ADVERTISEMENT

കോവിഡ് കാലത്തു ജീവിതം വലിയൊരു സർക്കസാണെന്നു തിരിച്ചറിഞ്ഞപ്പോൾ, ചൈനക്കാരനായ അച്ഛനും നേപ്പാളുകാരിയായ അമ്മയ്ക്കും ജനിച്ചു തലശ്ശേരിക്കാരനെ കല്യാണം കഴിച്ച് ആ നാട്ടിലെത്തിയ സീതു തമ്പ് വിട്ടു തയ്യൽയന്ത്രത്തിന്റെ പടിയിൽ ജീവിതം ചവിട്ടിക്കയറിത്തുടങ്ങി. ഒരിക്കൽ രാജ്യത്തെ പ്രമുഖ സർക്കസ് കമ്പനികളായ റാംബോ, ഗ്രേറ്റ് ബോംബെ സർക്കസ് എന്നിവയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുകയും കാണികളുടെ കയ്യടി നേടുകയും ചെയ്ത സീതുവിന് ഇന്ന് തയ്യലാണ് അതിജീവനം.

അച്ഛനും അമ്മയും വിദേശികളാണെങ്കിലും സീതുവും സഹോദരങ്ങളും ഇന്ത്യയിലാണു ജനിച്ചത്. സർക്കസുകാരായിരുന്ന മാതാപിതാക്കളുടെ വഴി തന്നെ തന്റേതുമെന്ന് സീതു ചെറുപ്പത്തിലേ തീരുമാനിച്ചു. റിങ് ബാലൻസ്, സ്കേറ്റിങ് തുടങ്ങിയ ഐറ്റങ്ങളായിരുന്നു സർക്കസിൽ ചെയ്തിരുന്നത്. എല്ലാം സ്വയം പഠിച്ചെടുത്തത്...! ഷോയുടെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ഒന്നാം ക്ലാസിൽ പോലും പോയിട്ടില്ലെങ്കിലും നേപ്പാളി, തമിഴ്, മറാഠി, ഹിന്ദി, മലയാളം എന്നീ 5 ഭാഷകളിൽ പ്രാവീണ്യമുണ്ട്. എങ്കിലും മലയാളം എഴുതാനും വായിക്കാനും പ്രയാസമാണെന്ന് സീതു പറയുന്നു

പ്രമുഖ കമ്പനികളിൽ പ്രകടനങ്ങൾ നടത്തുന്ന സമയത്താണ് സർക്കസുകാരനായ രാജേഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് ഇവർ വിവാഹിതരായി. ഇതോടെ തലശ്ശേരി സീതുവിന്റെ നാടായി. സീതുവിന്റെ അച്ഛൻ ഇന്നില്ല. അമ്മയും 2 സഹോദരങ്ങളുമുള്ളതിൽ ഒരു സഹോദരൻ കണ്ണൂരിൽ തന്നെയുണ്ട്. ഒരാൾ മുംബൈയിലാണ്.

റഷ്യ, ആഫ്രിക്ക, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെല്ലാം സർക്കസ് കലാകാരികൾ വരാറുണ്ട്. പക്ഷേ കേരളത്തിൽ നിന്നുള്ളവരെ കാണാറില്ലെന്ന് സീതു പറയുന്നു. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവ കേരളത്തിലെ സ്ത്രീകളെ സ്വയം പര്യാപതരാക്കിയതാണ് ഇതിനു കാരണമെന്ന് സീതു കരുതുന്നു. നാലു വര്‍ഷം മുമ്പ് രാജേഷ് സർക്കസ് വിട്ടു. എങ്കിലും സീതു പ്രിയപ്പെട്ട ജോലിയുമായി മുന്നോട്ട് പോയി. എന്നാൽ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ചെന്നൈയിലായിരുന്നു ഇവരുടെ സംഘമുണ്ടായിരുന്നത്. പിന്നീട് നാട്ടിലെത്തി, കോവിഡ് നിയന്ത്രണങ്ങൾ മുറുകി രണ്ടു വർഷത്തോളം സർക്കസ് നടക്കാതായതോടെ തലശ്ശേരിയിലെ തയ്യൽ കടയിൽ ജോലിക്കു കയറി.

രണ്ടു മക്കളാണ് സീതു–രാജേഷ് ദമ്പതികൾക്കുള്ളത്. മൂത്തമകൻ ഋതിക് ബിടെക് പൂർത്തിയാക്കി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലും രണ്ടാമത്തെ മകൻ കരൺ ഐടിഐ കഴിഞ്ഞ് ഇൻട്രസ്ട്രിയൽ മേഖലയിലും ജോലി ചെയ്യുന്നു. സർക്കസ് പുനാരാരംഭിച്ചെങ്കിലും തയ്യൽ ജോലി തുടരാനാണ് സീതുവിന്റെ തീരുമാനം. അതാകുമ്പോൾ വീടും കുടുംബവും വിട്ടുപോകേണ്ടതില്ലല്ലോ എന്നു സീതു പറയുന്നു.

നിറം മങ്ങി സർക്കസ് കൂടാരങ്ങൾ..

ഒരു കാലത്ത് കേരളത്തിലെ മൈതാനങ്ങളിൽ കൂടാരങ്ങൾ കെട്ടി ഉത്സവ പ്രതീതി സൃഷ്ടിച്ചിരുന്ന സർക്കസുകൾ ഇന്നില്ല. ആവേശത്തോടെ കുട്ടികളടയ്ക്കമുള്ള കാണികളെ ഹരം കൊള്ളിച്ചിരുന്ന ഐറ്റങ്ങളായിരുന്നു മൃഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ. എന്നാൽ 1998ൽ കടുവ, കുരങ്ങൻ, കരടി അടയ്ക്കമുള്ള മൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചതോടെ സർക്കസുകളിൽ നിന്ന് ജനം അകന്നു തുടങ്ങി. പിന്നീട് ആനയെ ഉപയോഗിക്കുന്നതിനും നിരോധനം വന്നു. മൃഗങ്ങളുടെ അഭാവം സർക്കസ് വിനോദത്തെ വലിയ പ്രതിസന്ധിയിലാക്കി, കോവിഡ് കൂടി വന്നതോടെ മേഖല കടുത്ത പ്രതിസന്ധിയിലാണ്, കലാകാരൻമാരിൽ പലരും മറ്റു പല തൊഴിലിലേക്കും തിരിഞ്ഞു.

English Summary : Life story of Circus performer seethu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com