അന്ന് അച്ഛന് ആശങ്ക, ഇന്ന് അഭിമാനം; അതല്ലേ നമ്മുടെ സന്തോഷം
Mail This Article
മലയാള സീരിയലുകളിലെ നിറസാന്നിധ്യമായ വിൻ സാഗർ അച്ഛൻ വിദ്യാസാഗറിനെക്കുറിച്ച്
അച്ഛൻ വിദ്യാസാഗർ എൻഎസ്എസ് കോളജിലെ അധ്യാപകനായിരുന്നു. ഇക്കണോമികസ് വിഭാഗത്തിന്റെ ഹെഡ് ആയാണ് വിരമിച്ചത്. വളരെ കാർക്കശ്യക്കാരനായിരുന്നു അദ്ദേഹം. വഴക്കു പറഞ്ഞും അടിച്ചുമൊക്കെ തന്നെയാണ് എന്നെയും ഏട്ടനേയും വളർത്തിയത്.
കുടുംബത്തിലെ ആർക്കും കലയുമായി ബന്ധമൊന്നുമില്ലായിരുന്നു. പഠിച്ച് നല്ല ജോലി വാങ്ങുക എന്ന രീതിയായിരുന്നു. മെഡിസിന് പോകാനാണ് ആഗ്രഹിച്ചതെങ്കിലും ഞാൻ എത്തിപ്പെട്ടത് എൻജിനീയറിങ്ങിലാണ്. ഞാൻ എന്‍ജിനീയറിങ് പ്രഫഷനിൽ മുന്നോട്ടു പോകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാൽ മോഡലിങ്ങും പരസ്യങ്ങളുമൊക്കെയായി വേറെ വഴിയിലൂടെയായിരുന്നു എന്റെ സഞ്ചരം. അതിൽ അച്ഛന് വളരെയധികം ആശങ്കയുണ്ടായിരുന്നു. കൂടുതൽ സുരക്ഷിതമായ അവസ്ഥയിൽ മക്കൾ എത്തണമെന്ന ചിന്തയായിരുന്നു അച്ഛന്. എന്നാൽ പാഷനെ പിന്തുടരാൻ തന്നെയായിരുന്നു എന്റെ തീരുമാനം.
പക്ഷേ എനിക്ക് അഭിനയത്തോടും മോഡലിങ്ങിനോടും അത്രയേറെ ഇഷ്ടമുണ്ടെന്നു മനസ്സിലാക്കിയതോടെ അച്ഛന്റെ പിന്തുണ ലഭിച്ചു തുടങ്ങി. എന്റെ പരസ്യങ്ങളും സീരിയലുകളുമൊക്കെ കണ്ടപ്പോൾ അദ്ദേഹത്തിന് സന്തോഷമായി.
സീരിയലിനെക്കുറിച്ചൊക്കെ വളരെ സന്തോഷത്തോടെയാണ് അച്ഛൻ മറ്റുള്ളവരോട് സംസാരിക്കുക. സീരിയൽ കാണണമെന്നെും അഭിപ്രായം പറയണമെന്നുമൊക്കെ അച്ഛൻ ആളുകളോട് അഭിമാനത്തോടെ പറയുന്നതു കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നും.
ആദ്യം താൽപര്യമില്ലാതിരുന്നയാൾ ഇത്രയും സന്തോഷത്തോടെയും അഭിമാനത്തോടെയും ഇങ്ങനെ സംസാരിക്കുന്നതു കാണുമ്പോൾ നമ്മുടെ മനസ്സും നിറയുമല്ലോ. മാതാപിതാക്കൾ നമ്മളെ നല്ല രീതിയിൽ വളർത്തി കൊണ്ടു വന്നു. ഇനി അവർക്ക് തിരിച്ച് കൊടുക്കേണ്ട സമയമാണ്. അവർക്ക് അഭിമാനിക്കാനും സന്തോഷിക്കാനും നമ്മൾ കാരണമാകുന്നുവെങ്കിൽ അതല്ലേ ഏറ്റവും വലിയ സന്തോഷം.