ADVERTISEMENT

കാഴ്ചക്കാരുടെ കണ്ണുതുറപ്പിക്കുന്ന കൺകെട്ട്‌വിദ്യകളാണ് അശ്വിൻ പരവൂർ എന്ന മജീഷ്യന്റെ പ്രത്യേകത. ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി അശ്വിൻ നടന്നുകയറിയത് 2000ൽ അധികം വേദികളിലാണ്. നിറഞ്ഞ സദസ്സുകളുടെ കയ്യടി വാങ്ങിക്കൂട്ടിയ ആ മായാജാലങ്ങൾക്കും അപ്പുറമാണ് ഈ ഇരുപത്തെട്ടുകാരൻ തന്റെ ജീവിതംകൊണ്ട് കാട്ടിത്തരുന്ന അദ്ഭുതങ്ങൾ. മജിഷ്യൻ, കർഷകൻ, എഴുത്തുകാരൻ, വ്ലോഗർ തുടങ്ങി അശ്വിൻ കൈ വയ്ക്കാത്ത മേഖലകൾ കുറവാണ്. 

കൊല്ലം പരവൂർ സ്വദേശിയായ അശ്വിന് എട്ടാം വയസ്സിലാണ് മാജിക്കിനോട് കമ്പംതുടങ്ങിയത്. പക്ഷേ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ആ ആഗ്രഹം മനസ്സിൽ ഒതുക്കേണ്ടിവന്നു. എന്നാൽ കുറച്ചു വർഷങ്ങൾക്കുശേഷം അശ്വിൻ പോലും പ്രതീക്ഷിക്കാത്ത സമയത്ത് ‘മാജിക്’ അശ്വിനെത്തേടി ബസ് കയറിവരികയായിരുന്നു. ബസ് യാത്രയ്ക്കിടെ കണ്ടുമുട്ടിയ പ്രമോദ് മീനാട് എന്ന മജിഷ്യൻ അശ്വിന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ പകർന്നു. മാജിക്കിന്റെ ബാലപാഠങ്ങൾ അദ്ദേഹം അശ്വിന് പകർന്നു നൽകി. അവിടുന്നങ്ങോട്ട് അശ്വിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

കൊല്ലം എസ്എൻ കോളജിൽ ബിരുദ പഠനത്തിന് ചേർന്നതോടെ അശ്വിനിലെ മജീഷ്യന് വളരാൻ കൂടുതൽ അവസരങ്ങൾ തെളിഞ്ഞുവന്നു. സാമൂഹിക വിഷയങ്ങൾ മുൻനിർത്തി കോളജിനകത്തും പുറത്തുമായി നൂറുകണക്കിന് വേദികളിലെ മായാജാല പ്രകടനങ്ങളിലൂടെ അശ്വിൻ ശ്രദ്ധനേടി. പൊലീസിന്റെയും എക്സൈസിന്റെയും യുവജന കമ്മീഷന്റെയും സഹകരണത്തോടെ ലഹരിവിരുദ്ധ പ്രചാരണ രംഗത്ത് സജീവമായി. വിവിധ ജില്ലകളിലെ സ്കൂളുകളിലും കോളജുകളിലും മറ്റുമായി 2000ൽ ഏറെ വേദികളിൽ ബോധവൽക്കരണ മായാജാല പ്രകടനങ്ങൾ നടത്തി. ‘മിഴിനനയരുതേ’ എന്ന പേരിൽ മുന്നേറുന്ന ഈ പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ തയാറെടുപ്പിലാണ് അശ്വിൻ ഇപ്പോൾ.

life-story-of-versatile-magician-aswin1

‘എംഎസ്‌സി പഠിച്ചയാൾ 2 ആടുകളെ വളർത്തി വരുമാനമുണ്ടാക്കിയാൽ സ്റ്റേറ്റസ് പോകുമോ?’ പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടയിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സമീപകാലത്ത് ചോദിച്ച ഈ ചോദ്യത്തിനുള്ള ഏറ്റവും മികച്ച ഉത്തരംകൂടിയാണ് അശ്വിൻ. 

ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബിഎഡും തുടർന്ന് എംഎഡും പൂർത്തിയാക്കിയ ഈ യുവാവിന്റെ കൃഷിയിടത്തോട് ചേർന്ന തൊഴുത്തിൽ ഇപ്പോൾ വളരുന്നത് പശുക്കൾ മാത്രമല്ല, ആട്, പോത്ത്, കോഴി എന്നിവയെല്ലാം ഈ യുവ കർഷകന്റെ ഫാമിനെ സമ്പന്നമാക്കുന്നു. അതോടൊപ്പം 5.5 ഏക്കറിൽ ചെമ്മീൻ കൃഷിയും മത്സ്യകൃഷിയും. 8 വർഷമായി അശ്വിൻ കാർഷിക രംഗത്ത് സജീവമാണ്. തുടക്കകാലത്ത് കൃഷിയിൽ കൈപൊള്ളിയെങ്കിലും അശ്വിൻ പിന്നോട്ട് പോയില്ല. കൃഷിയെപ്പറ്റി കൂടുതൽ ശാസ്ത്രീയമായി പഠിച്ച ശേഷം വീണ്ടും സജീവമായി. തുടർന്ന് പതിയെപ്പതിയെ ലാഭത്തിന്റെ ഗ്രാഫ് ഉയർന്നു. കൊട്ടിയം സ്വദേശിയായ അൻസറുദീൻ ആണ് ചെമ്മീൻ കൃഷിയുടെ ശാസ്ത്രീയ വശങ്ങൾ അശ്വിനെ പഠിപ്പിച്ചത്. സ്വയം വളരുന്നതിനൊപ്പം ചുറ്റുമുള്ള മറ്റ് കർഷകരുടെ ഉയർച്ചയ്ക്കുവേണ്ടിയും അശ്വിൻ തന്റെ കഴിവും സമയവും മാറ്റി വയ്ക്കാനും തയാറായി. 

കുറഞ്ഞ ചെലവിൽ കോഴിക്കൂട് നിർമാണം, ചെമ്മീൻ കർഷകർക്ക് കുറഞ്ഞ ചെലവിൽ തീറ്റ ലഭ്യമാക്കൽ, കർഷകർക്കാവശ്യമായ നിർദേശങ്ങളും സാങ്കേതിക സഹായങ്ങളും എത്തിക്കൽ തുടങ്ങി വിവിധ മേഖലകളിൽ അശ്വിൻ മുന്നിൽതന്നെയുണ്ട്. ഓൺലൈനിലൂടെ കാർഷിക വിജ്ഞാന വിഡിയോകളും അശ്വിൻ പങ്കുവയ്ക്കുന്നുണ്ട്. വിയർപ്പൊഴുക്കാൻ തയാറാണെങ്കിൽ മാന്യമായി ജീവിക്കാനുള്ള സമ്പത്തിനൊപ്പം മാനസ്സിക ഉല്ലാവും സമാധാനവും കൃഷി നൽകുമെന്നാണ് അശ്വിന്റെ അഭിപ്രായം. ഫാം ടൂറിസത്തിന്റെ സാധ്യതകളും തന്റെ കൃഷിയിടത്തിൽ അശ്വിൻ ഉപയോഗപ്പെടുത്തുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന സഹോദരൻ സൂരജ് ബാബുവും അദ്ദേഹത്തിന്റെ ഭാര്യ നയനയുമാണ് ഇത്തരം എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയുമായി അശ്വിനൊപ്പമുള്ളത്. 

English Summary: Life story of versatile magician Aswin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com