ADVERTISEMENT

‘എന്റെ ശരീരമാണ് എന്റെ അഭിമാനം’, കേരളത്തിലെ ആദ്യ പ്ലസ് സൈസ് സൗന്ദര്യ മത്സരത്തിലെ അവസാന റൗണ്ടിൽ ഇന്ദുജ വിധികർത്താക്കളുടെ ചോദ്യത്തിന് നൽകിയ മറുപടിയാണിത്. ശരീരത്തിന്റെ പേരിൽ കുത്തുവാക്കുകൾ കേട്ട, ആ പെൺകുട്ടിക്ക് പ്രചോദനമായതും ജീവൻ നൽകിയതും ആ ശരീരമാണ്. പക്ഷേ, ആ ഉത്തരത്തിലേക്ക് വാക്കുകളെ എത്തിക്കാൻ ജീവിതത്തിൽ ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഇന്ദുജയ്ക്ക്. ‘തടിച്ചി, വീപ്പക്കുറ്റി’ അങ്ങനെ കേൾക്കുമ്പോൾ പുതുമ തോന്നാത്ത ഓരോ വാക്കുകളും ഇന്ദുജയുടെ കണ്ണിലെ ഓരോ തുള്ളി കണ്ണീരുമായിരുന്നു. ജനിച്ച അന്നു മുതൽ കേൾക്കേണ്ടി വന്ന കളിയാക്കലുകൾ, അതിനൊപ്പം ചിരിക്കുന്ന മനുഷ്യർ. സ്വന്തം ആത്മവിശ്വാസവും ധൈര്യവും മനക്കരുത്തുമാണ് ഇന്ദുജയുടെ വിജയം. കേരളത്തിലെ ആദ്യ പ്ലസ് സൈസ് ഫാഷൻ ഷോയിലെ വിജയ കിരീടം നേടിയ ഇന്ദുജയ്ക്ക് ഇതുവരെയുള്ള യാത്ര പലർക്കുമുള്ള മറുപടിയാണ്. കുഞ്ഞു മനസ്സാണ് വേദനിക്കും എന്നു പേലും ചിന്തിക്കാതെ, മനസ്സിലെ ദുഷിപ്പ് മുഴുവൻ വാക്കുകളായി പുറത്തേക്ക് വിടുന്ന മനുഷ്യരോടുള്ള ചിരിച്ചു കൊണ്ടുള്ള പ്രതികാരം. ‘അതെ നിങ്ങൾ കളിയാക്കിയ ഞാൻ ഇന്ന് ഒരു കിരീടം നേടി. കേരളത്തിലെ ആദ്യ പ്ലസ് സൈസ് ഫാഷൻ ഷോ കിരീടം.’ മത്സരത്തെപറ്റിയും താണ്ടിയ കനൽ വഴികളെ പറ്റിയും ഇന്ദുജ മനസ്സു തുറക്കുന്നു. 

∙ സ്വപ്നതുല്യമാണ് ഈ വിജയം

ഇന്ത്യയിൽ പ്ലസ് സൈസ് ഫാഷൻ ഷോ നടത്തുന്നുണ്ടെങ്കിലും കേരളത്തിൽ ഇതത്ര പ്രചാരം പോര. ഇവിടെ അങ്ങനെ നടക്കാറുമില്ല. ആദ്യമായാണ് ഇത്തരമൊരു മത്സരം നടക്കുന്നത്. പരിപാടിയെ പറ്റി കേട്ടപ്പോൾ മുതൽ ആ വിജയ കിരീടം ചൂടണമെന്ന് ഇന്ദുജ ഒരുപാട് ആഗ്രഹിച്ചതാണ്. തിരുവനന്തപുരത്ത് വെച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഇന്ദുജ അടക്കം 15 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫൈനൽ റൗണ്ടിൽ 9 പേരാണ് മത്സരിച്ചത്. റാംപിലെ നടത്തവും ചടുലതയും അറിയാവുന്ന 8 പേരെ തോൽപ്പിച്ചാണ് ആദ്യമായി റാംപിലെത്തിയ ഇന്ദുജ സ്വപ്ന നേട്ടം കൈവരിച്ചത്. 

