ADVERTISEMENT

എറണാകുളത്ത് വെച്ച് അത്യാഡംബരമായി നടന്ന വിവാഹ ചടങ്ങ്. സിനിമയെ വെല്ലും രീതിയിലുള്ള സെറ്റ്. താരസംഗമം. പറഞ്ഞു വരുന്നത് ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹത്തെ പറ്റിയാണ്. നാലുദിവസം നീണ്ടു നിന്ന ആ ആഘോഷരാവ് അക്ഷരാർഥത്തിൽ എല്ലാവരെയും അമ്പരപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷം സ്വന്തം വീട്ടിലെ വിവാഹം കൂടിയപോലെ പലരും കണ്ടു തീർത്ത വിവാഹം. പാട്ടും ഡാൻസും വെറൈറ്റി കളികളുമായി ആഘോഷമാക്കിയ കല്യാണം. വിവാഹം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും അവരുടെ ആഘോഷങ്ങൾ തീർന്നിട്ടില്ല. യൂട്യൂബ് ചാനലിലൂടെ ഓരോ ദിവസവും കല്യാണ ദിവസത്തെ ഓരോ വിശേഷങ്ങളുമായി അവരെത്തി കൊണ്ടിരിക്കുകയാണ്. വിവാഹത്തിന് ശേഷം ഉത്തരയും ആദിത്യ മേനോനും മനോരമ ഓൺലൈനിനോട് മനസ്സു തുറക്കുന്നു. 

∙ ഞങ്ങളെക്കാൾ ആഗ്രഹം അച്ഛൻമാർക്കായിരുന്നു. 

ആദിക്കും എനിക്കും ഒരു കോമൺ ഫ്രണ്ട് ഉണ്ടായിരുന്നു. പുള്ളിയാണ് ഞങ്ങളെ തമ്മില്‍ പരിചയപ്പെടുത്തിയത്. പിന്നീട് ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. പക്ഷേ, ആദ്യം സെറ്റായത് എന്റെയും ആദിയുടെയും അച്ഛൻമാരാണ്. ഞങ്ങളേക്കാൾ ഏറെ അവർക്ക് തമ്മിൽ ഇഷ്ടപ്പെട്ടു. പിന്നെ അവര് പ്രാർഥിക്കാൻ തുടങ്ങി എങ്ങനെയെങ്കിലും ഞങ്ങൾ ഓകെ പറയണമേ എന്ന്. പിന്നീട് സംസാരിച്ചപ്പോഴാണ് ഞങ്ങൾക്കും ഓകെ ആണെന്ന് തോന്നിയത്. അതുകൊണ്ട് ആദിയോട് ഓകെ പറഞ്ഞു– ഉത്തര പറയുന്നു.

ഉത്തരയോട് സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ ഞങ്ങളേക്കാൾ ഏറെ ഞങ്ങളുടെ കുടുംബങ്ങളാണ് അടുത്തത്. രണ്ട് കൾച്ചറുകൾ ഒരുമിച്ച് സിങ്കായി പോകുന്നതു പോലെ തോന്നി. എന്റെ വീട്ടിലും ഉത്തരയുടെ വീട്ടിലും ഏറെ കുറെ ഒരുപാട് സിമിലാറിറ്റീസുണ്ട്. വീട്ടുകാർ എല്ലാം പെട്ടന്ന് തന്നെ ഓകെയായി. എല്ലാവരും ഇഷ്ടപ്പെട്ടാൽ പിന്നെ കല്യാണമല്ലേ അടുത്ത സ്റ്റൈപ്– ആദിത്യ പറയുന്നു. 

uthara-adi1

∙ വല്ലാത്തൊരു സർപ്രൈസായി പോയി

ഞാൻ നാട്ടിലും ആദി ബോംബെയിലും ആയതുകൊണ്ട് എപ്പോഴും കാണാനൊന്നും പറ്റില്ലല്ലോ. പക്ഷേ, ഞങ്ങൾക്ക് അങ്ങനൊരു ദൂരം തോന്നിയിട്ടേയില്ല. കാരണം വിഡിയോ കോൾ വഴിയാണ് സംസാരമെല്ലാം. ഞങ്ങൾ രണ്ടുപേരും ഭയങ്കരായിട്ട് ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്. ആദ്യ വിഡിയോകോളിൽ തന്നെ സംസാരിച്ചതും ഭക്ഷണത്തെ പറ്റിയായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ഫുഡും എക്സ്പ്ലോർ ചെയ്യാനുള്ള ഫുഡിന്റെ ലിസ്റ്റെല്ലാം അന്ന് മുതൽ പ്ലാൻ ചെയ്ത് തുടങ്ങിയതാണ്. 

