ADVERTISEMENT

സഹോദരനും സഹോദരന്റെ ഭാര്യയും ലോകത്തോടു വിട പറഞ്ഞപ്പോൾ ബാക്കിയായത് രണ്ടു പെണ്‍മക്കൾ. അവര്‍ ഒരു ബാധ്യത ആകുമെന്നു കരുതി ഒഴിഞ്ഞു മാറാൻ പ്രദീപൻ തയാറായില്ല. വല്യച്ഛൻ എന്ന സ്ഥാനം ഉപേക്ഷിച്ച് അയാൾ ആ രണ്ട് പെൺകുട്ടികളുടെ അച്ഛനായി. മൽസ്യത്തൊഴിൽ ചെയ്തു കുടുംബം പുലർത്തുന്ന ഭർത്താവിന്റെ തീരുമാനത്തിന് പൂർണപിന്തുണയുമായി ഭാര്യ കാഞ്ചനയും നിന്നു. തേടിയെത്തിയ അപകടങ്ങളോടു പോരാടി പ്രദീപൻ, അച്ഛന്റെ കടമകൾ ഒന്നന്നായി നിറവേറ്റി. ആ പെൺകുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകി. കഴിഞ്ഞ സെപ്റ്റംബർ 1ന് രണ്ടു പെൺമക്കളിൽ മൂത്തവളായ മീരയുടെ വിവാഹമായിരുന്നു. അന്ന് വല്യമ്മയെയും അനുജത്തിയെയും കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു. 

സ്നേഹവും കാരുണ്യവും കരുതലും നിറയുന്ന ഈ ജീവിതകഥ ശ്യാമളൻ പാങ്ങാട് എന്നയാളാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കുടുംബങ്ങൾ ചുരുങ്ങുകയും ബന്ധങ്ങൾ തകരുകയും ചെയ്യുന്ന ഇക്കാലത്ത് സ്നേഹത്തിന്റെ പുതിയ പാഠങ്ങൾ പഠിപ്പിച്ച പ്രിയസുഹൃത്ത് പ്രദീപന് ആശംസകൾ നേരുകയാണ് ശ്യാമളൻ തന്റെ കുറിപ്പിലൂടെ.

കുറിപ്പിന്റെ പൂർണരൂപം;

സ്നേഹവും കരുതലും കാരുണ്യവും വറ്റിപ്പോയിട്ടില്ല!

പനങ്ങാട് ഗ്രാമം സെപ്തംബർ 1ന് ആഘോഷിച്ച ഒരു വിവാഹ ചടങ്ങ് അത് ഉറക്കെയുറക്കെ വിളിച്ചു പറയുന്നു. പനങ്ങാട് മുണ്ടേമ്പിള്ളി കാട്ടേച്ചിറയിൽ മുരളിയുടെ മകൾ മീരയുടെ വിവാഹ വേദി.

മീരയും അനുജത്തിയും കുഞ്ഞുങ്ങളായിരുന്നപ്പോൾ തന്നെ അപ്രതീക്ഷിതമായി മരണം മുരളിയെ കൂട്ടിക്കൊണ്ടുപോയി. ഏറെ താമസിയാതെ മീരയുടെ അമ്മ രമയും വിടവാങ്ങി.

പറക്കമുറ്റാത്ത 2 പെൺകുഞ്ഞുങ്ങളെ ചേർത്തു പിടിച്ച മുരളിയുടെ ജ്യേഷ്ഠൻ ശ്രീ.K .V പ്രദീപൻ, പക്ഷെ തളർന്നില്ല.

തിരതല്ലുന്ന പനങ്ങാട് കായലിനരികിലെ വീട്ടിലിരുന്ന് മുന്നോട്ട് കുതിക്കാൻ തന്നെ ഉറച്ച തീരുമാനമെടുത്തു. ഭാര്യ കാഞ്ചന പ്രദീപനും പരിപൂർണ പിൻതുണയുമായി ചേർന്നു നിന്നു.

സ്നേഹത്തിന്റെ കരസ്പർശവുമായി പിന്നീടങ്ങോട്ട് 2 കുടുംബഭാരവുമായി ഗൃഹനാഥൻ പ്രദീപൻ ഏറെ പ്രയാസപ്പെട്ടു. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി.

