ADVERTISEMENT

അപ്രതീക്ഷിതമായ ചില കാഴ്ചകൾ മനുഷ്യനെ വളരെയേറെ സ്വാധീനിക്കും. തിരക്കു പിടിച്ച്, കുതിച്ചു പായുന്ന ജീവിതം തടഞ്ഞു  നിർത്തും. മറന്നു പോയതും, നഷ്ടപ്പെടുത്തിയതുമായ ചിലതിനെ ഓർമയിൽ നിറയ്ക്കും. അവിടെവച്ച് ജീവിതത്തിന് പുതിയ അർഥവും ലക്ഷ്യവും ലഭിക്കുന്ന മനുഷ്യരും നിരവധിയാണ്. ബെംഗളൂരുവിൽ ബിസിനസ് ആവശ്യങ്ങൾക്കായി പോയ അനൂജ ബഷീർ എന്ന സംരഭകയ്ക്കും വഴിത്തിരിവായത് ഇത്തരമൊരു കാഴ്ചയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് അനൂജ. മറ്റുള്ളവരുടെ വേദനകളിലും കഷ്ടപ്പാടുകളിലും ഭാഗമാകാനുള്ള തീരുമാനം നിർവാണ എന്ന സംഘടനയിൽ എത്തി നിൽക്കുന്നു. ജീവിതം മാറ്റിമറിച്ച ആ ദിവസത്തെയും ഇപ്പോഴത്തെ പ്രവർത്തനങ്ങളെയും കുറിച്ച് അനൂജ പറയുന്നു. 

ചിന്തിപ്പിച്ച ഒരു കാഴ്ച, തുടക്കം

ബെംഗളൂരുവിലെ ഒരു കോഫീ ഷോപ്പിലായിരുന്നു ബിസിനസ് സംബന്ധമായ മീറ്റിങ്ങ്. കോഫീ ഷോപ്പിന്റെ ചില്ലിലൂടെ നോക്കുമ്പോൾ പുറത്തു നിന്ന് ഭക്ഷണം യാചിക്കുന്ന ഒരു കുട്ടിയെ കാണാം. ആരെങ്കിലും ഭക്ഷണം വാങ്ങി നൽകിയാൽ യാതൊരു ഭാവമാറ്റവുമില്ലാതെ അവൻ ഓടിപ്പോകും. പിന്നീട് വീണ്ടും തിരിച്ച് വരും. യാചിക്കും. ഭക്ഷണം കിട്ടിയാൽ ഓടിപ്പോകും. എന്റെ നിർദേശപ്രകാരം അവന് കുറച്ച് ബ്രഡും ഓംലൈറ്റും സഹപ്രവർത്തകർ വാങ്ങി നൽകി. ഭക്ഷണം കിട്ടിയപ്പോഴും മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. അവൻ അതാ വീണ്ടും ഓടിപ്പോകുന്നു.

annoja-bashir-14

എന്താണ് ഇതിനു പിന്നാലെ രഹസ്യമെന്നറിയാന‍ുള്ള കൗതുകം മൂലം ഞങ്ങൾ അവനെ പിന്തുടർന്നു. ഇടവഴികളിലൂടെ ഓടിപ്പോയ അവനു പിന്നാലെ പോയി ഒരു തെരുവിൽ ഞങ്ങൾ എത്തിച്ചേർന്നു. അവിടെ പല പ്രായത്തിലുള്ള എട്ടോളം കുട്ടികൾ. വിശന്നിരിക്കുന്ന അവർക്ക് തനിക്കു കിട്ടിയ ഭക്ഷണം പങ്കുവച്ച് നൽകുകയാണ് അവൻ. അവരുടെ മുഖത്തെ ദയനീയതയും ആഹാരത്തിന്റെ വിലയും വിശപ്പിന്റെ വേദനയുമെല്ലാം വ്യക്തമാക്കുന്നതായിരുന്നു. മാത്രമല്ല, ഭക്ഷണം പങ്കിട്ടു കൊടുക്കുന്ന ആ കുട്ടിക്ക് മാനസിക വൈകല്യവുമുണ്ട് എന്നും മനസ്സിലാക്കി. അതെ അങ്ങനെയുള്ള ഒരു കുട്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. വലിയ പാഠങ്ങളായിരുന്നു അവയെല്ലാം. 