ആദി എന്നെ ആദ്യമായി കാണാൻ വരുമ്പോൾ എനിക്ക് ഒരു പാട്ട് പാടി തരുമെന്ന് എപ്പോഴും പറയുമായിരുന്നു. എല്ലാ തവണ വിളിക്കുമ്പോഴും ഇത് തന്നെ പറഞ്ഞോണ്ടിരിക്കും. അങ്ങനെ കൊച്ചിയിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. രാവിലെ മുതൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും പാട്ടിന്റെ കാര്യം ആദിയങ്ങ് മറന്നു പോയി. പക്ഷേ, ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയപ്പോഴാണ് ആദി പാട്ടിന്റെ കാര്യം ഓർത്തത്. അവിടെ വെച്ച് നല്ല ഉച്ചത്തിൽ ആദി എനിക്ക് പാട്ടുപാടി തന്നു. അത് വല്ലാത്തൊരു സർപ്രൈസായിരുന്നു. 

uthara-adithya4
ഉത്തരയും ആദിത്യയും വിവാഹദിവസത്തിൽ

∙ സർപ്രൈസ് ഇനിയുമുണ്ട്

വാലന്റൈൻസ് ഡേയുടെ അന്ന് ഉത്തരയ്ക്ക് എന്തെങ്കിലും സ്പെഷലായി നൽകണമെന്ന് ഞാൻ കരുതിയിരുന്നു. അന്ന് പങ്കുവിന് (ഉത്തര) കൊടുത്ത സമ്മാനം അവൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. എന്തെങ്കിലും വെറൈറ്റി എന്നതിനുപരി അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനമാണ് കൊടുത്തത്. ഒരു കേക്കും പിന്നൊരു ടെഡി ബിയറും. അതവൾക്ക് നന്നായി ഇഷ്ടപ്പെട്ടു. ആ സമ്മാനം കിട്ടിയപ്പോഴുള്ള അവളുടെ എക്സ്പ്രഷനൊക്കെ ഇപ്പോഴും എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ ഏറ്റവും സന്തോഷിച്ച് നൽകിയ സമ്മാനം അവൾക്ക് അത്രയും ഇഷ്ടപ്പെട്ടതിൽ എനിക്കും നല്ല സന്തോഷമായിരുന്നു. 

∙ ആ ബോട്ടുകാരൻ എല്ലാം കുളമാക്കി

ആദി നാട്ടിലെത്തിയപ്പോൾ കൊച്ചി മറീൻ ഡ്രൈവിലാണ് ഞങ്ങൾ ആദ്യ ഡേറ്റിന് പോയത്. നല്ല റൊമാന്റിക് നിമിഷമാക്കണം അത് എന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ഒന്നും നടന്നില്ല. ഞങ്ങൾ ബോട്ടിൽ കയറിയപ്പോൾ മുതൽ ആ ബോട്ടുകാരൻ ഓരോന്ന് പറഞ്ഞ് സംസാരിക്കാൻ തുടങ്ങിയതാണ്. ഇതാണ് പുതിയ സബ്‍വെ, ഇതാണ് പുതിയ പാലം തുടങ്ങി പുള്ളി ഇങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരുന്നു. റൊമാന്റിക്കായി സംസാരിക്കാൻ പോയ ഞാനും ആദിയും മുഖത്തോടു മുഖം നോക്കി ഒന്നും മിണ്ടാതിരുന്നു. പുള്ളിയെ എടുത്ത് വെള്ളത്തിലിട്ടാലോ എന്ന് വരെ ആദി ചോദിച്ചു പോയി. എന്തായാലും പുള്ളി ആ സുന്ദരമായ നിമിഷം അങ്ങ് കുളമാക്കി തന്നു. 

