പ്രണയിച്ചത് കോച്ചിന്റെ മകളെ, അറിഞ്ഞപ്പോൾ മരവിപ്പ്; സുനിൽ ഛേത്രിയുടെ പ്രണയകഥ
Mail This Article
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നെടുംതൂൺ ആണ് ക്യാപ്റ്റൻ സുനിൽ ഛേത്രി. എതിർ ടീമിന്റെ വലയിലേക്ക് തീയുണ്ട പോലെ ഗോളുകൾ വർഷിക്കുന്ന, മുന്നിൽ നിന്ന് ടീമിനെ നയിക്കുന്ന നായകൻ. ജീവിതത്തിലും ഛേത്രി നായകനാണ്. നായികയുടെ പേര് സോനം ഭട്ടാചാര്യ. മുൻ ഇന്ത്യൻ ഫുട്ബോളറും മോഹൻ ബഗാൻ കോച്ചുമായിരുന്നു സുബ്രതോ ഭട്ടാചാര്യയുടെ മകൾ.
13 വർഷത്തെ പ്രണയത്തിനുശേഷം 2017 ഡിസംബർ 4ന് ആണ് ഇരുവരും വിവാഹിതരായത്. ആരും അറിയാതെ സൂക്ഷിച്ച്, ഒടുവിൽ തന്റെ പ്രിയതമയെ സ്വന്തമാക്കിയ ആ മനോഹര പ്രണയകഥ ഹ്യുമൻസ് ഓഫ് ബോംബൈയ്ക്ക് നൽകി അഭിമുഖത്തിൽ ഛേത്രി വെളിപ്പെടുത്തി. ആ പ്രണയകഥ ഇങ്ങനെ
‘‘അവളുടെ അച്ഛൻ എന്റെ പരിശീലകനായിരുന്നു. അദ്ദേഹം പലപ്പോഴും എന്ന കുറിച്ച് അവളോട് സംസാരിക്കുമായിരുന്നു. അന്നെനിക്ക് 18 വയസ്സ്, അവൾക്ക് 15. എന്നെക്കുറിച്ച് അറിയാൻ ആകാംക്ഷ തോന്നിയ അവൾ അച്ഛന്റെ ഫോണിൽ നിന്ന് എന്റെ നമ്പർ മോഷ്ടിച്ചു. അതിനുശേഷം എനിക്ക് മെസേജ് അയച്ചു. ‘ഹായ് ഞാൻ സോനം. വലിയൊരു ആരാധികയാണ്. എനിക്ക് നിങ്ങളെ കാണണം.’
അവൾ ആരാണ് എന്ന് എനിക്ക് യാതൊരു ഊഹവും ഇല്ലായിരുന്നു. അവളെ കാണാൻ ഞാൻ തീരുമാനിച്ചു. കണ്ടപ്പോഴാണ് അതൊരു കുട്ടിയാണ് എന്ന് എനിക്കു മനസ്സിലായത്. ‘‘നീയൊരു കുട്ടിയാണ്. പോയി പഠിക്ക്’’ എന്നു പറഞ്ഞ് ഞാൻ നടന്നു നീങ്ങി. പക്ഷേ, എന്തോ ചില കാരണങ്ങളാൽ ഞങ്ങൾ മെസേജ് അയക്കൽ തുടർന്നു.
അങ്ങനെ രണ്ടു മാസം മുന്നോട്ടു പോയി. ഒരു ദിവസം കോച്ചിന്റെ ഫോൺ പ്രവർത്തിക്കാതായി. അതു ശരിയാക്കാനായി അദ്ദേഹം എനിക്കു നൽകി. ഞാൻ അതു ശരിയാക്കി കൊണ്ടിരിക്കെ അദ്ദേഹത്തിന് മകളുടെ ഫോൺ വന്നു. ആ നമ്പർ കണ്ടപ്പോൾ എനിക്ക് പരിചയം തോന്നി. അതെ സോനത്തിന്റെ നമ്പർ! ഞാൻ മരവിച്ചു പോയി!
ഞാൻ വേഗം അവളെ വിളിച്ചു. മകളുമായി ചാറ്റ് ചെയ്യുന്നുണ്ട് എന്നറിഞ്ഞാൽ കോച്ച് എന്റെ കരിയർ ഇല്ലാതാക്കുമെന്നും എല്ലാം ഇതോടെ നിർത്താമെന്നും അവളോട് പറഞ്ഞു. ആരാണ് എന്നു മറച്ചുവച്ചതിന് അവൾ എന്നോട് മാപ്പു പറഞ്ഞു. പക്ഷേ അതൊന്നും എന്നെ സമാധാനിപ്പിച്ചില്ല. ഏതാനും മാസങ്ങൾ കടന്നു പോയി. എനിക്കവളെ മറക്കാൻ സാധിച്ചില്ല. അവൾ ചുറ്റിലുമുണ്ടാകുന്നത് എനിക്ക് ഇഷ്ടമായിരുന്നു. ഞാൻ വീണ്ടും മെസേജ് അയച്ചു. അങ്ങനെ ഞങ്ങൾ വീണ്ടും സംസാരിച്ചു തുടങ്ങി.
