ADVERTISEMENT

അര നൂറ്റാണ്ടുകാലത്തെ സൗഹൃദത്തിനു ശേഷം ആദ്യമായി കാണുന്നു, മിണ്ടുന്നു.... ആ നിമിഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു സിഡ്നി സർക്കുലർ കിയിലെ വാർഫിൽ സുനു കുര്യൻ.  ആൻ ബോയ്ട്ടൻ എന്ന ഓസ്ട്രേലിയക്കാരി 2001ൽ അയച്ചുകൊടുത്ത ഫോട്ടോയിലെ മുഖത്തിനുപോലും 18 ആണ്ടിന്റെ പഴക്കമായിരിക്കുന്നുവല്ലോ എന്നോർത്തപ്പോൾ ചെറിയ പിരിമുറുക്കം ഉണ്ടാകാതിരുന്നില്ല. ആൾക്കൂട്ടത്തിൽ അവരെ തിരിച്ചറിയാതെ പോകുമോ എന്ന ആശങ്ക. കാത്തിരുന്ന ആ  നിമിഷങ്ങൾക്ക് അമ്പതാണ്ടിനേക്കാൾ ദൈർഘ്യം ഉണ്ടായിരുന്നു.

50  വർഷം പിന്നോട്ടു പോകുമ്പോൾ... തമിഴ്നാട് സർക്കാരിലെ ധനകാര്യ സെക്രട്ടറി ടി.എ. വർഗീസിന്റെ മദ്രാസിലെ വീട്ടിലേക്ക് 1969 ലെ വേനൽക്കാലത്ത് ഓസ്ട്രേലിയയിൽ നിന്നൊരു കത്ത് വന്നു. ആൻ ബോയ്ട്ടൻ 13 വയസുള്ള പെൺകുട്ടി, വർഗീസിന്റെ ഇളയമകൾ സുനുവിന് എഴുതിയ കത്ത്. സുനുവിനും അന്നു 13 വയസ്സ്.  സ്വയം പരിചയപ്പെടുത്തുന്ന കത്തിൽ  അപ്പുറത്തുള്ളവരെ കുറിച്ച് അറിയാനുള്ള ആകാംക്ഷയും നിറഞ്ഞിരുന്നു.  

ആ എഴുത്തും മറുപടിയും 50 കൊല്ലം തുടർന്നു. ഇതിനിടെ ഇരുവരും അമ്മമാരായി, അമ്മൂമ്മമാരായി. കത്തുകൾ മാത്രം മുടങ്ങിയില്ല.

2019, ഏപ്രിൽ 7.  പ്രഭാതത്തിൽ സിഡ്നി തുറമുഖത്തെ സ്വദേശികൾക്കിടയിൽ ഇന്ത്യക്കാരിയായ സുനുവിനെ കണ്ടെത്താൻ ആനിനു പ്രയാസമുണ്ടായിരുന്നില്ല. കയ്യക്ഷരത്തിലൂടെ മാത്രം  പരസ്പരം അറിഞ്ഞ അവർ ആദ്യമായി നേരിൽ കണ്ടു,  ആദ്യമായി സ്വരം കേട്ടു.  

sunu-aan
സുനു കുര്യനും ആൻ ബോയ്ട്ടനും (പഴയ ചിത്രം)

ഈ സ്നേഹ നിമിഷത്തിനു സാക്ഷിയാകാൻ സുനുവിനോടൊപ്പം ഭർത്താവ് കുര്യനും ഉണ്ടായിരുന്നു. മകൻ, മകൾ, മരുമക്കൾ, പേരക്കുട്ടി എന്നിവർക്കൊപ്പമാണ് തൂലികാസുഹൃത്തിനെ കാണാൻ ആൻ എത്തിയത്. അസുഖബാധിതനായതിനാൽ ആനിന്റെ ഭർത്താവ് ജെഫ് ആ സംഗമത്തിന് സാക്ഷിയാകാനുണ്ടായിരുന്നില്ല. 

