അനാഥത്വത്തിന്റെ നോവ്, കൊതിച്ചത് രണ്ട് സെന്റ്; രാജേഷിന്റെ ജീവിതം മാറ്റിമറിച്ച് ‘പണം തരും പടം’
Mail This Article
‘താമസിക്കാന്‍ ചെറിയ കൂര വേണം’– ഈ സ്വപ്നവുമായാണ് രാജേഷ് എന്ന 30കാരന്‍ മഴവില്‍ മനോരമയുടെ ‘പണം തരും പടം’ എന്ന ഷോയിൽ പങ്കെടുക്കാനെത്തിയത്. വീട് വയ്ക്കാനുള്ള പണം ഇതില്‍ നിന്നും ലഭിച്ചു. മാത്രമല്ല വീട് വയ്ക്കാനുള്ള സ്ഥലവും ഇപ്പോള്‍ സൗജന്യമായി രാജേഷിനേ തേടി എത്തിയിരിക്കുകയാണ്. ആരുമില്ലെന്ന സങ്കടം ഒരുപാട് അനുഭവിച്ച, അനാഥനായതിന്റെ നോവ് വേണ്ടുവോളം അറിഞ്ഞ രാജേഷിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് പണം തരും പടം സമ്മാനിച്ചത്. അതിജീവനത്തിന്‍റെ പാത തേടുന്ന രാജേഷിന് ഇനിയും ചിലത് പറയാനുണ്ട്.
രാജേഷിന്‍റെ വാക്കുകള്‍: പണം തരും പടത്തിലൂടെ അഞ്ചു ലക്ഷം രൂപയാണ് സമ്മാനം ലഭിച്ചത്. ആലുവയിലെ ഒരു സ്കൂളിൽ ഡ്രോയിങ് അധ്യാപകനാണ്. സ്കൂൾ വളപ്പിലാണ് ഇപ്പോള്‍ താമസം. രണ്ടു സെന്‍റ സ്ഥലം മാത്രമായിരുന്നു മത്സരിക്കാൻ വരുമ്പോൾ എന്‍റെ ആഗ്രഹം. അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിച്ചു. ഈ പരിപാടി കണ്ടാണ് അങ്കമാലിയിലുള്ള വിദേശ മലയാളി രണ്ട് സെന്‍റ സ്ഥലം സ്പോൺസർ ചെയ്തത്.
അങ്കമാലി തുറവൂരിലാണ് സ്ഥലം. അവര്‍ എന്നെ അവിടെ കൊണ്ടുപോയി വീടുവയ്ക്കാനുള്ള സ്ഥലം കാണിച്ചുതന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, റോജി.എം.ജോണ്‍ എംഎൽഎ എന്നിവര്‍ ചേര്‍ന്നാണ് ഇതിന്‍റെ സമ്മതപത്രം കൈമാറിയത്. പണം തരും പടത്തില്‍ പങ്കെടുക്കുന്നതിന്‍റെ തലേ ദിവസമാണ് താമസിച്ചിരുന്ന വീട്ടില്‍ നിന്നിറക്കി വിട്ടത്. ഈ സമയത്ത് ഒറ്റമുറി വീടെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു. ആദ്യമായി ജോലിക്ക് കയറിയ സ്ഥലത്തെ ആളുകൾ ശമ്പളം തരാതെ പറ്റിച്ചു. ഉറക്കം കളഞ്ഞ് ചെയ്ത വര്‍ക്കായിരുന്നു അത്. എല്ലാത്തിനുമൊടുവിലാണ് ആലുവ സ്കൂളിൽ കയറിയത്. ഇവിടുത്തെ വളപ്പിലാണ് ഇപ്പോൾ താമസം. ഇവിടം സ്വര്‍ഗമാണ്.’ അദ്ദേഹം പറയുന്നു.