uthara-adithya3
ഉത്തരയും കുടുംബവും

∙ ഫുൾ എക്സൈറ്റഡായിരുന്നു

കല്യാണ ദിവസം ഞങ്ങൾ രണ്ടുപേരും ഭയങ്കര എക്സൈറ്റ‍ഡ് ആയിരുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണ്. ഫുൾ ടെൻഷനിലാണ് ആ ദിവസം മുഴുവൻ കടന്നുപോയത്. കല്യാണവും അതിന്റെ മുൻപുള്ള ചടങ്ങുകളുമെല്ലാം ഒരു തീം ബേസ്ഡ് ആയിരുന്നു. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെയായിരുന്നു ഞാൻ സെലക്ട് ചെയ്തത്. കല്യാണവും റിസപ്ഷനും ഹൽദിയുമെല്ലാം എല്ലാവരും ആഘോഷിക്കുകയായിരുന്നു. എന്റെ കല്യാണം എന്ന പോലെയല്ല, എല്ലാവരുടെയും കല്യാണം എന്ന രീതിയിലായിരുന്നു ആഘോഷം. എനിക്ക് ഏറ്റവും പ്രെഷ്യസാണ് ആ ദിവസം. 

വിവാഹ ദിവസം ഒരു കാരണവശാലും കരയരുതെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. പക്ഷേ, എല്ലാം കയ്യീന്ന് പോയി. വിവാഹ മണ്ഡപത്തിലേക്ക് കയറിയത് ഒരു പല്ലക്ക് പോലെയുള്ളതിലിരുന്നിട്ടാണ്. അതിലിൽ നിന്ന് ഇറങ്ങുമ്പോൾ അച്ഛൻ എന്റെ കൈ പിടിച്ചു. അപ്പോൾ എന്താണെന്ന് അറിയില്ല, ധാരപോലെ ഇങ്ങനെ കണ്ണീര് ഒഴുകുകയായിരുന്നു. 

ഉത്തരയെ വിവാഹ വേഷത്തിൽ കണ്ടപ്പോൾ മുതൽ ഞാൻ സൂപ്പർ എക്സൈറ്റൈഡ് ആയിരുന്നു. അതേസമയം അത്യാവശ്യം ടെൻഷനും ഉണ്ടായിരുന്നു. കാരണം ഇതുവരെയുള്ള പോലെയല്ല, ഇനി ജീവിതം മാറുകയാണ്. ഒരാളിൽ നിന്ന് രണ്ടുപേരിലേക്ക് ലൈഫ് മാറി. വിവാഹം കഴിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു. ഇനി ഞങ്ങൾക്ക് ജീവിച്ച് കാണിക്കണം. 

uthara-adithya1
ഉത്തരയും ആദിത്യയും കുടുംബാംഗങ്ങൾക്കൊപ്പം

∙ ഹണിമൂൺ ബാലിയിൽ, ബോംബെയും കറങ്ങണം. 

ആദിയുടെ സ്ഥലം ബോംബെയാണ്. അതുകൊണ്ട് തന്നെ ഇനി അങ്ങോട്ട് ഷിഫ്റ്റ് ചെയ്യണം. പക്ഷേ, ഞാനിതുവരെ ബോംബെ അങ്ങനെ എക്സ്പ്ലോർ ചെയ്തിട്ടില്ല. ഇനി വേണം ബോംബെ മൊത്തത്തിൽ ചുറ്റി കറങ്ങാൻ. ബാലിയിൽ പോയി ഹണിമൂൺ ആഘോഷിക്കാനാണ് പ്ലാൻ. ഞങ്ങൾ രണ്ടുപേരും ഇതുവരെ പോകാത്ത സ്ഥലമായതു കൊണ്ട് സെലക്ഷൻ പ്രോസസൊക്കെ പെട്ടന്ന് തീർന്നു. ഫുഡ് എക്സ്പ്ലോർ ചെയ്യലാണ് മെയിൻ പരിപാടി. അതുകഴിഞ്ഞ് വന്നിട്ട് ഇനിയും ഒരുപാട് പ്ലാനുണ്ട്. എല്ലാം സെറ്റാക്കണം. 

