ADVERTISEMENT

വിദേശ രാജ്യങ്ങളില്‍ ജോലി ലഭിക്കുന്നവരും കമ്പനി നടത്തുന്നവരും അവിടെ താമസിക്കും. തിരിച്ചു വരണമെന്നില്ല. എന്നാല്‍, ഒരു കമ്പനി സ്ഥാപിച്ച് വിജയിപ്പിച്ച് ആ കമ്പനിയെ ഗ്രാമത്തിലേക്ക് ആവഹിച്ചിരുത്തിയ കഥ ആവേശംകൊള്ളിക്കുന്നതാണ്. അന്താരാഷ്ട്ര കമ്പനിയെ തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തിലേക്കു പറിച്ചുനട്ട് നൂറുമേനി വിളയിക്കുന്ന ശ്രീധര്‍ വെമ്പുവിനെപ്പറ്റി പറയാനേറെയുണ്ട്. ലോകത്ത് ശ്രീധര്‍ അറിയപ്പെടുന്നത് സോഹോ കോര്‍പറേഷന്റെ (Zoho Corporation) സ്ഥാപകനായാണ്. ഫോര്‍ബ്‌സിന്റെ വിലയിരുത്തലില്‍ സോഹോയുടെ മൂല്യം 2.5 ബില്യൻ ഡോളറാണ്. ഇന്ന് തെങ്കാശിയിലെ ചെറിയ ഗ്രാമത്തിലൂടെ പരമ്പരാഗത വേഷത്തില്‍ സൈക്കിളില്‍ സവാരി ചെയ്യുന്നയാള്‍ ഇത്ര വലിയ കമ്പനിയുടെ ഉടമയാണെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? അദ്ദേഹം ഇപ്പോള്‍ വാര്‍ത്തയില്‍ നിറയാന്‍ കാരണം അദ്ദേഹത്തിന്റെ പുതിയ ഉദ്യമം കൂടെയാണ്-ഗ്രാമീണരുടെ കുട്ടികള്‍ക്ക് ഒരു സ്‌കൂള്‍. 

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ജനിച്ചു വളര്‍ന്ന്, ഐഐടി മദ്രാസില്‍ നിന്ന് ഡിഗ്രി സമ്പാദിച്ച ശേഷം അമേരിക്കയിലെ പ്രശസ്ത പ്രിന്‍സെറ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് ക്വല്‍കം കമ്പനിയില്‍ ജോലിചെയ്തു. പിന്നീട് തന്റെ സഹോദരന്മാര്‍ക്കും, മൂന്നു കൂട്ടുകാര്‍ക്കുമൊപ്പം 1996ല്‍ അഡ്വെന്റ്‌നെറ്റ് എന്ന കമ്പനി സ്ഥാപിച്ചു. ആ കമ്പനിയാണ് പിന്നീട് സോഹോ ആയി തീര്‍ന്നത്. ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കല്‍ കമ്പനിയായി അറിയപ്പെടുന്ന സോഹോയുടെ കേന്ദ്രം ഇന്ന് ചെന്നൈ ആണ്. സമര്‍ത്ഥരായ ആളുകളേറെയുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് പൂജ്യം സംഭാവനയാണ് ആ മേഖലയിൽ ലഭിക്കുന്നത് എന്നത് താനൊരു സാധ്യതയായി കമ്പനി തുടങ്ങിയ കാലത്ത് കണ്ടതായി ആദ്ദേഹം പറഞ്ഞിട്ടുണ്ട്. അതൊരു അവസരമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തമിഴ്‌നാട്ടില്‍ വന്നിരുന്ന് സോഹോയുടെ കാര്യത്തില്‍ തമാശകളിക്കുന്നയാളായും ശ്രീധറിനെ കാണേണ്ട. അതീവ ഗൗരവത്തോടെ തന്നെയാണ് തന്റെ കമ്പനിയുടെ കാര്യങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്. 2000ത്തിലാണ് അദ്ദേഹം സോഹോയുടെ മേധാവിയായി ചാര്‍ജെടുത്തത്. ലോകം ഇന്നു നടത്തുന്ന വര്‍ക്ക് ഫ്രം ഹോം വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ആൾ. എൻജിനീയര്‍മാര്‍ തങ്ങളുടെ വീടുകള്‍ക്ക് അടുത്തു തന്നെയിരുന്ന് ജോലി ചെയ്യട്ടേ ഏന്ന ആശയം വര്‍ഷങ്ങളായി മനസില്‍ കൊണ്ടു നടന്നിരുന്നയാളുമാണ് ശ്രീധര്‍. തമിഴ്‌നാട്ടിലെ തെങ്കാശിക്കും തിരുനല്‍വേലിക്കുമിടയ്‌ക്കൊരു ഗ്രാമത്തിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്. അദ്ദഹം തന്റെ ഗ്രാമത്തിലേക്കു പോന്നപ്പോള്‍ സിലിക്കന്‍ വാലിയേയും മെരുക്കിയെടുത്ത് ഒപ്പം കൊണ്ടുപോന്നു എന്നു മാത്രം.

