ADVERTISEMENT

സിനിമ കാണുന്ന ഏതു മലയാളിയും കാത്തിരുന്ന നിമിഷം. സിബിഐ 5 ൽ വിക്രം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്ന മലയാളി പ്രേക്ഷകർ സന്തോഷത്തോടെയാണ് അതു സ്വീകരിച്ചത്. മലയാളത്തിലെ അതുല്യ നടന്റെ മടങ്ങിവരവിനെപ്പറ്റി മനസ്സുതുറക്കുകയാണ് മകൾ പാർവതി ഷോൺ. ഒപ്പം, ഭർതൃപിതാവും മുൻ എംഎൽഎയുമായ പി.സി.ജോർജിനെപ്പറ്റിയും അദ്ദേഹത്തിന്റെ കരുതലുള്ള കുടുംബത്തെപ്പറ്റിയും പാർവതി സംസാരിക്കുന്നു.

പപ്പ സിബിഐ അഞ്ചാം ഭാഗത്തിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് ഞങ്ങളിപ്പോഴും. കഥാകൃത്തും സംവിധായകനും പ്രധാന താരങ്ങളും ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങളിൽ ഒത്തു ചേരുക എന്നതൊരു ചരിത്ര സംഭവമല്ലേ. സിബിഐ സീരിസിലെ ഒരു പ്രധാന കഥാപാത്രമാണ് വിക്രം. സിബിഐ 5 ലും പപ്പ ഉണ്ടാകണം എന്നത് സ്വാമി സാർ, മമ്മൂക്ക, കെ.മധു എന്നിവരുടെ ആഗ്രഹമായിരുന്നു. പപ്പ ഏത് അവസ്ഥിലാണോ അതുവച്ച് തിരക്കഥ എഴുതും എന്ന് സ്വാമി സാർ പറഞ്ഞിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇതൊരു പരീക്ഷണമായിരുന്നു. പപ്പ വീണ്ടും ക്യാമറയ്ക്കു മുന്നിൽ എത്തുകയെന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. ഈ അവസ്ഥയിലെങ്കിലും ആ തിരിച്ചുവരവിനു മുഖ്യ കാരണമായത് ഞങ്ങളുടെ അമ്മയാണ്. 

jagathy-parvathy-3
(ഇടത്) ജഗതിയും ഭാര്യ ശോഭയും, (വലത്) ജഗതിക്കൊപ്പം മകൻ രാജ്കുമാർ∙ Image Credits: Parvathy Shone/ Instagram

∙ ഭാവമാറ്റം

ക്യാമറയ്ക്കു മുന്നിൽ വീണ്ടും കൊണ്ടുവരികയെന്നതാണ് പപ്പയ്ക്ക് നൽകാനാവുന്ന ഏറ്റവും വലിയ സമ്മാനം. ഒരുപാട് അവസരങ്ങൾ വന്നിരുന്നു. പക്ഷേ ഈ അവസ്ഥയിൽ എല്ലാ സിനിമയിലും അദ്ദേഹത്തെ അഭിനയിപ്പിക്കാനാവില്ല. അതുകൊണ്ടാണ് സിബി‌ഐ വരെ കാത്തിരുന്നത്. ഇത് ചികിത്സയുടെ കൂടി ഭാഗമാണ്. ജഗതി ശ്രീകുമാർ അടിമുടി ഒരു കലാകാരനാണ്. സിനിമയിലേക്കു തിരികെ വരാൻ അദ്ദേഹത്തിന്റെ മനസ്സ് ആഗ്രഹിക്കുന്നുണ്ടാകും. പപ്പയ്ക്ക് നൽകാനാവുന്ന ഏറ്റവും നല്ല ചികിത്സയും ഇതാണെന്ന് ഡോക്ടർമാർ ഞങ്ങളോടു പറഞ്ഞു.

