ADVERTISEMENT

മൂന്നു വർഷമായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു മുന്നേറുകയാണ് കരിക്ക് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം. ഒരു യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്ലിക്സ് പോലെയുള്ള ആഗോള വമ്പന്മാരുമായി വരെ കൈകോർക്കുന്നതിലേക്ക് കരിക്ക് വളർന്നു. ഏതൊരു ശരാശരി മലയാളി ചെറുപ്പക്കാരനും റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാസന്ദർഭങ്ങൾ രസകരമായി അവതരിപ്പിച്ചതോടെയാണ് കരിക്ക് അതിവേഗം സൂപ്പർഹിറ്റായി മാറിയത്. അതോടെ ഓരോ എപ്പിസോഡിനായും മലയാളികൾ കാത്തിരിക്കാൻ തുടങ്ങി.  

ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും കരിക്കിലെ താരങ്ങൾ തമ്മിൽ സൗഹൃദത്തിന്റെ കെട്ടുറപ്പുണ്ട്. ഫ്രാൻസിസായും ബ്രിട്ടോ ആയും അരങ്ങേറി ഇപ്പോൾ വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് കരിക്കിലെ താരങ്ങളായ ജീവൻ സ്റ്റീഫൻ അർജുൻ രത്തനും. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

karikku-team-4

കരിക്കിലെത്തിയ കഥ...

ജീവൻ- ബിടെക്കിനു പഠിക്കുമ്പോൾ തന്നെ അഭിനയം, സംവിധാനം മനസ്സിലുണ്ട്. ഷോർട് ഫിലിമുകൾക്ക് ശ്രമിച്ചു. നടന്നില്ല. പഠിച്ചു സുരക്ഷിത വരുമാനമുള്ള ജോലിയിലെത്താൻ വീട്ടുകാരുടെ ഭാഗത്തുനിന്നും സമ്മർദ്ദമുണ്ടായിരുന്നു. അങ്ങനെ എറണാകുളത്ത് എംബിഎ ചെയ്യുന്ന കാലയളവിലാണ് അർജുനെ പരിചയപ്പടുന്നത്. അർജുനും അതേകോളജിൽ പഠിക്കുകയാണ്. പരിചയപ്പെട്ടപ്പോൾ രണ്ടു പേരും ഒരേ തോണിയിലെ സഞ്ചാരികളാണെന്ന് ബോധ്യമായി. കോഴ്സ് കഴിഞ്ഞ് ഞാൻ അബുദാബിയിൽ നല്ല ശമ്പളത്തിൽ ജോലി കിട്ടി. ഒരു വർഷം പ്രവാസിയായി ജോലി ചെയ്തു. ഉള്ളിലെ ആഗ്രഹം ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്. അതോടെ ഞാൻ മെന്റലി ഡൗൺ ആയി. ജോലി രാജിവച്ചു നാട്ടിലെത്തി. വീട്ടിൽ ആകെ ഡാർക്ക് സീൻ ആയി. തൽകാലം വീട്ടുകാരെ ബോധിപ്പിക്കാൻ ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറി. എങ്ങനെയെങ്കിലും അഭിനയമേഖലയിൽ എത്തിപ്പറ്റണം. എവിടെ തുടങ്ങണമെന്ന് അറിയില്ല.  കരിക്കിലെ സഹോ ഉണ്ണി മാത്യൂസ് ഞങ്ങളുടെ കോമൺ സുഹൃത്താണ്. ഉണ്ണി വഴിയാണ് കരിക്കിന്റെ ഫൗണ്ടർ നിഖിലിനെ പരിചയപ്പെടുന്നതും കരിക്കിലേക്ക് എത്തുന്നതും.