കുട്ടികൾക്കായി ഒരു സ്റ്റാര്‍ട് – അപ്

ലോക്ഡൗണ്‍ കാലത്ത് അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത് മറ്റൊരു ''സ്റ്റാര്‍ട്ട്-അപ്'' സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്, കൊച്ചുകുട്ടികളെ പ്രകൃതിയുമായി ഇണക്കി വളര്‍ത്തുക്കു എന്ന ലക്ഷ്യത്തോടെയാരു സ്റ്റാർട് അപ്. സിബിഎസ്ഇ അടക്കമുള്ള ഒരു പാഠ്യപദ്ധതിയോടും ചേര്‍ന്നു നില്‍ക്കാതെയാണ് അദ്ദേഹം സ്‌കൂള്‍ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. സ്വന്തമായി തുടങ്ങിയ സ്‌കൂളില്‍ കണക്കും സയന്‍സുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്. കുട്ടികളെല്ലാം തന്നെ കൃഷിത്തൊഴിലാളികളുടെ മക്കളും. അദ്ദേഹത്തെ കൂടാതെ വേറെയും അദ്ധ്യാപകരുണ്ട്. പ്ലാസ്റ്റിക്ക് പ്രകൃതിക്കുണ്ടാക്കുന്ന വിനാശകരമായ പ്രശ്‌നങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കുന്നതിനൊപ്പം, ലോകത്തെ എല്ലാ ജീവജാലങ്ങളും മനുഷ്യരടക്കം കാര്‍ബണാല്‍ (carbon) നിര്‍മ്മിക്കപ്പെട്ടാതണെന്ന സമസ്ത സാഹോദര്യം പകര്‍ന്നുകൊടുത്താണ് അദ്ദേഹം ക്ലാസ് അവസാനിപ്പിക്കുക. 

കോവിഡ് പ്രതിബന്ധം സൃഷ്ടിച്ചതോടെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ സാധിക്കുന്നല്ല എന്നു മനസിലാക്കിയ ശ്രീധര്‍ തന്റെ രീതിയില്‍ അതിനു പരിഹാരം കാണാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് കൊച്ചുകുട്ടികള്‍ക്കുള്ള സ്‌കൂള്‍ എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. മൂന്നു പേരുമായി സാമൂഹിക അകലം പാലിച്ചു തുറസായ സ്ഥലത്തു തുടങ്ങിയ സ്‌കൂളിപ്പോള്‍ 25 പേരായി പെരുകിയിരിക്കുകയാണ് എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. അദ്ധ്യാപകനായിരിക്കുക എന്നത് വിഷമംപിടിച്ച കാര്യമാണെന്നു താന്‍ മനസിലാക്കിയതായും അദ്ദേഹം പറയുന്നു. തനിക്കു ചുറ്റുമുള്ളവരുടെ ദാരിദ്ര്യവും വിശപ്പും അദ്ദേഹം മനസിലാക്കി. തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണവും, വൈകിട്ട് ലഘു ഭക്ഷണവും നല്‍കിയ ശേഷമാണ് തിരിച്ചു വീടുകളിലേക്ക് വിടുന്നത്.

സ്‌കൂള്‍ നടത്തുന്നതൊന്നും സോഹോ സ്ഥാപകനു പുതിയ കാര്യമല്ല. ഏകദേശം ഒരു പതിറ്റാണ്ടു മുമ്പ് അദ്ദേഹം തന്റെ സോഹോ കോര്‍പറേഷന്റെ ഭാഗമായി, സോഹോ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചിരുന്നു. മറ്റു സ്‌കൂളികളിലെ 10, 11, 12 ക്ലാസില്‍ നിന്നു ചാടിപ്പോയിരുന്ന കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന് സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളാക്കുന്ന മാജിക്കാണ് അദ്ദേഹം നടത്തിയത്. ആപ്പിളും ഗൂഗിളും പോലെയുള്ള കമ്പനികള്‍ ഇത്തരം നീക്കത്തിനൊരുങ്ങുകയാണ്. അമേരിക്കയില്‍ പോലും നാലുവര്‍ഷ ഡിഗ്രി പഠനം വളരെ ചെലവേറിയ കാര്യമാണ്. തങ്ങള്‍ക്കു വേണ്ട എല്ലാ ജോലിക്കാര്‍ക്കും ഈ പഠനയോഗ്യത വേണ്ടെന്നുള്ള തിരിച്ചറിവില്‍ ആ കമ്പനികള്‍ എത്തിയിട്ട് രണ്ടു വര്‍ഷമേ ആയുള്ളുവെങ്കില്‍ ശ്രീധര്‍ അതു നടപ്പാക്കി കാണിച്ചു തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടോളമായിരിക്കുന്നു.  