ക്യാമറയ്ക്കു മുന്നിലെത്തിയപ്പോൾ പപ്പയുടെ ഭാവം മാറി. അതു ഞങ്ങളെ ഞെട്ടിച്ചു. പപ്പ എന്താണു ചെയ്യാൻ പോകുന്നതെന്ന് ഞങ്ങൾക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. സംസാരിക്കാനാവില്ലെങ്കിലും മേക്കപ്പ് ചെയ്തതോടെ അദ്ദേഹം വിക്രം ആയി. കഥ മുഴുവൻ അദ്ദേഹത്തെ പറഞ്ഞു കേൾപ്പിച്ചിരുന്നു. നോട്ടത്തിലും ഭാവത്തിലും അദ്ദേഹം കഥാപാത്രമായി.

jagathy-parvathy-1

വിക്രം എന്ന കഥാപാത്രത്തിന് പുരികം ഉയർത്തുന്ന മാനറിസം ഉണ്ട്. മേക്കപ്പ് ഇട്ടു ഫോട്ടോ എടുക്കാനായി ഇരുത്തിയപ്പോൾ അദ്ദേഹം പുരികം ഉയർത്തി. അത് ആരും പറഞ്ഞു കൊടുത്തിട്ടല്ലായിരുന്നു. ജഗതി ശ്രീകുമാറിനുള്ളിലെ നടൻ അവിടെത്തന്നെയുണ്ടെന്ന് ആ നിമിഷം ഞങ്ങൾക്കു ബോധ്യമായി. സാധാരണ വീട്ടിൽ കുറേ നേരം ഇരിക്കുമ്പോൾ കിടക്കണം എന്ന് ആംഗ്യം കാണിക്കാറുണ്ട്. പക്ഷേ രണ്ടു ദിവസം കൊച്ചിയിൽ പോയി ഷൂട്ട് കഴിഞ്ഞു വന്നിട്ടും പപ്പ യാതൊരു ക്ഷീണവും പ്രകടിപ്പിച്ചില്ല. വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമായിരിക്കാം കാരണം. 

∙ വിമർശനങ്ങൾ  

ഇങ്ങനെയാണെങ്കിലു‍ം സമൂഹമാധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ ഉയർന്നു. പണത്തോടുള്ള ആർത്തി കൊണ്ടാണോ വയ്യാതിരിക്കുമ്പോൾ അദ്ദേഹത്തെ അഭിനയിപ്പിച്ചത് എന്നു ചിലർ ചോദിച്ചു. ഞങ്ങൾ പപ്പയെ മാർക്കറ്റ് ചെയ്യുകയാണെന്നും സാമ്പത്തിക ലാഭമാണ് ഉദ്ദേശ്യമെന്നും പറഞ്ഞവരുണ്ട്. പക്ഷേ അവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞങ്ങൾക്കു പണം ഒരു പ്രശ്നമല്ല. ആവശ്യത്തിലധികം പണം അദ്ദേഹം ഉണ്ടാക്കി വച്ചിട്ടുണ്ട്. ജീവിതം സിനിമയിൽ നിക്ഷേപിച്ച ഒരു മനുഷ്യനാണ് അദ്ദേഹം. കുടുംബം പോലും രണ്ടാമതായിരുന്നു. ആ കലാകാരനെ മടക്കിക്കൊണ്ടുവരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ മാത്രമായിരുന്നു ശ്രമം. അതു സാധിച്ചതിൽ സന്തോഷമുണ്ട്.

jagathy-parvathy-4
(ഇടത്) പാർവതിയുടെ വിവാഹസമയത്തെടുത്ത ചിത്രം, (വലത്) ശോഭയ്ക്കൊപ്പം മകൾ പാർവതിയും മരുമകൻ ഷോണും

