പൊതു ടാപ്പുകൾക്കു പൂട്ട്; ഇനി പൈപ്പിൻചോട്ടിൽ പ്രണയമില്ല: മായുന്നത് മാപ്പുസാക്ഷി!
Mail This Article
കടമായി ഒരു കപ്പു വെള്ളം തരാമോ എന്ന ചോദ്യത്തിൽ കേരളത്തിന്റെ വെള്ളംകുടിയുടെ അവസ്ഥയുമുണ്ട്. എപ്പഴോ വരുന്ന ഒരു കുടം വെള്ളത്തിനായി രാത്രിയും പൊതുപൈപ്പിനു മുന്നിൽ കേരളം കാത്തിരുന്നത് ഇന്നലെകളിലാണ്. ഓരോ വേനൽ കഴിയുമ്പോഴും അടുത്ത വേനലിൽ വെള്ളംകുടി മുട്ടുമോ എന്നു പേടിക്കാത്തവരും ഇല്ല. തെങ്ങിനും വയലിനും പകരം പൊതുടാപ്പും വെള്ളക്കുടങ്ങളും കേരളത്തിന്റെ നിശ്ചല ദൃശ്യങ്ങളായി മാറിയിട്ട് വർഷങ്ങളായി. സിനിമകളിൽ കോമഡി സീനുകളിൽ പൊതുടാപ്പ് ഇടം തേടിയിട്ടും കാലങ്ങളായി.വീട്ടമ്മമാരുടെ ചർച്ചയും തർക്കവും വഴക്കവും ഒടുവിൽ പ്രണയങ്ങളും വരെ പൊതുടാപ്പിന് അരികിലെത്തി. പലതിനും സാക്ഷിയായി പൊതുടാപ്പെന്ന കഥാപാത്രം മാറി. മുകളിലേക്ക് ഞെക്കിയാൽ താഴേക്ക് വെള്ളം ചീറ്റുന്ന പൊതുടാപ്പിന് ഇനി അധികം ആയുസില്ല. കേരളത്തിലെ ഒന്നര ലക്ഷം പൊതു ടാപ്പുകൾ നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. റോഡരുകിൽ സൗജന്യമായി വെള്ളം വിതരണം ചെയ്യുന്ന പൊതുടാപ്പ് പൊളിച്ചുമാറ്റിയാൽ നമ്മുടെ വെള്ളം കുടി മുട്ടുമോ ? അല്ലെങ്കിൽ എന്തിനാണ് പൊതുടാപ്പുകൾ നീക്കം ചെയ്യുന്നത് ? ഒരു പക്ഷേ കേരളത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിൽ പൊതുടാപ്പുകൾ നൽകിയ സേവനം എത്ര പേർക്കറിയാം ? വെറുമൊരു പൈപ്പല്ല പൊതുടാപ്പ് എന്നതാണ് സത്യം.