sreedhar-vembu-1

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് ആഗോള തലത്തിലേക്ക് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുക എന്ന ലക്ഷ്യമുള്ള ശ്രീധര്‍ തമിഴ്‌നാട്ടിലെ 10 ഗ്രാമങ്ങള്‍ കേന്ദ്രമാക്കി സോഹോയുടെ ഓഫിസുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഓരോ കേന്ദ്രത്തിലും 20 പേർവീതം ജോലിയെടുക്കുന്നു. ഇത്തരം നീക്കത്തിലൂടെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് പുത്തനുണര്‍വ്വ് സമ്മാനിക്കാനുളള നീക്കമാണ് നടത്തുന്നത്. ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ ആഗോള ഭീമന്മാര്‍ക്കു സേവനം നല്‍കന്ന അവസ്ഥ. ഇത്തരം ജോലിചെയ്യല്‍ മാതൃക നടപ്പിലാകുമ്പോള്‍, ഉദ്യോഗസ്ഥര്‍ക്കു കൂടുതല്‍ സമ്പാദിക്കാനാകുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനാല്‍ അവര്‍ക്ക് ആരോഗ്യം നിലനിര്‍ത്താം, ജീവിതവും ജോലിയും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥയും സാധ്യമാകും. കൂടുംബത്തോടും കൂട്ടുകാരോടും അടുത്തു ജീവിക്കുന്നത് മാനസികാരോഗ്യത്തിനു നല്ലതാണെന്നും ശ്രീധറിന് അഭിപ്രായമുണ്ട്. 

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റ പ്രധാന ദൂഷ്യമായി കാണുന്ന പ്രശ്‌നത്തെ അദ്ദേഹം വിളിക്കുന്നത് ക്രെഡന്‍ഷ്യലിസം എന്നാണ്. മിടുക്കരായ കുട്ടികള്‍ പോലും ശ്രദ്ധിക്കുന്നത് ഗ്രെയ്ഡ് കിട്ടുന്ന കാര്യത്തിലാണ്. എന്നാല്‍ ആരും അറിവ് നേടുന്ന കാര്യത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. പരമ്പരാഗതമല്ലാത്ത രീതിയില്‍ പഠിക്കുന്നവരും ഉണ്ട്. അവര്‍ അതീവ സമര്‍ത്ഥരാണെന്നു നമുക്കറിയാം. എന്നാല്‍, തങ്ങളുടെ അറിവ് ഉത്തരക്കടലാസിലേക്കു പകര്‍ന്നുവയ്ക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ല. അതിനാൽ പരീക്ഷകളില്‍ പരാജയപ്പെടുന്നവരെ പോലും ജോലിക്കു പരിഗണിക്കണമെന്നും അദ്ദേഹം കരുതുന്നു.

ഓഫിസുകള്‍ ഗ്രാമങ്ങളിലേക്ക് എത്തുന്ന കാലം വരുന്നതിന്റെ മുന്നോടിയാകാം ശ്രീധറിന്റെ വരവ്. ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ നഗരങ്ങളിലേക്കു കുടിയേറുന്നത് ഒരു നല്ല ആശയമായി താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയാണ് 10-20 ആളുകള്‍ ജോലിചെയ്യുന്ന ഗ്രാമീണാന്തരീക്ഷത്തിലുള്ള ഓഫിസ് എന്ന ആശയം അദ്ദേഹത്തിനു കിട്ടുന്നത്. 

രാവിലെ നാലുമണിക്കാണ് ശ്രീധറിന്റെ ഒരു ദിവസം തുടങ്ങുക. തന്റെ അമേരിക്കയിലെ ഓഫിസുകളിലേക്കുള്ള വിളിയോടെയാണ് ആരംഭം. ആറുമണിക്ക് ദീര്‍ഘദൂര നടത്തം ആരംഭിക്കും. ചിലപ്പോള്‍ ഗ്രാമക്കുളത്തില്‍ ഒരു മുങ്ങിക്കുളിയും നടത്തും. തുടര്‍ന്ന് ചായകുടി കഴഞ്ഞ് പ്രൊജക്ടുകളിലേക്ക് കണ്ണോടിക്കും, അവലോകനം നടത്തും, ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്യും. പാടത്ത് നെല്‍ കൃഷിയുണ്ട്. തക്കാളി, വഴുതന, വെണ്ട തുടങ്ങിയവയും കൃഷി ചെയ്യുന്നു. മാവും തണ്ണിമത്തനും തെങ്ങും അദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. ചായക്കടകള്‍ സന്ദര്‍ശിച്ചും, കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റു കളിച്ചുമാണ് താന്‍ ഗ്രാമത്തില്‍ സുഹൃത്തുക്കളെ സമ്പാദിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.  ഇത്തരത്തിലൊരു ദിനചര്യയിലൂടെ താന്‍ തന്റെ വേരുകളോട് ബന്ധപ്പെട്ടു ജീവിക്കുന്നതായി അദ്ദേഹം കരുതുന്നു.

English Summary : Zoho Corporation founder Sridar Vembu is now teacher in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com