karikku-team-1

അർജുൻ- ചെറുപ്പം മുതലുള്ള സ്വപ്നമാണ് നല്ലൊരു അഭിനേതാവാകുക എന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ, നാട്ടിലെ ഷൂട്ടിങ് ലൊക്കേഷനുകളിൽ എല്ലാം പോയി ചാൻസ് ചോദിക്കുമായിരുന്നു. വിസ്മയത്തുമ്പത്തിന്റെ സെറ്റിൽ പോയി മോഹൻലാലിനോട് വരെ ചാൻസ് ചോദിച്ചിട്ടുണ്ട്! എന്റെ ഒരു മിഡിൽ ക്‌ളാസ് കുടുംബമാണ്. വീട്ടുകാർക്ക് ഞാൻ സുരക്ഷിതമായ ഒരു ജോലിയിൽ എത്തണം എന്നാഗ്രഹം. കുറച്ചു വർഷം ജോലി ചെയ്തു സമ്പാദിച്ച ശേഷം നാട്ടിലെത്തി, അഭിനയമേഖലയിൽ എത്തിപ്പെടണം എന്നതായിരുന്നു എന്റെ പ്ലാൻ. അങ്ങനെ ഡിഗ്രി കഴിഞ്ഞു എംബിഎ ചെയ്തു. കോഴ്സ് കഴിഞ്ഞു ദക്ഷിണാഫ്രിക്കയിൽ നല്ല ശമ്പളത്തിൽ പ്ലേസ്‌മെന്റും കിട്ടി. അങ്ങനെ പറക്കാൻ കാത്തിരിക്കുമ്പോഴാണ് അവിടെ സ്വദേശിവത്കരണം വരുന്നത്. അതോടെ വീസ ലഭിക്കുന്നത് അനന്തമായി നീണ്ടു.  അടുത്ത വർഷം ജൂനിയേഴ്‌സിന്റെ കൂടെ പ്ലേസ്‌മെന്റിൽ കയറി. കോൾഗേറ്റിൽ ജോലി കിട്ടി. കുറച്ചു വർഷം ജോലിചെയ്തു പൈസ സേവ് ചെയ്തു. വീട്ടിൽ എന്റെ പ്ലാൻ അവതരിപ്പിച്ചു. അങ്ങനെ ഉണ്ണി വഴിയാണ് നിഖിലിനെ പരിചയപ്പെടുന്നതും കരിക്കിലേക്ക് എത്തുന്നതും. ആദ്യമൊക്കെ ജോലിയോടൊപ്പമാണ് കരിക്കിൽ അഭിനയിച്ചത്. സംഭവം ക്ലിക്കായി തുടങ്ങിയപ്പോൾ ജോലി രാജിവച്ചു ഫുൾ ടൈം കരിക്ക് സ്റ്റാഫായി.

karikku-team-2

കരിക്കിലെ കോമഡി..

ജീവൻ- 'ആരെയും വേദനിപ്പിച്ചാകരുത് ചിരി സൃഷ്ടിക്കുന്നത്,' എന്നത് കരിക്കിന്റെ ഒരു അലിഖിതനിയമമാണ്. ഒരു തമാശ ഉണ്ടാക്കാനായി മനഃപൂർവം കോമഡി കുത്തിത്തിരുകാറില്ല. ഒരു കഥാതന്തു രൂപപ്പെട്ടുകഴിഞ്ഞാൽ ഞങ്ങളുടെയെല്ലാം കൂട്ടായ ആലോചനയിലൂടെയാണ് അത് ഒരു എപ്പിസോഡ് ആകാനുള്ള പാകത്തിലേക്ക് വികസിക്കുന്നത്. ഓരോ സംഭാഷണം എഴുതിക്കഴിഞ്ഞും അത് കേൾക്കുന്ന ആർക്കെങ്കിലും പരിഹസിച്ചതായി തോന്നുമോ എന്ന് പുനഃപരിശോധിക്കാറുണ്ട്. അങ്ങനെ തോന്നിയാൽ അത് ഒഴിവാക്കും.

കരിക്കിലെ സൗഹൃദം..

ജീവൻ- ശരിക്കുംപറഞ്ഞാൽ ഓഫ്‌സ്ക്രീനിലും അംഗങ്ങൾ തമ്മിൽ നിലനിർത്തുന്ന സൗഹൃദമാണ് കരിക്കിന്റെ ശക്തി. അതുകൊണ്ടാണ് ഓരോ എപ്പിസോഡുകളിലും ഓരോ കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ കഴിയുന്നത്. എന്റെയും അർജുന്റെയും കാര്യമെടുത്താൽ, ഞങ്ങൾ കരിക്കിൽ വരുന്നതിനു മുന്നേ സുഹൃത്തുക്കളാണ്. ഇവിടെ വന്നില്ലായിരുന്നെങ്കിലും ഞങ്ങൾ ഒരുമിച്ച് എന്തെങ്കിലും ചെയ്തേനെ. അതുപോലെ മറ്റുള്ളവരും തമ്മിൽ നല്ലൊരു കെമിസ്ട്രിയുണ്ട്.

karikku-team-5

കരിക്കിന് ശേഷം വന്ന മാറ്റങ്ങൾ...

അർജുൻ- ആളുകൾ അവരുടെ വീട്ടിൽ ഒരു അംഗത്തെപ്പോലെ വന്നു സ്നേഹം പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും പ്രായമുള്ള അമ്മമാർ. അത് കലർപ്പില്ലാത്ത സ്നേഹമാണ്. ഞങ്ങൾ സിനിമാതാരങ്ങൾ ആയിരുന്നെങ്കിൽ ഒരുപക്ഷേ ഇവർ ഇത്ര ഫ്രീ ആയി വന്ന് സംസാരിക്കാൻ ശ്രമിക്കില്ല. 