annoja-bashir-12

ഈ കുട്ടികൾക്ക് വയറു നിറയെ ഭക്ഷണം വാങ്ങി നൽകാൻ എത്ര രൂപയാകുമെന്ന് ചോദിച്ചപ്പോൾ നിന്റെ ലിപിസ്റ്റിക്കിന്റെ വില മതിയെന്ന് സുഹൃത്ത് പറഞ്ഞു. തമാശയായി പറഞ്ഞ ആ കാര്യം പോലുമെന്നെ വളരെയധികം ചിന്തിപ്പിച്ചു. ഒരു നേരത്തെ ആഹാരം അവർക്ക് വാങ്ങി കൊടുത്തു. എന്നാൽ ആ പ്രവൃത്തി എനിക്ക് വളരെ സന്തോഷവും സംതൃപ്തിയും നൽകി. മറ്റുള്ളവരുടെ വിശപ്പ് മാറ്റാൻ എന്നെ കൊണ്ടു സാധിക്കുന്നതെല്ലാം ചെയ്യണമെന്ന ചിന്ത അന്നുണ്ടായി.

annoja-bashir-18

സാമൂഹിക സംരംഭത്തിലേക്ക്

സ്കൂളിൽ പഠിക്കുമ്പോൾ എൻഎസ്എസിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വിളിച്ച് ഇക്കാര്യങ്ങൾ പറയുകയാണ് നാട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തത്. ഒരു ക്യാംപെയ്ൻ നടത്താൻ പദ്ധതി ഉണ്ടെന്നും പറഞ്ഞു‌. ആത്മാർഥമായാണെങ്കിൽ മുന്നോട്ടു പോകണമെന്നും ബന്ധങ്ങൾ ഒരുപാട് ഉള്ളതിനാൽ അനൂജയെ കൊണ്ട് സാധിക്കുമെന്നും പറഞ്ഞ് സുഹൃത്ത് എന്നെ പ്രോത്സാഹിപ്പിച്ചു. വീട്ടിൽ ഭക്ഷണം പാകം ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടു പോയി കൊടുത്താണ് പ്രവർത്തനം ആരംഭിക്കുന്നത്. അവിടെയുള്ള രോഗികൾക്ക് ഭക്ഷണത്തേക്കാൾ ബുദ്ധിമുട്ട്  ചികിത്സാ ചെലവിനും മരുന്നിനുമാണ് എന്ന് സുപ്രണ്ട് പറഞ്ഞ് മനസ്സിലാക്കി. ഇക്കാര്യം സംരംഭകരായ സുഹൃത്തുക്കളോട് പറഞ്ഞു. അങ്ങനെ ഇതൊരു സാമൂഹിക സംരംഭമായി മാറ്റാൻ തീരുമാനിച്ചു. ഓരോ വ്യക്തിക്കും സമൂഹത്തോട് കടമകളും കടപ്പാടുകളുമുണ്ട് എന്നതായിരുന്നു ഞങ്ങളുടെ പ്രവർത്തന തത്വം.

annoja-bashir-113

പ്രവർത്തനങ്ങൾ, മാതൃകൾ

കളമശ്ശേരി മെഡിക്കൽ കോളജിലാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് കാക്കനാട് ഒരു അനാഥാലയത്തിൽ ക്യാംപ് നടത്തി. അതിനുശേഷം അഭയയിൽ പ്രവർത്തനം നടത്തി, പിന്നീട് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ്, പ്രൊവിഡൻസ് ഹോംസ്, ദിവ്യദർശനാലയം, തണൽ പാലിയേറ്റീവ് കെയർ, ആശാ ഭവൻ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിൽ ക്യാംപെയ്ൻ നടത്തി. ഡോക്ടര്‍ മൻസൂർ ഹസന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ്, ടോമി എന്നൊരാൾ നടത്തുന്ന ദിവ്യദർശനാലയം, മേരി ചേച്ചി നടത്തുന്ന അഭയ എന്നിവയെല്ലാം മികച്ച മാതൃകകൾ കൂടിയായിരുന്നു. പ്രവൃത്തിക്കാൻ മാത്രമല്ല പഠിക്കാനുള്ള അവസരം കൂടിയായിരുന്നു അവ. കാരണം സമൂഹം തള്ളിക്കളയുന്ന മനുഷ്യര്‍ക്ക് നൈപുണ്യങ്ങളും വിദ്യാഭ്യാസവും അറിവും പകർന്ന് കൈപിടിച്ച് ഉയർത്തുക എന്നതായിരുന്നു അവരുടെ രീതി. സാമൂഹികമായ ഈ നന്മയ്ക്കു വേണ്ടി വളരെയേറെ കഷ്ടപ്പാടുകൾ ഇവർ സഹിക്കുന്നുണ്ട് എന്നും ഞാൻ തിരിച്ചറിഞ്ഞു. ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുക, അവിടെയുള്ള അന്തേവാസികൾക്കൊപ്പം സമയം ചെലവിടുക എന്നിവയായിരുന്നു ഞങ്ങളുടെ പ്രവർത്തനങ്ങൾ.