life-of-plus-size-model-induja-prakash1
ഇന്ദുജ പ്രകാശിനെ വിജയകിരീടം അണിയിക്കുന്നു

‘പരിപാടിക്ക് എത്തിയപ്പോൾ മുതൽ ജയിക്കണമെന്ന് മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളു. ഫൈനൽ ത്രീയിലെത്തിയെങ്കിലും ടൈറ്റില്‍ വിന്നറാകുമെന്ന് മനസ്സിൽ പോലും കരുതിയില്ല. ആ നിമിഷം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഞാൻ വിജയിയാണെന്ന് പറഞ്ഞപ്പോഴും എനിക്കതത്ര വിശ്വാസം വന്നില്ലായിരുന്നു. ഞാൻ കാണുന്നത് സ്വപ്നമാണോ എന്നുപോലും തോന്നിപ്പോയി. എനിക്ക് വേണ്ടി നിർത്താതെ ഉയർന്ന കയ്യടികളാണ് അത് സ്വപ്നമല്ലെന്ന് എന്നെ അറിയിച്ചത്. 122 കിലോ ഭാരമുള്ള എനിക്ക് ജനിച്ചന്ന് മുതൽ കേട്ട കളിയാക്കലുകളുടെ മരവിപ്പില്‍ ആ കയ്യടികൾ പോലും ശരിക്കും ആസ്വദിക്കാൻ പറ്റിയിരുന്നില്ല. പക്ഷേ, ഞാനത് നേടി. എന്റെ സ്വപ്നം. ഇതെനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. 

∙ ജനനം മുതൽ വിടാതെ പിന്തുടർന്ന കളിയാക്കൽ

‘പലർക്കും കുട്ടിക്കാലം എന്നു പറഞ്ഞാൽ വല്ലാത്തൊരു നൊസ്റ്റാൾജിയയാകും. പക്ഷേ, എനിക്കതത്ര നിറപ്പകിട്ടാർന്നതായിരുന്നില്ല. ജനിച്ച അന്നു മുതല്‍ എന്നെ പലരും കളിയാക്കാൻ തുടങ്ങിയതാണ്. ജനിച്ചപ്പോൾ എനിക്ക് 4 കിലോ തൂക്കമുണ്ടായിരുന്നു. അന്നൊന്നും എന്റെ നാട്ടിൽ ആർക്കും ആ തൂക്കമുള്ള കുട്ടിയെ പറ്റിയൊന്നും ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഓർമ വെച്ച കാലം മുതൽ ഞാൻ കേട്ടു മടുത്തതാണ് കൂട്ടുകാരുടേയും നാട്ടുകാരുടേയും കളിയാക്കലുകൾ.’

life-of-plus-size-model-induja-prakash2
ഇന്ദുജ പ്രകാശ്

'ആനക്കുട്ടിയെ പോലെയുണ്ട്, നീ നടന്നാൽ ഭൂമി വരെ കുലുങ്ങും' എന്നൊക്കെ കളിയാക്കിയ പലരും പക്ഷേ, ആ കൊച്ചു കുട്ടിയുടെ മനസ്സിന്റെ വേദന അറിയാൻ ശ്രമിച്ചില്ല. ധൈര്യപൂർവം കളിയാക്കലുകളെ കാണാൻ പറ്റുന്നൊരു മാനസികാവസ്ഥ കുട്ടിക്കാലത്ത് ഇന്ദുജയ്ക്കുണ്ടായിരുന്നില്ല. ഓരോരുത്തർ കളിയാക്കുമ്പോഴും കരഞ്ഞിരിക്കാൻ മാത്രമേ തോന്നിയിട്ടുള്ളു. എന്തിനാണ് എനിക്ക് ഇത്രയും വണ്ണമുണ്ടായത് എന്ന് ചിന്തിച്ച് പലപ്പോഴും പൊട്ടിക്കരഞ്ഞിട്ടുണ്ട്.