∙ കുടുംബം

സിനിമ കഴിഞ്ഞു വീട്ടിലെത്തിയാൽ ഞങ്ങളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന ആളായിരുന്നു പപ്പ. ഷൂട്ടിൽ ആയിരിക്കുമ്പോഴും വീട്ടിൽ വിളിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കും. പടങ്ങൾ കുറച്ച് ഞങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പപ്പയോടൊപ്പം ഒരുപാടു സമയം ചെലവഴിക്കാൻ സാധിച്ചിട്ടില്ലെന്ന് എനിക്കു തോന്നുന്നു. അദ്ദേഹത്തിന്റെ മകളായി ജനിക്കാൻ കഴിഞ്ഞതു സുകൃതമായി കരുതുന്നു. പപ്പയ്ക്കൊപ്പം കൂടുതൽ സമയം ഇരിക്കണം. ഒരുപാട് സ്നേഹിക്കണം. ഇനിയുള്ള ജന്മങ്ങളിലും അദ്ദേഹത്തിന്റെ മകളായി ജനിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

∙ പി.സി.ജോർജ്

ഭർതൃപിതാവായല്ല സ്വന്തം അച്ഛനായേ അദ്ദേഹത്തെ കരുതിയിട്ടുള്ളൂ. നല്ലൊരു മനുഷ്യനാണ്. മനസ്സിൽ ഒന്നും വയ്ക്കാറില്ല. എല്ലാം വെട്ടിത്തുറന്നു പറയും. ആരെയും ശത്രുവായി കരുതാറില്ല. മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്തയാണ് എപ്പോഴും. അദ്ദേഹം ഇപ്പോൾ എംഎൽഎ അല്ല. എന്നിട്ടും ഈ വീട്ടിലെ തിരക്കിനു കുറവില്ല. സഹായം ചോദിച്ച് വരുന്നവർക്കായി വീടിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുന്നു.  

jagathy-parvathy-2
(ഇടത്) ജഗതിക്കൊപ്പം മക്കളായ രാജ്കുമാറും പാർവതിയും, (വലത്) ജഗതിയും ഭാര്യ ശോഭയും

ഒരു കൂട്ടുകുടുംബം പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്. ഇവിടുത്തെ മികച്ച കുടുംബനാഥനാണ് അദ്ദേഹം. മറ്റൊരു മതത്തിൽനിന്നു വന്ന ഒരാളായി ഇവിടത്തെ അച്ഛനും അമ്മയും ഒരിക്കലും എന്നെ കരുതുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. സ്വന്തം മകളായാണു കണ്ടിട്ടുള്ളത്. വിവാഹിതരായി 13 വർഷം പിന്നിട്ടിട്ടും മറ്റൊരു വീട്ടിലേക്കു മാറണം എന്നു ഞാനും ഷോണും ചിന്തിക്കുക പോലും ചെയ്യാത്തത് ഇതെല്ലാം കൊണ്ടാണ്. വിവാഹശേഷം എന്റെ മിക്ക സുഹൃത്തുക്കളും മാറി താമസിച്ചു. പക്ഷേ അപ്പനെയും അമ്മയെയും വിട്ട് മാറി താമസിക്കാൻ ഞങ്ങൾക്കാവില്ല. ഷോണിന് എപ്പോഴും തിരക്കാണ്. ഞാനാണ് അവർക്കൊപ്പം എപ്പോഴും ഉള്ളത്.

മാതാപിതാക്കളെ ഒറ്റപ്പെടാൻ അനുവദിക്കരുത്. അവർക്കൊപ്പം പരമാവധി സമയം ചെലവഴിക്കുക. അതിലൂടെ മാത്രമേ നമ്മുടെ മക്കൾക്കു നല്ല മാതൃകയാകാൻ നമുക്കു കഴിയൂ. നമ്മുടേതായ ലോകത്തിലേക്കു ചുരുങ്ങാതെ എല്ലാവരെയും പരിഗണിച്ചും സ്നേഹിച്ചും മുന്നോട്ടു പോകാനാവണം.

English Summary : Parvathy Shone on her Father Jagathy Sreekumar and Father in law PC George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com