പതിയെ കാണാൻ തുടങ്ങി. ഞങ്ങൾ വളരെ ശ്രദ്ധിച്ചു. ആരും അറിയുന്നില്ല എന്ന് ഉറപ്പു വരുത്തി. വര്‍ഷത്തിൽ രണ്ടോ, മൂന്നോ തവണ കാണുമായിരുന്നു. അതിനുവേണ്ടി ഞാൻ ഒരുപാട് യാത്ര ചെയ്തു. സിനിമ കാണാൻ പോയത് ഇന്നും ഓർക്കുന്നു. രണ്ടു ടിക്കറ്റ് എടുത്ത്, ഒന്നിൽ അവളുടെ പേരെഴുതി കൗണ്ടറിൽ ഏൽപ്പിച്ചു. ഞാൻ തിയറ്ററിൽ കയറി 10 മിനിറ്റ് കഴിഞ്ഞാണ് അവൾ പ്രവേശിച്ചത്. വർഷങ്ങൾ കഴിയും തോറും ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തി ആർജ്ജിച്ചു. ഞാൻ കരിയറിൽ മുന്നേറുമ്പോൾ എനിക്കു വേണ്ടി കയ്യടിക്കാൻ അവൾ ഉണ്ടായിരുന്നു. എന്റെ പേടികളെ മാറ്റി, നട്ടെല്ലായി ഒപ്പം നിന്നു.
ഞങ്ങൾക്ക് വിവാഹപ്രായമായി. അവളുടെ അച്ഛനോട് സംസാരിക്കാൻ സമയമായി എന്ന് എനിക്കു മനസ്സിലായി. അവളുടെ വീട്ടിലേക്ക് കയറുമ്പോൾ ഞാൻ വിറയ്ക്കുകയായിരുന്നു. സൂര്യനു താഴെയുള്ള എല്ലാത്തിനെക്കുറിച്ചും അദ്ദേഹം എന്നോട് സംസാരിച്ചു. ‘‘സര്‍, ഞാൻ നിങ്ങളുടെ മകളെ സ്നേഹിക്കുന്നു. അവള്‍ എന്നെ സ്നേഹിക്കുന്നതായി വിശ്വസിക്കുന്നു’’– ഒടുവിൽ ധൈര്യം സംഭരിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ‘‘യാ, യാ , അത് കുഴപ്പമില്ല’’ എന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ബാത്റൂമിലേക്ക് പോയി. തിരിച്ചുവന്നപ്പോൾ സമ്മതം അറിയിച്ചു. കുറച്ചു മാസങ്ങൾക്കുശേഷം ഞങ്ങൾ വിവാഹിതരായി.
13 വർഷം ഞങ്ങള്‍ പ്രണയിച്ചു. വിവാഹിതരായിട്ട് ഇപ്പോൾ രണ്ടു വർഷം. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത എല്ലാ നിമിഷങ്ങളിലും സോനം കൂടെ ഉണ്ടായിരുന്നു എന്നു പറയാം. ഞാൻ ഒന്നുമല്ലാത്തപ്പോൾ, കയ്യിൽ പണമൊന്നും ഇല്ലാത്തപ്പോൾ അവൾ ഒപ്പമുണ്ടായിരുന്നു. എന്റെ ആദ്യ വിജയത്തിൽ, തോൽവിയിൽ, ഞാൻ ക്യാപ്റ്റൻ ആയപ്പോൾ അവൾ കൂടെ ഉണ്ടായിരുന്നു. എന്റെ ഭൂതകാലം അവളില്ലാതെ ആലോചിക്കാൻ ആവില്ല. ഭാവിയും അങ്ങനെ തന്നെ. ഇന്നുവരെ എന്റെ ഏറ്റവും വലിയ ആരാധിക എന്നാണ് അവൾ സ്വയം വിശേഷിപ്പിക്കുന്നത്. പക്ഷേ ഞാൻ അതിൽ കൂടുതൽ അവളെ ആരാധിക്കുന്നു.
English Summary : Indian Football Team Captian Sunil Chhetri's Love Story