ഞാനും ഉത്തരയും നന്നായി ഭക്ഷണം ഇഷ്ടപ്പെടുന്നവരാണെങ്കിലും കുക്ക് ചെയ്യാനൊന്നും അങ്ങനെ കാര്യമായിട്ട് അറിയില്ല. രണ്ടുപേരും കൂടി പരീക്ഷണമൊക്കെ നടത്തി എന്തെങ്കിലുമൊക്കെ പഠിക്കണം. അതിനുള്ള പ്ലാൻ തുടങ്ങി കഴിഞ്ഞു. 

uthara-adi

∙ അമ്മയെ വല്ലാതെ മിസ് ചെയ്യും

വീട്ടിലൊരു അമ്മക്കുട്ടിയാണ് ഞാൻ. ബോംബെല് പോയപ്പം അമ്മയെ ഒരുപാട് മിസ് ചെയ്തു. പിന്നെ ദിവസവും വിഡിയോകോളും മറ്റും ഉള്ളതു കൊണ്ട് അത്ര പ്രശ്നമില്ലാതെ പോകുന്നു. ഇവിടെ എങ്ങനെയാണോ അതുപോലെ തന്നെയാണ് ആദിടെ വീട്ടിലും. ബോംബെ അമ്മയും അച്ഛനും എന്നെ സ്വന്തം മോളെ പോലെയാണ് കാണുന്നത്. ആ പിന്നെ ഒരു കാര്യം എന്റെ അച്ഛനെയും അമ്മയെയും ദുബായ് അമ്മ, ദുബായ് അച്ഛൻ എന്നും ആദിയുടെ പാരന്റ്സിനെ ബോംബെ അമ്മ, ബോംബെ അച്ഛൻ എന്നുമാണ് വിളിക്കാറുള്ളത്. 

എന്റെ അച്ഛനും അമ്മയുമൊക്കെ എന്നേക്കാൾ പങ്കുവിനെയാണ് ഇഷ്ടപ്പെടുന്നത്. സ്വന്തം മോളെന്ന പോലെ തന്നെയാണ്. പങ്കുവിന് അവിടെ ആകെയുള്ള ഒരു പ്രശ്നം ഹിന്ദി പഠിത്തം മാത്രമാണ്. ഇടയ്ക്കൊക്കെ ഞങ്ങൾ ഹിന്ദിയിൽ സംസാരിക്കുമ്പോൾ അവളാകെ പെട്ട് പോകും. ഇപ്പോഴെന്തായാലും അവൾ ഹിന്ദി പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. 

uthara-adithya2
ആശാ ശരത്തും ആദിത്യ മേനോനും

∙ ആശാമ്മയ്ക്ക് എങ്ങനെയാണോ അച്ഛൻ അതുപോലായിരിക്കും പങ്കുവിന് ഞാന്‍

അച്ഛൻ എന്നും എനിക്കൊരു റോൾ മോഡൽ തന്നെയാണ്. ആശാമ്മയും ശരത്തച്ഛനും എപ്പോഴും ഭയങ്കര ഹാപ്പിയാണ്. രണ്ടുപേരും എപ്പോഴും ഫുൾ സപ്പോർട്ടാണ്. എപ്പോഴും പങ്കുവിന് ഞാനും അങ്ങനെയാകണമെന്നു മാത്രമാണ് എന്റെ ആഗഹം. അവളുടെ സ്വപ്നങ്ങൾക്കെല്ലാം സപ്പോർട്ട് കൊടുക്കണം. എല്ലാം അവൾ ഒറ്റയ്ക്ക് ചെയ്യുമെന്നുറപ്പാണ് പക്ഷേ, എന്തെങ്കിലും ആവശ്യം വന്നാൽ അവൾക്കൊപ്പം തന്നെ നിൽക്കണം. 

എന്റെ പാഷനും സ്വപ്നങ്ങളുെമാക്കെ എന്നെക്കാൾ ആദി കാര്യമാക്കുന്നുണ്ട്. ഒരു ദിവസം ഞാൻ മടി പിടിച്ച് പ്രാക്ടീസ് ചെയ്തില്ലെങ്കിൽ അപ്പം വന്ന് എന്നോട് പ്രാക്ടീസ് ചെയ്യാൻ പറയും. ഞങ്ങൾ ഫുൾ ഹാപ്പിയാണ്. ഞങ്ങളുടെ കുടുംബങ്ങളും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com