ADVERTISEMENT

‘4 വയസ്സുള്ളപ്പോൾ കാണാതായ മകൻ 33 വർഷങ്ങൾക്കുശേഷം അമ്മയെ തേടിയെത്തുന്നു’– കേൾക്കുമ്പോള്‍ സിനിമാക്കഥ പോലെ തോന്നിയേക്കാം. പക്ഷേ ലി ജിംഗ്വയ്‌ എന്ന യുവാവിന്റെയും അയാളുടെ അമ്മയുടെയും ജീവിതമാണിത്. 37 ാം വയസ്സിലാണ് ലി ജിഗ്വയ് തനിക്ക് ജന്മം നൽകിയ അമ്മയുടെ അടുത്തേക്ക് തിരിച്ചെത്തുന്നത്. 

24 വർഷം മുമ്പ് നഷ്ടപ്പെട്ട മകനെ അച്ഛൻ കണ്ടെത്തിയ സംഭവമാണ് ലി ജിംഗ്വയ്‌ക്ക് താൻ ജനിച്ച കുടുംബത്തെ തേടിയിറങ്ങാൻ പ്രചോദനമായത്. അതിനായി അയാൾ ജന്മനാടിന്റെ ഒരു രൂപരേഖ വരച്ചു. ആ രൂപരേഖയ്ക്ക് ചൈനയുടെ തെക്ക് പടിഞ്ഞാറുള്ള ഴാതോങ്ങിലെ ഒരു ഗ്രാമവുമായി സാമ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഡിഎന്‍എ പരിശോധന നടത്തിയാണ് ലിയുടെ കുടുംബത്തെ കണ്ടെത്തിയത്.

man-drwaing
ലി വരച്ച ഗ്രാമത്തിന്റെ ചിത്രം

1989 ൽ ആണ് ലിയെ തട്ടിക്കൊണ്ടു പോകുന്നത്. സമീപവാസിയായ കഷണ്ടിയുള്ള ഒരാൾ കളിപ്പാട്ടം കാണിച്ച് പ്രലോഭിപ്പിച്ചാണ് ഇതു ചെയ്തത്. എന്നിട്ട് മറ്റൊരു കുടുംബത്തിന് തന്നെ വിൽക്കുകയായിരുന്നുവെന്ന് ലി മാധ്യമങ്ങളോട് പറഞ്ഞു. ഒന്നും മറക്കാതിരിക്കാനായി ദിവസവും ഒരു തവണയെങ്കിലും ലി സ്വന്തം ഗ്രാമത്തിന്റെ ചിത്രം വരയ്ക്കുമായിരുന്നു. 

ലിയെ ദത്തെടുത്ത കുടുംബം ഇയാളെ പഠിപ്പിച്ചു. ലി വിവാഹിതനാവുകയും രണ്ടു കുട്ടികളുടെ അച്ഛനാവുകയും ചെയ്തു. എങ്കിലും താൻ ജനിച്ച കുടുംബത്തിനു വേണ്ടിയുള്ള അന്വേഷണം അയാൾ തുടർന്നു. അതാണ് 2000 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിൽ ഇപ്പോൾ അവസാനിച്ചത്. ജനുവരി ഒന്നിനായിരുന്നു ലി തന്റെ അമ്മയെ വീണ്ടും കണ്ടത്. ഇരുവരും കെട്ടിപ്പിടിച്ച് കരയുന്ന ദൃശ്യങ്ങൾ നൊമ്പരമായിരുന്നു.

ചൈനയിൽ എല്ലാ വർഷവും ഏകദേശം 20,000 കുട്ടികളെ വീതം കാണാതാവുന്നുണ്ട്. ഇവരെ തട്ടിക്കൊണ്ടു പോയി ദത്തെടുക്കാൻ തയാറുള്ളവർക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. 1980 കളിൽ ചൈന ഒറ്റ കുട്ടി നയം നടപ്പിലാക്കിയതോടെ ദത്തെടുക്കൽ വർധിച്ചു. ആൺകുട്ടി വേണമെന്ന ആഗ്രഹം ഇതിനു കാരണമായത്. ഇതോടെ ആണ്‍കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘങ്ങൾ വ്യാപകമാവുകയായിരുന്നു.

മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഡിഎന്‍എ വിവരശേഖരം 2016 ലാണ് പൊലീസ് തയാറാക്കി. ഇതോടെ അന്വേഷണങ്ങള്‍ കൂടുതൽ കാര്യക്ഷമമായി. ഇതിനുശേഷം 2600 വ്യക്തികള്‍ക്ക് കുടുംബത്തെ കണ്ടെത്താന്‍ സഹായിച്ചെന്നു പൊലീസ് അവകാശപ്പെടുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com