annoja-bashir-15

നന്മയുടെ നിർവാണയിലേക്ക്

ഇതോടെ ഒരു ട്രസ്റ്റ് രൂപപ്പെടുത്താനുള്ള തീരുമാനത്തിൽ ഞാനും സുഹൃത്തുക്കളും എത്തി. വിനോദ് ചാക്കോ(ഫ്ലെക്സി ക്ലൗഡ്), വിജയകുമാർ. ഇ (ഇൻഷുറൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കൺസള്‍ട്ടന്റ്), ഹരോൾഡ് പോൾ (എച്ച്2ബോൻസ ഇന്‍ഫോ ടെക്നോളജീസ്), കൃഷ്ണമൂർത്തി (കോഡ്സ്റ്റിക്), സൽമാൻ അബ്ദുൾ സലിം (ജെംകോ) എന്നീ സുഹൃത്തുക്കളാണ് ഒപ്പം നിന്നത്. ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും സ്വീകരിച്ചു. അങ്ങനെ എന്റെ നേതൃത്വത്തിൽ നിർവാണ എന്ന ട്രസ്റ്റ് രൂപീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതല്‍ പ്രവർത്തനങ്ങളുമായി സജീവമാകാനാണ് ഇനി ശ്രമം. 

ഒരു കൂട്ടം ഊർജസ്വലരായ വൊളന്റിയർമാരുടെ സഹായം എല്ലാ പ്രവർത്തനങ്ങളിലും ലഭിക്കുന്നുണ്ട്.  മേഘ മറിയം അബ്രഹാം, മാതു വിജയ്, മുഹമ്മദ് യാസിൻ, എബിൻ ബാബു, ഗ്രീഷ്മ നരേന്ദ്രൻ, പ്രതീഷ് രാമദാസ്, സൂര്യ ദേവ് എന്നിവരാണ് എല്ലാ പ്രവർത്തനങ്ങളിലൂം പൂർണപിന്തുണയുമായി ഒപ്പമുള്ള ഈ വൊളന്റിയേഴ്സ്. 

annoja-bashir-19

ലക്ഷ്യം വിദ്യാഭ്യാസത്തിലൂടെ പുരോഗതി

വിദ്യാഭ്യാസ മേഖലയിലും ചില പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. പുസ്തകത്തെ മാത്രം അടിസ്ഥമാക്കിയുള്ള പാഠ്യപദ്ധതിയാണ് നമ്മുടേത്. പരിശീലനത്തിന്റെയും നൈപുണ്യത്തിന്റെയും അഭാവത്തിന് ഇത് കാരണമാകുന്നുണ്ട്. പലപ്പോഴും ഇത് തൊഴിൽ ലഭിക്കാന്‍ തടസ്സമാവുകയും ചെയ്യുന്നു. ഒരു ജോലി ലഭിക്കാൻ പാകത്തിലുള്ള കോഴ്സ് ഒരുക്കുകയാണ് ചെയ്യുന്നത്. ആത്മവിശ്വാസമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ലൈക്ക്സ് എന്നാണ് ഈ പ്രോഗ്രാമാണ് ഇതിനായി തയാറാക്കിയിരിക്

annoja-bashir-17

പ്രഫഷനലിസത്തിന്റെ 5 ഘടകങ്ങളിൽ വിദഗ്ധ പരിശീലനം നൽകുകയാണ് ഇതിനായി ചെയ്യുന്നത്. കോർപറേറ്റ് കമ്പനികളിൽ പ്രവർത്തിച്ച പരിചയം വെച്ച് തയാറാക്കിയ മൊഡ്യൂൾ ആണ് പഠിപ്പിക്കുന്നത്. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മനഃശാസ്ത്രം വിലയിരുത്തി അനുയോജ്യമായ മേഖല കണ്ടെത്തി കൊടുക്കുക, ആശയവിനിമയം മെച്ചപ്പെടുത്തുക, ആത്മവിശ്വാസം വളർത്തുക, കോർപറേറ്റ് മര്യാദകൾ പരിശീലിപ്പിക്കുക എന്നിവയാണ് ഈ കോഴ്സിലുള്ളത്.