‘തമാശയെന്നോളമാണ് പലരും കളിയാക്കുന്നത്. പക്ഷേ, നമ്മൾ ആ തമാശുടെ വിഷയമാകുമ്പോഴേ അതിന്റെ വേദന എത്രത്തോളമെന്ന് തിരിച്ചറിയാനാകു. കുട്ടിക്കാലത്ത് ഞാൻ ഇഷ്ടമുള്ള എന്ത് ചെയ്താലും പലരും കളിയാക്കുമായിരുന്നു. മനസ്സറിഞ്ഞ് ഒരു ഭക്ഷണം കഴിക്കാൻ പോലും എനിക്ക് സാധിച്ചിരുന്നില്ല. ഭക്ഷണം കഴിക്കുന്നതു കൊണ്ടല്ല ഞാൻ തടിക്കുന്നതെന്ന് മനസ്സിലാക്കാൻ പോലും പറ്റാത്തവരായിരുന്നു എനിക്ക് ചുറ്റുമുള്ളവർ’

∙ അന്ന് ഉപേക്ഷിച്ചതാണ് ഞാൻ നൃത്തം

‘നാട്ടുകാരും കൂട്ടുകാരുമൊക്കെ കളിയാക്കി ചിരിക്കുമ്പോൾ ഞാൻ സന്തോഷം കണ്ടെത്തിയത് നൃത്തത്തിലാണ്. ഡാൻസ് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാൻ ഡാൻസ് ചെയ്യുമായിരുന്നു.’ മകളുടെ നൃത്തത്തോടുള്ള സ്നേഹം അമ്മ ഗീതയ്ക്കും നന്നായി അറിയാമായിരുന്നു. കിട്ടുന്ന അവസരങ്ങളെല്ലാം മകൾക്ക് വാങ്ങി നൽ‍കാൻ അമ്മ എപ്പോഴും ശ്രമിച്ചു. അങ്ങനെയിരിക്കെയാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് നാട്ടിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. ‘നന്നായി പ്രാക്ടീസ് ചെയ്ത് ഞാൻ ഡാൻസ് കളിക്കാൻ കയറി. നല്ല അടിപൊളിയായി നൃത്തം ചെയ്തു. പക്ഷേ, അതിനിടയിൽ അമ്മ വന്ന് എന്നെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. ഇനി മേലാൽ ഡാൻസ് കളിക്കരുതെന്ന് പറഞ്ഞ് താക്കീത് ചെയ്തു.’ നൃത്തത്തെ ഏറെ സ്നേഹിച്ച് ആ പെൺകുട്ടിക്ക് അന്ന് ആ വാക്കുകൾ വിശ്വസിക്കാനായിരുന്നില്ല. ആ വാക്കിനേക്കാൾ മുറിവേൽപ്പിച്ചത് അവളെ ഏറെ ഇഷ്ടപ്പെടുന്ന അവളുടെ നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന അമ്മ അങ്ങനെ പറഞ്ഞതിനാലായിരുന്നു. അന്നത്തെ 12 വയസ്സുകാരി അമ്മയെ വല്ലാതെ ശപിച്ച് കരഞ്ഞെങ്കിലും ഒരു മകളെപറ്റി കേൾക്കാൻ പാടില്ലാത്തതെല്ലാം കേട്ടാൽ ഏതൊരു അമ്മയായാലും അങ്ങനെയേ പെരുമാറു എന്ന് അന്നവൾക്ക് മനസ്സിലായിരുന്നില്ല. നൃത്തത്തെ ഏറെ സ്നേഹിച്ച അവൾ അങ്ങനെ തന്റെ പന്ത്രണ്ടാം വയസ്സിൽ നൃത്തത്തിനോട് ബൈ പറഞ്ഞു. പിന്നെ ആര് പറഞ്ഞിട്ടും അവൾ അതിന് തയാറായില്ല. 

