ADVERTISEMENT

ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ വീട്ടിലിരുന്ന ഓർമയില്ല നിഷ സാരംഗിന്. കൊറോണയെന്നും കോവിഡെന്നുമൊക്കെ പത്രത്തിൽ വായിച്ചും ടിവിയിൽ കണ്ടും ആകുലപ്പെട്ടിരുന്നെങ്കിലും ഇത്രപെട്ടെന്നു  പടിക്കലെത്തി ഗേറ്റിനു താഴിടുമെന്നു സ്വപ്നത്തിൽ പോലും കരുതിയുമില്ല. ഷൂട്ടിങ് തിരക്കുള്ളപ്പോഴും കാക്കനാട് വികാസ വാണിയിലെ നിഷയുടെ വീടും അവിടുത്തെ അടുക്കളയും ‘ഉപ്പും മുളകും’ ഒഴിയാതെ നല്ല മേളത്തിലായിരിക്കും. സഹായിക്കാൻ ജോലിക്കാരാരുമില്ല നിഷയ്ക്ക്, തനിച്ചു ചെയ്യാവുന്ന ജോലികളേയുള്ളൂ ഈ വീട്ടിൽ. മകൾ രേവതിയും മരുമകൻ റോണിയും കളിചിരികളുമായി പേരക്കുട്ടി റയാനും നിഷയ്ക്കൊപ്പം ഇവിടെയുണ്ട്. ബെംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ ഇളയ മകൾ രേവിത ലോക് ഡൗണിനു മുൻപേ വീടു പിടിച്ചതിനാൽ നിഷയ്ക്കു ടെൻഷനൊഴിഞ്ഞു.

ഈ നേരം 

വീട്ടിലിരിക്കുന്നതു സന്തോഷമെങ്കിലും ഈ നേരം എനിക്ക് അങ്ങനെയേയല്ല. നാം സുരക്ഷിതമായ സ്ഥലത്തു തന്നെ. കഴിക്കാൻ നല്ല ഭക്ഷണവുമുണ്ട്. അങ്ങനെയല്ലാത്ത എത്രയെത്രയോ ആളുകൾ പുറത്തുണ്ട്. ഭക്ഷണം കിട്ടാത്തവർ, മക്കൾ കൂടെയില്ലാത്തവർ, രോഗികളായവർ; അവരുടെയെല്ലാം കാര്യമോർത്താൽ നമ്മുടെ സന്തോഷം പൊയ്പ്പോവും. 

കൂട്ടുകാർ, അയൽപക്കം

കൂട്ടുകാരൊക്കെ ഫോണകലത്തിൽ ഉണ്ടല്ലോ. അയൽപക്കത്തുള്ളവരുമായി മുറ്റത്തു നിന്നുള്ള ‘ആകാശവാണി’ ബന്ധമേ ഇപ്പോഴുള്ളൂ. വേണ്ട സാധനങ്ങളൊക്കെ  വാങ്ങിവച്ചു. ആവശ്യത്തിനുള്ളതു മാത്രം. ഇടയ്ക്കു മരുന്നു വാങ്ങാൻ പോകേണ്ടിവന്നപ്പോൾ കാറിലായിരുന്നു യാത്ര. സത്യവാങ്മൂലം കയ്യിൽ കരുതിയിരുന്നു. സാമൂഹിക അകലം ഇക്കാലത്തു നിർബന്ധമാണല്ലോ. ഈ അനുഭവം പഴയ ആളുകൾക്കൊക്കെ കണ്ടേക്കാം. നമുക്കേതായാലും ആദ്യത്തേത്. ക്വാറന്റീനിലുള്ള പലരെയും ഫോണിൽ വിളിക്കാറുണ്ട്. അവരുടെ അടുത്തെത്താവുന്ന അവസ്ഥയല്ലല്ലോ. മനസ്സു കൊണ്ട് അടുത്തുണ്ടെന്ന് അവരോടു പറയുന്നുണ്ട്, ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

അടുക്കള

ജോലിക്കു പോകുന്നവരാണെങ്കിലും സ്ത്രീകളുടെ ജീവിതത്തിൽ ഇക്കാലം വലിയ മാറ്റമൊന്നും വരുത്തുന്നില്ല. വീട്ടുപണികളൊക്കെ കുറച്ചുകൂടി സാവകാശം ചെയ്യാനാകുമെന്നു മാത്രം. മക്കൾ അടുത്തുള്ളതുകൊണ്ട് അവർക്ക് ഇഷ്ടമുള്ളതൊക്കെ തയാറാക്കിക്കൊടുക്കുന്നുണ്ട്, അപ്പോഴും ഞാനവരോടു പറയും‘ ഇത് ആർഭാടത്തിന്റെ സമയമല്ല.’ അതു മനസ്സിലാക്കാൻ അവർക്കാവുന്നുണ്ട്. 

Nisha-2

സീരിയൽ, സിനിമ

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മേപ്പിടിയാൻ’ സിനിമയുടെ ഷൂട്ടിങ് നടക്കേണ്ടതായിരുന്നു. അതു മുടങ്ങി. ലോക്ഡൗണിനും മുൻപേ സീരിയൽ ഷൂട്ട് നിർത്തിയിരുന്നു. പരസ്യചിത്രങ്ങളിൽ ചിലതിന്റെ ചിത്രീകരണവും മാറ്റി. സാഹചര്യം മാറുമെന്നും തിരികെയെത്താനാവുമെന്നും പ്രതീക്ഷ, പ്രാർഥന.

ലോക് ഡൗൺ തിരികെത്തന്നത്

പണ്ട് വായനയായിരുന്നു വലിയ ഇഷ്ടം. പല തിരക്കുകളിൽ അതു നിന്നുപോയി. ഇപ്പൊ കിട്ടുന്ന നേരത്തൊക്കെ വായിക്കാൻ ശ്രമിക്കുന്നു. അലമാരയിലെ പുസ്തകങ്ങളൊക്കെ പൊടിതട്ടിയെടുത്തു. മാധവിക്കുട്ടിയെ ഒത്തിരി ഇഷ്ടം. ബഷീറും മുകുന്ദനുമെല്ലാം പ്രിയപ്പെട്ട എഴുത്തുകാരാണ്. അവരുടെ നോവലുകൾ വീണ്ടും വായിക്കുന്നു. പ്രത്യാശയോടെ ജീവിതത്തെ കാണാൻ ആ എഴുത്തുകൾ വെളിച്ചമാണ്.

English Summary : Actress Nisha Sarang lock down days experience 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com