ADVERTISEMENT

ചുറ്റം നിബിഢ വനം. കാട്ടിലൂടെ നടന്ന് വരുന്ന മൂന്ന് സ്ത്രീകൾ.....ഉടുക്കു കൊട്ടി ആഘോഷമാക്കുന്ന മൂന്ന് പുരുഷൻമാർ....കാട് പശ്ചാത്തലമാക്കിയുള്ളൊരു സേവ് ദ ഡേറ്റ് വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കല്യാണവും കല്യാണത്തിനുള്ള വിളിയും വ്യത്യസ്തമാക്കാനായാണ് പലരും സേവ് ദ ഡേറ്റിൽ പരീക്ഷണങ്ങൾ കൊണ്ടുവരുന്നതെങ്കിൽ ഈ വിഡിയോ അങ്ങനെയല്ല. സ്വന്തം സമുദായത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലോകത്തെ അറിയിക്കാനാണ് ഈ സേവ് ദ ഡേറ്റ് വിഡിയോ. വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയായ അവനീത് ഉണ്ണിയുടേതും ബത്തേരി സ്വദേശിയായ അഞ്ജലിയുടേതുമാണ് ഈ വേറിട്ട കല്യാണ വിഡിയോ. പണിയ സമുദായത്തിന്റെ ആചാരങ്ങളുൾക്കൊള്ളിച്ചു കൊണ്ടാണ് മാധ്യമപ്രവർത്തകനായ അവനീതിന്റെ സേവ് ദ ഡേറ്റ്. ‘മെയ് മാസം 29 ക്കു ഏങ്കള കല്യാണാഞ്ചു, ഒക്കളും വന്തൊയി മക്കളെ....’ 

അടിപൊളി ഐ‍ഡിയക്ക് പിന്നിൽ

കല്യാണത്തിനെ പറ്റിയും സേവ് ദ ഡേറ്റ് വി‍ഡിയോയെ പറ്റിയുമെല്ലാം ചിന്തിച്ചപ്പോള്‍ മുതൽ അതിൽ എന്ത് വ്യത്യസ്തത കൊണ്ടുവരാമെന്നാണ് അവനീത് ഉണ്ണി ചിന്തിച്ചത്. അധികമാരും അറിയാത്ത സ്വന്തം ഗോത്രത്തിന്റെ ചടങ്ങുകളും രീതികളും നാടു മുഴുവൻ അറിയണമെന്ന അവനീതിന്റെ ആഗ്രഹമാണ് വിഡിയോയ്ക്ക് പിന്നിൽ. ‘വയനാട്ടിലെ പണിയ സമുദായത്തിൽപെട്ടൊരാളാണ് ഞാൻ. ഞങ്ങളുടെ ആചാരങ്ങളും ഞങ്ങളുടെ വസ്ത്രധാരണ രീതിയൊന്നും ലോകത്തിന് മുന്നിൽ വലിയ പരിചയമില്ല. ഞങ്ങളെ അടുത്തറിയുന്നവർക്ക് മാത്രമേ ഞങ്ങളുടെ ശൈലി അറിയുകയുള്ളു. ഇങ്ങനൊരു വിവാഹ രീതിയും ചടങ്ങുകളുമെല്ലാം ഈ നാട്ടിലുണ്ടെന്ന് എല്ലാവരെയും അറിയിക്കാനായിരുന്നു ശ്രമം. അതിന് വേണ്ടിയാണ് ഈ തീം കണ്ടെത്തിയതും സ്ക്രിപ്റ്റ് എഴുതിയതുമെല്ലാം’. – അവനീത് ഉണ്ണി. 

viral-save-the-date2
അവനീതും അഞ്ജലിയും

എല്ലാം പരമ്പരാഗത രീതികളാണ്.

പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും വസ്ത്രങ്ങളും പാട്ടുമാണ് സേവ് ദ ഡേറ്റിൽ ഉപയോഗിച്ചത്. പണിയ സമുദായങ്ങൾ ആഘോഷ വേളയില്‍ ആലപിക്കുന്ന ഗാനമാണ് സേവ് ദ ഡേറ്റിലെ പാട്ട്. അവനീതിന്റെ സഹോദരിമാരാണ് ആ പാട്ട് ആലപിച്ചത്. കാടിന്റെ സൗന്ദര്യവും പാട്ടിന്റെ അകമ്പടിയും മാത്രമല്ല, ആ വിഡിയോയിൽ അവനീതും അഞ്ജലിയും എത്തിയതും പരമ്പരാഗതമായ വേഷം അണിഞ്ഞാണ്. പരമ്പരാഗതമായി പണിയ സമുദായം ധരിക്കുന്ന ചേലയാണ് അഞ്ജലിയുടെ വേഷം. ഒപ്പം വരനും വധുവും കഴുത്തിൽ മുടച്ചുൾ അണിയും (കഴുത്തിനോട് ഒട്ടി നിൽക്കുന്ന തരത്തിലുള്ള മാലയാണിത്). ഇതുകൂടാതെ വധു കഴുത്തിൽ നാണയത്തുട്ടുകൾ ചേർത്തുവച്ചുണ്ടാക്കുന്ന പണക്ക മാലയും ചെറിയ മുത്തുകൾ ചേർത്തുണ്ടാക്കിയ കല്ലു മാലയും ധരിക്കും. വെള്ള മുണ്ടിനൊപ്പം തോർത്തുമുണ്ട് ധരിച്ചാണ് അവനീത് വിഡിയോയിലെത്തിയത്.