life-of-plus-size-model-induja-prakash3
ഇന്ദുജ പ്രകാശ്

‘പിന്നീടുള്ള എന്റെ ജീവിതവും അങ്ങനെ തന്നെയായിരുന്നു. എല്ലാവരും പറയുന്ന കുത്തുവാക്കുകൾ കേട്ട്, മനസ്സിൽ എന്നെ തന്നെ പഴിച്ചുള്ള ജീവിതം. 10 വർഷത്തോളം ഞാൻ അങ്ങനെ തന്നെ വളർന്നു. ആരോട് എന്ത് പറയണമെന്ന് അന്നൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ, ഇരുപത്തി രണ്ടാം വയസ്സിൽ ഞാൻ വീണ്ടും നൃത്തം ചെയ്തു. അമ്മയുടെ വാക്കുകളിലൂടെ എന്നെ തളർത്താൻ ശ്രമിച്ച സമൂഹത്തിന് മുന്നിൽ പോരാടാനുറച്ചു കൊണ്ട്. എന്റെ ശരീരവും എന്റെ നിറവും എനിക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ നിങ്ങൾക്കെന്താണ് പ്രശ്നമെന്ന് ചങ്കൂറ്റത്തോടെ ചോദിച്ചു കൊണ്ട്. 

∙ സിനിമയാണ് എനിക്ക് ജീവിതം

‘സിനിമയിൽ അഭിനയിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. പക്ഷേ, എന്നെപ്പോലെയുള്ളവരെയൊന്നും സിനിമയ്ക്കും വേണ്ടല്ലോ. ആഗ്രഹിച്ചാല്‍ നമ്മളെ കൊണ്ട് എല്ലാ പറ്റും എന്നാണ് എന്റെ ജീവിതം കൊണ്ട് എനിക്ക് മനസ്സിലായത്. രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ പറ്റി. ‘തൊട്ടപ്പനിലും വികൃതിയിലും’ ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, ജീവിതത്തിൽ ചില പ്രശ്നങ്ങളും അതിനിടയിൽ കയറി വന്നു. ആളുകളുടെ കളിയാക്കലും എന്റെ വ്യക്തിപരമായ കാരണങ്ങളും കൊണ്ടും എനിക്ക് ഈ നാട്ടിൽ നിന്ന് തന്നെ പോകേണ്ടി വന്നു. ഒരു ഡിപ്രഷൻ സ്റ്റേജ് വരെയായപ്പോൾ നോർത്ത് ഇന്ത്യയിലേക്കാണ് പോയത്. നമ്മൾ കൂടുതൽ സങ്കടം അനുഭവിക്കുമ്പോൾ അറിയാത്തവരുള്ള നാട്ടിലേക്ക് പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ ഒരാവശ്യവുമില്ലാതെ നാട്ടുകാർ ഒരുപാട് സിംപതി ചൊരിയും. ’