സംരക്ഷണവും ഏറെ കരുതലുമായി കാലം മുന്നോട്ടു നീങ്ങവെ വീണ്ടും പ്രദീപനെ തേടി ദുരന്തങ്ങളെത്തി. ജോലി സ്ഥലത്തു വച്ച് കണ്ണിന് പരിക്കേറ്റ് ചികിത്സയിലായി.

മറ്റൊരു തൊഴിലിടത്തു വച്ച് ഒരു കാലിന് ഗുരുതരമായി പരിക്കേറ്റ് ഒട്ടേറെക്കാലം കിടക്കയിലായി. ദുരന്തമുഖങ്ങളെ സധൈര്യം നേരിട്ട പ്രദീപൻ വീടിനു മുന്നിലെ കായലിലെ നിലയ്ക്കാത്ത ഓളങ്ങളെ മാത്രം കാണുന്ന സ്ഥിതിയിലെത്തി. കിടക്കയിലായി.

എന്നിട്ടും പ്രതിബന്ധങ്ങളെയാകെ അതിജീവിച്ച് ആ മത്സ്യത്തൊഴിലാളി കുടുംബവീട് ഇന്നലെ ആഹ്ലാദ തിരതല്ലുന്ന നിമിഷങ്ങൾക്ക് വേദിയൊരുക്കി. കായലിനു മുകളിൽ പലക നിരത്തി പന്തലിട്ട് അനുജന്റെ മകളുടെ വിവാഹം നടത്തി. പ്രദീപനും കാഞ്ചനയും ചേർന്ന് കുണ്ടന്നൂർ സ്വദേശിയായ സനലിന്റെ കൈകളിലേക്ക് ‘മകളെ’ഏല്പിച്ചു കൊടുത്തു.

കാഞ്ചനയെ ചേർത്തു പിടിച്ച് മീരയും അനുജത്തിയും അലമുറയിട്ടു കരഞ്ഞ കാഴ്ച ഏവരുടേയും കണ്ണു നനയിച്ചു. വധൂവരന്മാരെ ആശീർവദിക്കാൻ വീടിന്റെ തൊട്ടടുത്തുള്ള ഭാരത റാണി പള്ളി വികാരിയും ഭാരവാഹികളും ഉൾപ്പടെ നാനാതുറകളിൽ പെട്ട ജനക്കൂട്ടം എത്തിയിരുന്നു.

സുരക്ഷാ പുരുഷ സംഘത്തിലെ പ്രധാന പ്രവർത്തകൻ കൂടിയായ പ്രദീപനെ സഹായിക്കാൻ സംഘഅംഗങ്ങളും കുടുംബത്തോടെ എത്തിച്ചേർന്നു. 

അണുകുടുംബ സംവിധാനങ്ങളിലേക്ക് നമ്മുടെ സമൂഹം എന്നേ വീണു കഴിഞ്ഞു. താനും ഭാര്യയും മക്കളും എന്ന സ്വകാര്യതയിലേക്ക് വഴുതി വീണ് സ്വന്തം ജീവിത ചിന്തകൾക്ക് മാത്രം സമയം മെനക്കെടുത്തുന്ന ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ സഹോദര സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും നിലയ്ക്കാത്ത നീരുറവ നമുക്കിടയിൽ നിന്ന് വറ്റിപ്പോയിട്ടില്ല എന്ന് പ്രദീപൻ നമ്മെ ബോധ്യപ്പെടുത്തുന്നു.

സ്നേഹ ബന്ധത്തിന്റെ പുതിയ പാഠങ്ങൾ സമൂഹത്തിനു നൽകിയ പ്രിയ സുഹൃത്ത് പ്രദീപന് ഹൃദയം നിറഞ്ഞ നമസ്ക്കാരം.

കൂപ്പുകൈ .

സനലിനും മീരയ്ക്കും മംഗളാശംസകൾ. കൈവിടാത്ത കരുതലിന്റെ നേർക്കാഴ്ചയ്ക്ക് കായലോളങ്ങളും സാക്ഷി .....!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com