ദുരിതക്കയത്തിൽ പൂണെ മലയാളികൾ; സഹായഹസ്തവുമായി ‘മിഴി’
Mail This Article
നാട്ടിലെത്താനാവാതെ വിഷമിച്ച പൂണെ മലയാളികൾക്ക് ആശ്വാസമായി മലയാളിക്കൂട്ടായ്മയായ മിഴി. കേരളത്തിലെ പല ജില്ലക്കാരായ 300ൽ പരം മലയാളികളെയാണ് മിഴിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്.
ജോലി നഷ്ടപ്പെട്ടവരും പൂണെയിൽ തുടരാൻ നിർവാഹമില്ലാതെ രാജിവച്ചവരുമുൾപ്പെടെയുള്ളവരാണ് നാട്ടിലെത്തിയവരിൽ ഭൂരിഭാഗവും. രണ്ടു മാസത്തോളമായി നാട്ടിലേക്കു വരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട്. ട്രെയിൻ ഓടുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.
കഠിനമായ ഈ സാഹചര്യത്തിലാണു പൂണെയിലെ മലയാളിക്കൂട്ടായ്മയായ മിഴിയുടെ അഭിനന്ദനാർഹമായ ഇടപെടൽ. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മിഴി കൂട്ടായ്മ ഒരുക്കിയ 12 ബസ്സുകളിലായാണ് 300 ൽപരം ആളുകൾ നാട്ടിലെത്തിയത്.
കാസറഗോഡ്, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലേക്ക് ഒന്നും കോട്ടയത്തേക്കു രണ്ടും ആലപ്പുഴയിലേക്കു മൂന്നും ബസുകളാണു അയയ്ച്ചത്. ലോക്ഡൗണിനു മുൻപേ ജോലി രാജിവച്ച് നാട്ടിൽപോവാൻ കഴിയാതെ നിന്നിരുന്ന കേരളത്തിലെ വിവിധ ജില്ലകളിലുള്ള നഴ്സുമാരുടെ രണ്ടു ബസ്സുകളും ഇതിൽ ഉൾപ്പെടുന്നു.
യാത്ര പുറപ്പെടുന്നതിനു തൊട്ടു മുൻപേ ‘മിഴി’ ടീം സജ്ജീകരിച്ച ഡോക്ടർ എല്ലാ യാത്രക്കാരെയും പരിശോധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിനാൽ സുരക്ഷിതമായ യാത്ര എല്ലാവർക്കും ഉറപ്പാക്കാനായി. നാട്ടിലെത്തിയവരിൽ ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്.
സ്വന്തം വാഹനങ്ങളിൽ നാട്ടിൽ പോകുന്നവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും മാർഗനിർദേശങ്ങളും ‘മിഴി’ നൽകുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: www.punemalayaleesmizhi.com