പഠിച്ചും പഠിപ്പിച്ചും സംരംഭകയായി

എൻജിനീയറിങ്ങില്‍ ബിരുദം നേടിയശേഷം ദുബായിൽ പ്രവർത്തിക്കുന്ന ഒരു ലെബനീസ് കമ്പനിയിൽ സിവിൽ എൻജിനീയറായി ജോലിക്ക് കയറിയ ഞാൻ എട്ടു വർഷത്തോളം അവിടെയായിരുന്നു. പിന്നീട് നാട്ടിൽ മടങ്ങിയെത്തി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംടെക് എടുത്തു. ഇതിനുശേഷം ഒരു കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു. ഇതിനിടയിൽ ഒറിയ എന്ന സംരംഭം ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ മുന്നോട്ടു പോകാനായില്ല. വീണ്ടും 3 കോളജുകളിൽ അസിസ്റ്റൻ് പ്രഫസറായി ജോലി ചെയ്തു. ഇതോടെ വിദ്യാഭ്യാസമേഖലയിലെ പോരായ്മകൾ തിരിച്ചറിയാൻ സാധിച്ചു. ഇതിനുശേഷം റിയൽ എസ്റ്റേറ്റ് മേഖലയിൽ മാർക്കറ്റിങ് ഹെഡ് ആയി പ്രവർത്തിച്ചു.  കോർപറേറ്റ് മേഖലയിലെ കൂടുതൽ അറിവുകൾ നേടാൻ ഇത് സഹായിച്ചു. ഇതോടെ ഒറിയ ശക്തമായി വീണ്ടും തിരിച്ചു കൊണ്ടുവന്നു. വിദ്യാഭ്യാസ മേഖലയിലെ അറിവും കോർപറേറ്റീവ് മേഖലയിലെ പരിചയവും കൂടിച്ചേർന്ന് എനിക്ക് കൂടുതൽ കാര്യങ്ങൾ വിദ്യാർഥികൾക്കു വേണ്ടി ചെയ്യാനാകും എന്ന തോന്നലാണ്  ഇത്തരമൊരു തിരിച്ചുവരവിന് കാരണം. ഐടി മേഖലയില്‍ ആവശ്യമായ പരിശീലനവും നിർദേശങ്ങളും ജോലിയും നല്‍കുന്ന കൺസൾട്ടേഷൻ കമ്പനി ആയിരുന്നു ഇത്. നിർവാണ എന്ന ഒറിയയുടെ എൻജിഒയും അനൂജ ഇനിഷിയേറ്റിവും ചേർന്ന് നിലാരംബരായ കുടുംബങ്ങളിലെ വിദ്യാർഥിക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനുള്ള തയാറെടുപ്പിലാണ്.

annoja-bashir-10

കുടുംബം

വളരെയധികം പിന്തുണ കുടുംബത്തിന്റെ ഭാഗത്തു നിന്നുമുണ്ട്. മക്കളും അമ്മയും ക്യാംപെയ്നുകളുടെ ഭാഗമാകുന്നുണ്ട്. ഊട്ടിയിലാണ് മക്കൾ പഠിക്കുന്നത്. അവധിക്ക് വരുമ്പോഴെല്ലാം അവർ ഇതിന്റെ ഭാഗമാകും. ഐഫോണും സോഷ്യല്‍മീഡിയയും മാത്രമല്ല ജീവിതം എന്ന് മനസ്സിലാക്കി അവർ വളരണമെന്ന് എനിക്ക് നിർബന്ധമുണ്ട്.

അനൂജ ബഷീറിന്റെ പ്രവർത്തനങ്ങ‌ളെക്കുറിച്ച് കൂടുതൽ അറിയാൻ anoojainitiatives.com സന്ദർശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com