കാട്ടിലെ ഷൂട്ടിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു

‘ഞങ്ങളുടെ ജീവിതവും ആചാരങ്ങളും കാണിച്ച് തരാൻ ഏറ്റവും മികച്ച ലൊക്കേഷൻ കാട് തന്നെയാണ്. അതുകൊണ്ട് കാട് തന്നെ ലൊക്കേഷനാകണം എന്നത് അവനീതിന് നിർബന്ധമായിരുന്നു. പക്ഷേ, ഷൂട്ടിനായി കാടിനുള്ളിൽ പ്രവേശിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. രണ്ടു ദിവസത്തോളം വേണം ഷൂട്ട് പൂർത്തിയാക്കാൻ. അതുകൊണ്ട് ആദ്യം അനുമതി ലഭിക്കാൻ ബുദ്ധിമുട്ടി. പിന്നീട് ഒരുപാട് കഷ്ടപ്പെട്ടാണ് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചത്. അതുകൊണ്ട് തന്നെ വിഡിയോ ഏറ്റവും മികച്ചതാകണമെന്ന് വാശിയുണ്ടായിരുന്നു’. 

പ്രശാന്ത് ഉണ്ണിയും രഞ്ജിത് വെള്ളമുണ്ടയും ചേർന്നാണ് വിഡിയോ സംവിധാനം ചെയ്തത്. പ്രശാന്ത് ഉണ്ണി തന്നെയാണ് ക്യാമറ. ഏകദേശം ഒരുമാസത്തോളമെടുത്താണ് വിഡിയോ പൂർത്തിയാക്കിയത്. ബത്തേരിയിലെ ചീരാലാണ് ലൊക്കേഷൻ

viral-save-the-date
അവനീതും അഞ്ജലിയും

കല്യാണത്തിനും ഈ രീതി പിന്തുടരാനാണ് ആഗ്രഹം

സേവ് ദ ഡേറ്റ് മാത്രമല്ല, കല്യാണവും പരമ്പരാഗത രീതിയിൽ തന്നെയാക്കാനാണ് അവനീതും അഞ്ജലിയും തീരുമാനിച്ചത്. ‘മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് പണിയ സമുദായത്തിലെ കല്യാണത്തിനുണ്ടാകുക. സാധാരണഗതിയിൽ പുറത്തു നിന്നു വാങ്ങുന്ന സാധനങ്ങൾ ഉപയോഗിക്കാറില്ല. ഊരിലെ ആളുകൾ തന്നെയാണ് വിവാഹത്തിനണിയാനുള്ള മാലയെല്ലാം ഉണ്ടാക്കുക. വിവാഹ നിശ്ചയമാണ് ആദ്യം. അതിന് ശേഷം പെൺകുട്ടിയുടെ എല്ലാ ചെലവുകളും വരന്റെ വീട്ടുകാർ നോക്കണം. ദൈവത്തെ കണ്ട് തുടി കൊട്ടി വരനും ആളുകളും വധുവിന്റെ വീട്ടിലെത്തും. അന്ന് വധുവിന്റെ വീട്ടിൽ തങ്ങും. പിറ്റേ ദിവസും മൂപ്പനാണ് വധുവിനെ വരന് കൈപിടിച്ച് കൊടുക്കുക. വിവാഹത്തിന്റെ ഭക്ഷണവും വ്യത്യസ്തമാണ്. ചോറും ചപ്പും താളിയുമാണ് ഭക്ഷണം. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിവാഹത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുകളുള്ളതു കൊണ്ട് ചെറിയ രീതിയിൽ വിവാഹം നടത്താനാണ് തീരുമാനം’. 

‘വയനാടിന്റെ പുറത്തുള്ള പലരും ഇത് കണ്ട് അത്ഭുതപ്പെട്ടു. ഇങ്ങനെയാക്കെ ആചാരങ്ങളുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. അതു തന്നെയാണ് ഈ വിഡിയോ എടുക്കുന്നതിന് മുമ്പ് ഞങ്ങളും ആഗ്രഹിച്ചത്’. സ്വന്തം സമുദായത്തിന്റെ ആചാരങ്ങളെ ലോകത്തെ അറിയിക്കാനാണ് അവനീത് ഈ സേവ് ദ ഡേറ്റിലൂടെ ശ്രമിച്ചത്. അതിന് സാധിച്ചു എന്നതിൽ വളരെയധികം സന്തോഷത്തിലാണിവർ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com