ജവാന്മാരുടെ കുടുംബങ്ങൾക്ക് 2.51 കോടി; ശ്രീ സായി ബാബ സനാതൻ ട്രസ്റ്റിന്റെ മാതൃക
Mail This Article
പുൽവാമയിലെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട 40 സിആർപിഎഫ് ജവാന്‍മാരുടെ കുടുംബങ്ങൾക്ക് 2.51 കോടി രൂപയുടെ സഹായവുമായി ശ്രീ സായിബാബ സനാതൻ ട്രസ്റ്റ്(എസ്എസ്എസ്ടി). മഹാരാഷ്ട്രയിലെ ഷിർദിയിലുള്ള സായി ബാബ ക്ഷേത്രത്തിന്റെ നടത്തിപ്പു ചുമതല എസ്എസ്എസ്ടിക്കാണ്. ഇതിന്റെ അധ്യക്ഷന്‍ സുരേഷ് ഹാവാരി ആണ് ട്രസ്റ്റിന്റെ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി പണം ജവാൻമാരുടെ കുടുംബങ്ങൾക്കു നൽകും. ഈ ഭീകരപ്രവർത്തനങ്ങൾക്കു ശക്തമായ മറുപടി എത്രയും പെട്ടെന്നു സർക്കാർ നൽകുമെന്നു പ്രതീക്ഷിക്കുന്നതായും സുരേഷ് ഹാവാരി പറഞ്ഞു.
കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്കു സഹായം പ്രഖ്യാപിച്ചു നിരവധി സംഘടനകളും വ്യക്തികളും രംഗത്തുണ്ട്. ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്നു ക്രിക്കറ്റ് താരങ്ങളായി വിരേന്ദർ സെവാഗും ഗൗതം ഗംഭീറും വ്യക്തമാക്കിയിരുന്നു. അമിതാബ് ബച്ചനുൾപ്പടെയുള്ള സിനിമാ താരങ്ങളും സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 14ന് ആയിരുന്നു രാജ്യത്തെ നടുക്കിയ ചാവേറാക്രമണം നടന്നത്. സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച വാഹനം ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ മലയാളി ജവാൻ വി.വി.വസന്തകുമാർ ഉൾപ്പെട 40 ജവാൻമാർ വീരമൃത്യു വരിച്ചു.