ADVERTISEMENT

തൊടിയിലെ പൂക്കൾ പറിച്ച് പൂക്കളമിട്ട് ബന്ധുക്കൾക്കൊപ്പം സദ്യയുണ്ട് പറമ്പിൽ പാറി നടന്ന ആ ഓണക്കാലം മഞ്ജു പിള്ളയുടെ മനസ്സില്‍ എന്നുമുണ്ട്. ഇപ്പോഴത്തെ ഓണത്തെ ‘ഇൻസ്റ്റന്റ്’ എന്നാണ് മഞ്ജു വിശേഷിപ്പിക്കുന്നത്. വീട്ടിലാകണമെന്ന് ആഗ്രഹിച്ചാലും ജോലിത്തിരക്കുകൾ കാരണം ചിലപ്പോൾ മഞ്ജുവിന്റെ ഓണം ഷൂട്ടിങ് സെറ്റിലാകും. ഈ ഓണവും അങ്ങനെയൊന്നാണ്. ഓണവിശേഷങ്ങളും ഓർമകളും മലയാള പ്രേക്ഷകരുടെ പ്രിയതാരം പറയുന്നു.

ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ കുട്ടിക്കാലം മനസ്സിലേക്ക് ഓടിയെത്തും. എന്റെ ഏറ്റവും നല്ല ഓണം ചെറുപ്പത്തിലായിരുന്നു. അന്ന് ഞങ്ങൾ തിരുവനന്തപുരത്താണ് താമസം. അച്ഛന് തിരുവനന്തപുരം വിഎസ്എസ്‌സിയിൽ ആയിരുന്നു ജോലി. ഓണാവധി വരുമ്പോൾ ഞങ്ങൾ സ്വന്തം നാടായ ഏറ്റുമാനൂരിലേക്ക് പോകും. പിന്നെ അവധിദിനങ്ങൾ മുഴുവൻ അവിടെ കളിച്ചു തിമിർക്കും. എന്റെ ജീവിതത്തിലെ സുവർണകാലം അതായിരുന്നു. 

തറവാട്ടിൽ ഇഷ്ടംപോലെ പറമ്പുണ്ട്. അവിടെയുള്ള പാല മരത്തിൽ ഊഞ്ഞാൽ കെട്ടി ആടും. ബന്ധുക്കളെല്ലാം കൂടി നൂറോളം അംഗങ്ങളുണ്ട്. അവരെല്ലാം കൂടി സദ്യ ഉണ്ടാക്കി നിലത്തിരുന്ന് ഇലയിട്ട് കഴിക്കും. അതിനുശേഷം അപ്പൂപ്പന്റെ മുറുക്കാൻ ചെല്ലം കട്ടെടുത്തുകൊണ്ടുവന്ന് വെറ്റില മുറുക്കും. ഇതൊക്കെയായിരുന്നു അന്നത്തെ വിനോദങ്ങൾ. തൊടിയിൽ ഓടിനടന്ന് പൂവ് പറിച്ച് അത്തപ്പൂക്കളം ഇടും. ‘പൂപറിക്കാൻ പോരുമോ’ എന്ന പാട്ടുപാടി കളിക്കും. അങ്ങനെ ആസ്വദിച്ച ഓണം ഇപ്പോഴില്ല. ‌എന്റെ മകൾക്ക് അങ്ങനെയൊരു ഓണം കൊടുക്കാൻ എനിക്കായിട്ടില്ല. ഇന്ന് അത്തപ്പൂക്കളം തുടങ്ങി എല്ലാം ‘ഇൻസ്റ്റന്റ്’ ആണല്ലോ. 

ഓണം വീട്ടിൽ ആഘോഷിക്കാൻ ശ്രമിക്കാറുണ്ട്. തിരുവനന്തപുരത്ത് ലുലു മാളിനടുത്ത് ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. അതാണ് പുതിയ വിശേഷം. അവിടെ ഇത്തവണ ആദ്യത്തെ ഓണം ആഘോഷിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. മകൾ പഠിക്കാനായി ഇറ്റലിക്ക് പോവുകയാണ്. അതുകൊണ്ട് ഈ ഓണം ഗംഭീരമാക്കണമെന്നും ആഗ്രഹിച്ചു. പക്ഷേ തൊഴിൽ ആണല്ലോ പ്രധാനം. ഇത് ഉള്ളതുകൊണ്ടാണല്ലോ ഓണം ആഘോഷിക്കാനും ഫ്ലാറ്റ് വാങ്ങാനും കഴിയുന്നത്. ഇത്തവണ ഓണദിനത്തിൽ ഷൂട്ടിങ്ങുണ്ട്. അതുകൊണ്ട് ഓണം സിനിമാ സെറ്റിൽ ആയിരിക്കും. ഞങ്ങളുടെ ഓണം ഇങ്ങനെയെല്ലാമാണ്. കോവിഡ് ആശങ്കകൾ ഒഴിഞ്ഞുള്ള ഓണക്കാലമാണ് ഇത്. എല്ലാവർക്കും കുടുംബത്തോടും കുഞ്ഞുങ്ങളോടുമൊപ്പം സമൃദ്ധിയും ഐശ്വര്യവുമുള്ള ഒരു ഓണം ആഘോഷിക്കാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

English Summary: Actress Manju Pillai's onam memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com