ഇന്ത്യൻ സിവിൽ സർവീസ് (ഐസിഎസ്) ഉദ്യോഗസ്ഥനായിരുന്നു സുനുവിന്റെ അച്ഛൻ വർഗീസ്. ഐസിഎസ് ഉദ്യോഗസ്ഥരുടെ മേൽവിലാസം മറ്റ് എംബസികൾ വഴി കൈമാറുന്ന പതിവുണ്ടായിരുന്നു. അങ്ങനെയാണ് ആനിന് സുനുവിന്റെ വിലാസം ലഭിച്ചത്. സ്റ്റാംപ് ശേഖരണം ഇരുവർക്കും ഇഷ്ടവിനോദമായിരുന്നു. അതോടെ പരസ്പരം സ്റ്റാംപുകൾ കൈമാറാൻ തുടങ്ങി. ഇടയ്ക്ക് പരസ്പരം ഫോട്ടോകൾ അടിക്കുറിപ്പു സഹിതം അയച്ചു. ആൻ, സുനുവിലൂടെ ഇന്ത്യയെ അറിഞ്ഞു. രണ്ടു പേരുടെ വിവാഹവും ഒരേ സമയത്തായിരുന്നെന്നു  പിന്നീട് കുട്ടികളും കുടുംബവുമായപ്പോൾ സ്ഥിരമുള്ള കത്തയയ്ക്കൽ കുറഞ്ഞു. എങ്കിലും ക്രിസ്മസും പിറന്നാളുകളും വിശേഷാവസരങ്ങളുമൊന്നും രണ്ടുപേരും മറന്നില്ല.

 സുനു പഠിച്ചതും വളർന്നതുമെല്ലാം മദ്രാസിലായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു സുനുവിന്റെ ഭർത്താവ് പാലാ തിടനാട് വെള്ളുക്കുന്നേൽ കുര്യൻ ജേക്കബ്. ഭർത്താവിന്റെ ജോലിയുടെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ സ്ഥലങ്ങളിൽ താമസിച്ചു.  മക്കളെല്ലാം മുതിർന്നശേഷം കുര്യനും സുനുവും  ഓസ്ട്രേലിയൻ യാത്രയെക്കുറിച്ച് ചിന്തിച്ചു.  പലതവണ പദ്ധതിയിട്ടും മാറ്റിവച്ചും ഇക്കൊല്ലം അതു സഫലമായി. ഓസ്ട്രേലിയൻ വിഭവങ്ങളൊരുക്കിയാണ് പ്രിയ കൂട്ടുകാരിയെയും ഭർത്താവിനെയും ആൻ വരവേറ്റത്. 

‘‘ഞാൻ ഓസ്ട്രേലിയയിലേക്ക് വരുന്ന വിവരം പറഞ്ഞപ്പോൾ തന്നെ ആൻ ആകാംക്ഷയിലായിരുന്നു.  എന്തു വിഭവമാണ് ഒരുക്കേണ്ടത് എന്നു ചോദിച്ച് ദിവസവും മെയിലുകളായിരുന്നു. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ആദ്യമായി ഇമെയിൽ അയക്കുന്നത്. സാങ്കേതിക വിദ്യയൊക്കെ ഇത്രകണ്ട് വലുതായിട്ടും ഞങ്ങൾ ഇന്നേ വരെ വാട്സാപ് വഴിയോ ഫെയ്സ്ബുക് വഴിയോ എന്തിന് ഇമെയിൽ വഴി പോലും  സന്ദേശങ്ങൾ കൈമാറിയില്ല. കയ്യെഴുത്തായിരുന്നു ഞങ്ങളുടെ ഐഡന്റിറ്റി. ആ എഴുത്തുകൾ തരുന്ന സുഖം മറ്റൊന്നിനും നൽകാനാകില്ല ’’– സുനു പറഞ്ഞു. 

സുനു– കുര്യൻ ദമ്പതികൾ കൊച്ചി തേവരയിലാണ് ഇപ്പോൾ താമസം. ഇവർക്ക് രണ്ട് പെൺകുട്ടികൾ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com