ജീവൻ- പുറത്തിറങ്ങുമ്പോൾ പെട്ടെന്നു തിരിച്ചറിയപ്പെട്ടു തുടങ്ങി എന്നതാണ് പ്രധാനമാറ്റം. അവരിൽ ഭൂരിഭാഗത്തിനും ഞങ്ങളുടെ ശരിക്കുള്ള പേര് അറിവുണ്ടാകില്ല. കരിക്കിലെ കഥാപാത്രങ്ങളുടെ പേരിലാണ് ഞങ്ങളെ തിരിച്ചറിയുക.  ഇൻസ്റ്റഗ്രാം വഴിയും ആളുകൾ മെസേജ് അയക്കാറുണ്ട്. ലോക്ഡൗൺ കാലത്ത് ഡൗൺ ആയിരിക്കുമ്പോൾ കരിക്കിലെ പഴയ എപ്പിസോഡുകൾ ആവർത്തിച്ചു കണ്ട് സന്തോഷം തിരിച്ചു പിടിക്കാറുണ്ട് എന്ന് ധാരാളം ആളുകൾ പറയാറുണ്ട്. അതുതന്നെയാണ് വലിയ അംഗീകാരം.

കുടുംബം...

ജീവൻ- അച്ഛന്റെ സ്വദേശം ആറന്മുളയാണ്. അമ്മയുടെ കോഴഞ്ചേരിയും. ജോലിസംബന്ധമായി തിരുവനന്തപുരത്തേക്ക് ചേക്കേറിയതാണ്. അച്ഛൻ പിന്നീട് ഹൈക്കോടതി അഭിഭാഷകനായി. അമ്മ വീട്ടമ്മ. ചേച്ചിയും ഇപ്പോൾ ഹൈക്കോടതി അഭിഭാഷകയാണ്. വിവാഹം കഴിഞ്ഞു. തിരുമലയാണ് ഞങ്ങളുടെ വീട്. മോഹൻലാലിന്റെ കുടുംബവീടിന് അടുത്താണ്.

അർജുൻ- വൈറ്റില കണിയാമ്പുഴയാണ് സ്വദേശം. പഠിച്ചതും വളർന്നതുമെല്ലാം കൊച്ചിയിൽത്തന്നെയാണ്. അച്ഛൻ, അമ്മ,ചേട്ടൻ, ചേട്ടത്തി. ഇതാണ് എന്റെ കുടുംബം. അച്ഛൻ റിട്ട.നേവൽ ബേസ് ഉദ്യോഗസ്ഥനാണ്. അമ്മ വീട്ടമ്മ. ചേട്ടൻ പ്രവാസി ആയിരുന്നു. ഇപ്പോൾ നാട്ടിൽ ബിസിനസ്. ചേട്ടത്തി MDS പഠിക്കുന്നു.

karikku-team-3

അർജുൻ- സ്ട്രഗിൾ ചെയ്തശേഷം മനസ്സ് കൊണ്ട് സെറ്റിൽ ആയ അവസ്ഥയിലാണ് ഇപ്പോൾ. കരിക്കിനൊപ്പം കുറച്ചു സിനിമകളിലും മുഖം കാണിക്കാനായി. 'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്' എന്ന സിനിമയിൽ ഓഡിഷൻ വഴിയാണ് എത്തിയത്. അന്ന് ഓഡിഷന് വന്നു കിട്ടാതെ പോയ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. പുള്ളിയാണ് 'ഓപ്പറേഷൻ ജാവ' എന്ന ഹിറ്റ് സിനിമയുടെ സംവിധായകൻ തരുൺ. 'റിസ്ക് എടുത്താൽ മാത്രമേ ജീവിതത്തിൽ വിജയിക്കൂ' എന്നതാണ് ജീവിതം എന്നെ പഠിപ്പിച്ചത്. ലോക്ഡൗൺ സമയത്ത് പുതിയ കഥകളുടെ പണിപ്പുരയിലാണ്. 

ജീവൻ- ഞാൻ ആഗ്രഹിച്ച പോലെയൊരു ലൈഫാണ് ഇപ്പോൾ ജീവിക്കുന്നത്. അതുകൊണ്ട് അതിനപ്പുറം ഒന്നും ഇപ്പോൾ പ്ലാൻ ചെയ്യാറില്ല. പ്രണയിച്ചിട്ടൊക്കെയുണ്ട്. ഒന്നും സെറ്റായില്ല. തൽക്കാലം വിവാഹത്തെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. കരിക്ക് മാത്രമാണ് മനസ്സിൽ. ഈ നിമിഷം ഹാപ്പി ആയിരിക്കുക, ആളുകളെ ഹാപ്പി ആക്കുക എന്നതാണ് എന്റെ പോളിസി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com