ബോയിങ്ങില്‍ ‘കുളിർ’ യാത്ര, ശതകോടികളുടെ വിൽപന; ഈ കൊളംബിയൻ പ്രണയം ലഹരിയോടല്ല
Mail This Article
നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ്? ഞാൻ തന്ന, രക്തനക്ഷത്രം പോലെ കടും ചുവപ്പ് നിറമാർന്ന ആ പൂവ്...? ഓ അതോ.. ആ അതുതന്നെ. തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്? ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ. അങ്ങനെ ചെയ്തെങ്കിലെന്ത്? ഓ ഒന്നുമില്ല. അതെന്റെ ഹൃദയമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിൽ പറയുന്ന പൂവ്, കാമുകന്റെ ഹൃദയം കൂടിയായിരുന്നു. എന്നാൽ ഹൃദയം മാത്രമല്ല, അതിനു കോടികളുടെ വില കൂടി ഉണ്ടെന്നാണു പൂവിപണി പറയുന്നത്. മുറ്റത്തു നട്ടുനനച്ചു വളർത്തി വിരിയിച്ച ചെമ്പനീർപ്പൂവു കൊണ്ടു കാമുക്കിക്കു പിന്നാലെ നടന്ന കാലമൊക്കെ പോയി. ഇന്ന് അതൊന്നും കിട്ടാനില്ല. പൂക്കളില്ല. അത് അങ്ങ് കൊളംബിയയിൽനിന്നോ നെതർലൻഡ്സിൽനിന്നോ എത്തണം. കാമുകിക്ക്/ കാമുകനു നേരെ നീട്ടുന്ന ആ റോസാ പുഷ്പം എത്രയെത്ര വിമാനം കയറി, എത്രയോ സുരക്ഷാ പരിശോധനകൾ കടന്നാണു പ്രണയികളുടെ കൈകളിലെത്തുന്നത്. വലന്റൈൻസ് ഡേ പോലുള്ള ദിനമാണെങ്കിൽ പിന്നെ പറയുകയും വേണ്ട, ലോക വിപണിയിൽ കോടികളുടെ പൂക്കച്ചവടമായിരിക്കും നടക്കുക. വീണ്ടുമൊരു പ്രണയദിനമാണ് കടന്നു പോയത്. പ്രണയത്തോടൊപ്പം പൂക്കൾക്കും വിലയേറിയ ദിവസം. എത്ര കോടിയുടെ പൂക്കളായിരിക്കും ആ ദിനം ലോകമെമ്പാടും വിറ്റു പോയത്? ആരെല്ലാമാണ് ഈ പൂക്കള്‍ വാങ്ങിക്കൂട്ടിയത്? എവിടെനിന്നായിരിക്കും ഈ പൂക്കൾ വിരിഞ്ഞിറങ്ങിയത്? ലോക പൂവിപണിയുടെ കണക്കുകളിലൂടെയും പ്രണയത്തിന്റെ രസതന്ത്രത്തിലൂടെയും ഒരു യാത്ര...