണയ്ക്കൊപ്പം പുതിയ ജീവിതത്തിലേയ്ക്കു കടക്കുമ്പോൾ പഴയ ശീലങ്ങൾ മാറ്റി ഇണയുടെ ഇഷ്ടത്തിലേയ്ക്കു മാറുന്നതിന് ഇതൊരു അവസരമാക്കുകയും ചെയ്യാമെന്ന് ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടി മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻ മാനേജർ ഷാന സൂസൻ നൈനാൻ പറയുന്നു. വീണ്ടുമൊരു മധുവിധു ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നതു ആസ്വദിക്കുകയും ആവാമെന്നും ഷാന.