ഭർത്താവിന് മുൻപ് മരിക്കാന്‍ നിരാഹാരം; ഒരേ ദിവസം വിടപറഞ്ഞ് ദമ്പതികൾ
Mail This Article
ഭർത്താവിനേക്കാൾ മുൻപ് മരിക്കാനായി നിരാഹാരം കിടന്ന് ഭാര്യ, ഒടുവില്‍ ഒരേ ദിവസം ഇരുവരും മരണത്തിനു കീഴടങ്ങി. കർണാടകയിലെ ഗുണ്ടൂർ ജില്ലയിലെ ഗോവാഡ സ്വദേശികളായ അഞ്ജനാ ദേവി(82), ഭർത്താവ് കോദണ്ഡരാമ ശർമ (85) എന്നിവരാണ് മരിച്ചത്. കിടപ്പിലായ ഭർത്താവിനു മുൻപ് മരിക്കാനായി 20 ദിവസമായി അഞ്ജനാ ദേവി നിരാഹാരത്തിലായിരുന്നു.
വേണുഗോപാല സ്വാമീ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ശർമ. 6 മാസം മുൻപ് പ്രായസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഇദ്ദേഹം കിടപ്പിലായി. ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഭർത്താവിനു മുൻപേ മരിക്കണമെന്ന് അഞ്ജനാ ദേവി ആഗ്രഹിച്ചിരുന്നു. ഭർത്താവ് കിടപ്പിലായതോടെ അഞ്ജനാ ദേവി കടുത്ത മാനസിക വിഷമത്തിലാവുകയും ആഹാരം കഴിക്കാതാവുകയും ചെയ്തു. ഇതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തിനുശേഷം ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തി. എന്നാൽ ഭക്ഷണം കഴിക്കാൻ അഞ്ജന ദേവി വിസമ്മതിച്ചു. മകനും മരുമകളും ബലം പ്രയോഗിച്ച് ചോറു കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും രണ്ടു വായയിൽ കൂടുതൽ കഴിച്ചില്ല. ഇരുപതു ദിവസമായി ഇങ്ങനെയായിരുന്നു അഞ്ജനാ ദേവിയുടെ ജീവിതം.
ഇതിനിടയിൽ കോദണ്ഡരാമ ശർമ അബോധാവസ്ഥയിലായി. പിറ്റേ ദിവസം അർധരാത്രിയിൽ അഞ്ജനാ ദേവി മരിച്ചു. ബോധം വന്നപ്പോൾ ഭാര്യ മരിച്ചു എന്ന വാർത്തയാണ് ശർമയെ കാത്തിരുന്നത്. ഇതുകേട്ട് അദ്ദേഹം പൊട്ടിക്കരഞ്ഞുവെന്നും മണിക്കൂറുകൾക്കുള്ളിൽ മരിക്കുകയുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. 60 വർഷത്തിലേറെ നീണ്ട ദാമ്പത്യത്തിനൊടുവിൽ ഇരുവരും ഒരേ ദിവസം യാത്രയായി.
English Summary : couples died together after fasting for 20 days