induja-1
ഇന്ദുജ പ്രകാശ്

സിനിമാ മോഹം ഉപേക്ഷിച്ച് നാട് വിട്ട് പോയെങ്കിലും ഒന്നര വർഷത്തിന് ശേഷം ഇന്ദുജ നാട്ടിൽ തിരിച്ചെത്തി. മാറി നിൽക്കാൻ പറഞ്ഞവരുടെ മുന്നിൽ തന്നെ പ്രൂവ് ചെയ്യാനായി പിന്നെയുള്ള ശ്രമം. അങ്ങനെയാണ് മോഡലിങ്ങിനെ പറ്റി ചിന്തിക്കുന്നത്. ലോക്ഡൗൺ കാലത്ത് എല്ലാവരും കൂടുതലായി സമൂഹമാധ്യവുമായി അടുത്തത് ഗുണമാകുമെന്ന് കരുതിയാണ് ഇന്ദുജ ഫോട്ടോഷൂട്ടിനെ പറ്റി ചിന്തിച്ചത്. ഫോട്ടോഷൂട്ടിനായി പലരുടെ അടുത്തെത്തിയെങ്കിലും തടിയുള്ളവരെ വെച്ച് ഫോട്ടോയെടുക്കാൻ ആദ്യമൊന്നും ആരും തയാറായില്ല. ‘ നീ പോയി മെലിഞ്ഞിട്ട് വാ..എന്നിട്ടാവാം ഫോട്ടോഷൂട്ട്  എന്നുപറഞ്ഞ് പലരും കളിയാക്കി. പക്ഷേ, പിന്മാറാൻ ഞാൻ തയാറായിരുന്നില്ല. ശ്രമം നടത്തി കൊണ്ടേയിരുന്നു. അങ്ങനെയാണ് ജസീന കടവിലിനെ കാണുന്നതും ഫോട്ടോകളെടുക്കുന്നതും. അത് ക്ലിക്കായി. അങ്ങനെ ഞാൻ കേരളത്തിലെ തന്നെ ആദ്യത്തെ പ്ലസ് സൈസ് മോഡലായി.’

∙ എന്റെ ജയം അവർക്കു കൂടിയുള്ളതാണ്

ഈ വിജയം കൊണ്ട് ഞാൻ ഒന്നും നേടിയിട്ടില്ല. ഇനിയും എനിക്ക് ഒരുപാട് നേടാനുണ്ട്. സിനിമയിൽ നല്ല വേഷങ്ങൾ ചെയ്യാൻ പറ്റണം. ഒപ്പം പുറത്തിറങ്ങാൻ മടിക്കുന്ന എന്നെപ്പോലുള്ളവർക്ക് ധൈര്യം പകരണം. സൗന്ദര്യം എന്നത് കാണുന്ന ഭംഗിയിലല്ല, നമ്മുടെ പ്രവർത്തിയിലാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. ചെറിയ ചില വിജയങ്ങളിലൂടെ ഞാൻ പലർക്കും ചിലപ്പോൾ ഒരു ഇൻസ്പിരേഷൻ ആവാം. എന്നെ ഞാൻ തന്നെ സ്നേഹിക്കാൻ തുടങ്ങിയതു കൊണ്ടാണ് ഈ നേട്ടമെല്ലാം എന്റെ ജീവിതത്തിലുണ്ടായത്. എല്ലാവരും അവനവനെ സ്നേഹിക്കാൻ തുടങ്ങിയാ പിന്നെ ആഗ്രഹങ്ങളൊക്കെ നേടാൻ വളരെ എളുപ്പമാകും.

എന്റെ വിജയത്തിൽ എന്നെക്കോൾ സന്തോഷിച്ചത് എന്റെ അമ്മയും ചേച്ചിയുമാണ്. പിന്നെ എന്റെ പാർട്ണറും. കുട്ടിക്കാലം മുതൽ എന്നെ പറ്റി നാട്ടുകാർ പലതും പറയുന്നത് കേട്ട് കാതുകൾ മരവിച്ച് പോയ അമ്മയ്ക്ക് എനിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനമായിരുന്നു ഈ കിരീടം. എന്റെ തലയിൽ അണിഞ്ഞു തന്ന ആ കിരീടം ഞാൻ അമ്മയുടെ തലയിൽ വെച്ച ആ നിമിഷത്തിൽ ലോകത്ത് ഏറ്റവും അധികം മകളെ സ്നേഹിച്ച, മറ്റുള്ളവർക്ക് വേണ്ടി മകളെ ചീത്ത പറഞ്ഞ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഇതുപോലൊരു മകൾ ജനിച്ചു എന്ന അഭിമാനത്തിൽ...

Content Summary : Life of plus size model Induja Prakash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com