ലോക്ഡൗണിൽ നടുവൊടിഞ്ഞ് കര്‍ഷകർ
Mail This Article
ആലപ്പുഴ ചേർത്തല താലൂക്കിലെ പാണാവള്ളി വേലഞ്ചിറ ഉത്തമൻ വിളവെടുത്ത പച്ചക്കറികളൊക്കെ വിറ്റഴിക്കാനാവാതെ പ്രതിസന്ധിയിലാണ്. കോവിഡ്-19 തുടർന്നുണ്ടായ ലോക്ഡൗണില്‍ വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും മാറ്റിവെയ്ക്കപ്പെടുകയും നിയന്ത്രിതമായി ആളുകളെ പങ്കെടുപ്പിച്ച് നടത്തുകയും ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ പ്രതീക്ഷയോടെ കണ്ടിരുന്ന സീസണാണ് ഈ കർഷകനു നഷ്ടമായത്.
രണ്ടേക്കറോളം ഭൂമിയിലാണ് പച്ചക്കറികൾ കൃഷി ചെയ്യുന്നത്. സഹായിക്കാൻ കുടുംബം കൂടെയുണ്ട്. ഇളവൻ, മത്തൻ, വെള്ളരി, ചീര എന്നിവ വയലിലും വെണ്ട, വഴുതന, പടവലം, തക്കാളി, പച്ചമുളക്, വാഴ, കപ്പ എന്നിവ കരയിലുമാണ് കൃഷി ചെയ്യുന്നത്. ഇതിനായി ഉത്തമൻ രണ്ട് ഏക്കറോളം ഭൂമി പാട്ടത്തിനെടുത്തിട്ടുണ്ട്. പാണാവള്ളി കൃഷി ഓഫിസർ കെ.ഫാത്തിമ റഹിയാനത്ത് വിത്തുകളും തൈകളും നൽകുകയും പല വട്ടം കൃഷി സ്ഥലത്ത് എത്തി മാർഗ നിര്‍ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
വയലിലും കര ഭൂമിയിലുമായി പലയിടങ്ങളിലാണു കൃഷി. കല്യാണ സീസൺ കണക്കാക്കിയാണ് കൃഷിയിറക്കുന്നത്. സദ്യ ഒരുക്കുന്നവരും കച്ചവടക്കാരും കൃഷിയിടത്തിലെത്തിയാണ് വാങ്ങി കൊണ്ടു പോയിരുന്നത്. വിവാഹ ആവശ്യത്തിനായി വീട്ടുകാർ നേരിട്ടും വന്നും വാങ്ങാറുണ്ട്. അതെല്ലാം നിലച്ചതോടെ സൈക്കിളിൽ കൊണ്ടു നടന്ന് പച്ചക്കറി വിൽക്കുകയാണ് ഉത്തമനിപ്പോൾ.
വീട്ടിലെ 4 പശുക്കളിൽ നിന്നുള്ള ചാണകവും കോഴി വളവും വേപ്പിൻ പിണ്ണാക്കും ഒക്കെയാണ് വളമായി നൽകുന്നത്. വേനലിൽ നനച്ചും കൊടുക്കണം. പാടത്ത് നന വേണ്ട. ഇത്തവണ വേനൽ മഴ കിട്ടിയതും കൃഷിക്ക് അനുഗ്രഹമായി. പക്ഷേ , സാഹചര്യങ്ങൾ അനുകൂലമായി നല്ല വിളവ് കിട്ടിയപ്പോൾ വാങ്ങാൻ ആളില്ലാത്തത് ഈ കർഷകനെ ദുരിതത്തിലാക്കി.
English Summary : Farmer condition in lockdown