മരിക്കുമെന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ല; തിരിച്ചുവരവിൽ മനസ്സു തുറന്ന് സൊണാലി
Mail This Article
കാൻസർ തന്റെ ജീവനെടുക്കുമോ എന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലെന്ന് ബോളിവുഡ് നടി സൊണാലി ബേന്ദ്ര. ഹാര്‍പേര്‍സ് ബാസാര്‍ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സൊണാലി മനസ്സു തുറന്നത്. ഹാര്‍പേര്‍സ് ബാസാറിന്റെ ഈ ലക്കത്തിലെ മുഖചിത്രം സൊണാലിയാണ്. ഇളം നീല നിറത്തിലുള്ള വസ്ത്രം ധരിച്ച്, ചെറു പുഞ്ചിരിയോടെ നിൽക്കുന്ന മുഖചിത്രം സൊണാലി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
‘‘എന്റെ അടിവയറ്റില്‍ കാന്‍സർ വ്യാപിച്ചെന്നു പരിശോധനയിൽ വ്യക്തമായി. രക്ഷപ്പടാൻ 30 ശതമാനം സാധ്യത മാത്രമേയുള്ളൂ എന്ന് ന്യൂയോർക്കിൽ ചികിൽസിച്ച ഡോക്ടർമാർ പറഞ്ഞു. കഠിനമായ ദിവസങ്ങളാണു നേരിടേണ്ടതെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ മരണത്തെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചില്ല’’– സൊണാലി പറഞ്ഞു.
സുഹൃത്തുക്കളായ ഗായത്രി ഒബ്രോയിക്കും സൂസന്ന ഖാനുമൊപ്പം സൊണാലി ഒരു ടിവി ഷോയിൽ പങ്കെടുത്തിരുന്നു. തന്റെ അഭിനയജീവിതത്തെക്കുറിച്ചാണു താരം കൂടുതല്‍ സംസാരിച്ചത്. ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിൽ എത്ര ശുഭാപ്തിവിശ്വാസത്തോടു കൂടിയാണു മുന്നോട്ടു പോകുന്നതെന്നു വ്യക്തമാക്കിയ സൊണാലി, നീളൻ മുടി തിരച്ചു കിട്ടിണമെന്ന ആഗ്രഹവും വെളിപ്പെടുത്തി.
സൊണാലി കാൻസർ ബാധിതയായ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. മെറ്റാസ്റ്റിക് കാൻസറായിരുന്നു. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്നതാണ് മെറ്റാസ്റ്റാറ്റിക്ക് കാന്‍സര്‍. ന്യൂയോർക്കിൽ ചികിത്സയിലായിരുന്ന സമയത്തെ അനുഭവങ്ങൾ ആരാധകരുമായി സൊണാലി പങ്കുവയ്ക്കാറുണ്ട്. 2018 ഡിസംബറിലാണു താരം ഇന്ത്യയിൽ മടങ്ങിയെത്തിയത്.