‘അവർ ആത്മവിശ്വാസവും വ്യക്തിത്വവും ഇല്ലാത്തവർ’; പ്രതികരണവുമായി നിരഞ്ജനും ഗോപികയും
Mail This Article
ബോഡി ഷെയ്മിങ് നടത്തുന്നവർക്കെതിരെ വിമർശനവുമായി നടൻ നിരഞ്ജൻ നായരും ഭാര്യ ഗോപിയും. യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് പ്രതികരണം. മറ്റുള്ളവരെ അധിക്ഷേപിക്കാനും തേജോവധം ചെയ്യാനും ആർക്കും അവകാശമില്ല. ആത്മവിശ്വാസവും വ്യക്തിത്വവും ഇല്ലാത്തവരാണ് ഇതു ചെയ്യുന്നതെന്നും ഇവർ പറഞ്ഞു.
ഗൃഹപ്രവേശത്തിന്റെ വിഡിയോ മുൻപ് നിരഞ്ജൻ യുട്യൂബിൽ പങ്കുവച്ചിരുന്നു. വിവാഹശേഷമാണ് പാചകം പഠിച്ചതെന്ന് ഗോപിക ആ വിഡിയോയിൽ പറയുന്നുണ്ട്. ‘പച്ച വെള്ളത്തിലാണോ എണ്ണയിലാണോ പപ്പടം കാച്ചുന്നതെന്ന് അറിയില്ലായിരുന്നു’വെന്ന അതിശയോക്തിയോടെയാണ് ഗോപിക ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതു മുൻനിർത്തി വ്യക്തിപരമായി അധിക്ഷേപിക്കാനാണു പലരും മുതിർന്നത്. ‘പപ്പടം കാച്ചാൻ അറിയാത്തവർ ഇന്നത്തെ കാലത്തു ജീവിക്കുന്നുണ്ടോ, പപ്പം കാച്ചാനറിയാത്ത ആളാണോ ഇത്ര പൊണ്ണത്തടിയുമായി നടക്കുന്നത്. പപ്പടം കാച്ചാന്‍ കൊച്ചു കുട്ടികൾക്ക് പോലും അറിയാം’ എന്നിങ്ങനെ നീളുന്ന കമന്റുകള്‍.
അതിശയോക്തിയോടെ പറഞ്ഞ കാര്യം പലരും ഗൗരവമായാണ് എടുത്തത്. എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലാക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ ഇതിനിടയിൽ ബോഡി ഷെയിമിങ് നടത്തുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല. ബോഡി ഷെയ്മിങ്ങിലൂടെ മുൻപും കടന്നു പോയിട്ടുണ്ട്. തടി കൂടിയാൽ റേഷൻ എവിടെ നിന്നാണു വാങ്ങുന്നതെന്നും മെലിഞ്ഞിരിക്കുന്ന അനിയന് കഴിക്കാൻ ഒന്നും കൊടുക്കുന്നില്ലേ എന്നും ചോദിക്കും. നിനക്ക് പാകമുള്ള ഷർട്ട് ഇവിടെയൊന്നും കിട്ടില്ലെന്നു പറഞ്ഞ് കളിയാക്കിയ കൂട്ടുകാരമുണ്ട്. എന്നാൽ തടി കുറഞ്ഞാൽ എന്തെങ്കിലും അസുഖമാണോ എന്നാവും ചോദ്യമെന്നും അനുഭവം മുൻനിർത്തി നിരഞ്ജൻ പറഞ്ഞു.
ഒരു സ്ത്രീയോ പുരുഷനോ ട്രാൻസ്ജെൻഡർ വ്യക്തിയോ ആകട്ടെ. തടിച്ചോ, മെലിഞ്ഞോ, കറുത്തോ, വെളുത്തോ അങ്ങനെ ഇഷ്ടമുള്ളതു പോലെ അവർ ഇരിക്കട്ടെ. അതെല്ലാം ഓരോരുടെ തീരുമാനമാണ്. സ്ത്രീകള്‍ക്ക് ഒരു മിസ് ഇന്ത്യ സൈസ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അതിൽ കൂടുതലോ കുറവോ ഉള്ളവർക്ക് ഇവിടെ ജീവിക്കാന്‍ അവകാശമില്ലേ. വിഡിയോകളുടെ കണ്ടന്റിനെക്കുറിച്ച് അഭിപ്രായം പറയാം. അതിലെ വിമർശനങ്ങൾ സ്വീകരിക്കും. അതല്ലാതെ യാതൊരു ബന്ധവുമില്ലാത്ത കമന്റിട്ട് മറ്റുള്ളവരെ തരംതാഴ്ത്തേണ്ട കാര്യമില്ല. ആത്മവിശ്വാസവും വ്യക്തിത്വവുമില്ലാത്തവരാണ് ഇതെല്ലാം ചെയ്യുന്നത്. നിരാശയാണ് ഇക്കൂട്ടർ പ്രകടിപ്പിക്കുന്നതെന്നും ഗോപിക പറഞ്ഞു.