ADVERTISEMENT

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ടൊരു താരമാണ് നാദിറ മെഹറിൻ. സ്വന്തം നിലപാടുകൾ കൊണ്ടും ജീവിതം കൊണ്ടുമാണ് നാദിറ പ്രേക്ഷക പിന്തുണയുണ്ടാക്കിയത്. ഒരിക്കൽ മാറ്റി നിർത്തിയ സമൂഹത്തിന് മുന്നിൽ ഒരു മാതൃകയായി ജീവിക്കുകയാണ് നാദിറ. സൗഹൃദത്തിന് ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് കുട്ടിക്കാലം മുതൽ തിരിച്ചറിഞ്ഞയാളാണ് നാദിറ. ജീവിതത്തിൽ ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളുമുണ്ടായപ്പോൾ ഒപ്പം നിന്നത് സുഹൃത്തുക്കളാണ്. ഇനിയും മുന്നോട്ടുള്ള ജീവിതത്തിൽ അതൊക്കെ തന്നെയാണ് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നതും. സൗഹൃദ ദിനത്തിൽ കൂട്ടുകാരെ പറ്റിയും ജീവിതത്തിലെ സൗഹൃദങ്ങളെ പറ്റിയും മനോരമ ഓൺലൈനിനോട് പങ്കുവെക്കുകയാണ് നാദിറ മെഹറിൻ. 

സൗഹൃദം ഏറ്റവും വിലപ്പെട്ടതാണ്
ഏതൊരു വ്യക്തിക്കും അവരുടെ ജീവിതത്തിൽ സുന്ദരമായത് സൗഹൃദങ്ങളാവും. എന്നും ഒപ്പമിരിക്കാനും വിഷമങ്ങൾ പറയാനും സന്തോഷിക്കാനുമെല്ലാം പറ്റുന്നവർ. നാദിറയുടെ ജീവിതത്തിലും സൗഹൃദങ്ങൾ അങ്ങനെ തന്നെയാണ്. ജീവിതത്തിൽ സൗഹൃദങ്ങൾക്ക് ഏറെ വില കൽപ്പിക്കുന്നൊരാളാണ് നാദിറ. എന്നും പരിശുദ്ധമായ സൗഹൃദങ്ങൾ മാത്രം മതിയെന്ന് ചിന്തിക്കുന്നവൾ. ‘ശരിക്കും ഫ്രണ്ട്സ് എന്നു പറയുന്നത് നമ്മുടെ ഏറ്റവും വലിയ കംഫർട്ട് സോണാണ്. ഞാൻ ഞാനായി നിൽക്കുന്നത് എന്റെ സൗഹൃദ ഇടങ്ങളിലാണ്. ഒരു മറയുമില്ലാതെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കുന്ന ഇടം. റിലേഷൻഷിപ്പിൽ നമുക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്യം കിട്ടുന്നതും സുഹൃത്തുക്കളോടൊപ്പം നിൽക്കുമ്പോഴാണ്. എന്നെ ഞാനായി കാണുന്നവരാണ് എന്റെ യഥാർഥ സുഹൃത്തുക്കൾ. എന്റെ സന്തോഷത്തിലും വിജയത്തിലും ആനന്ദം കണ്ടെത്തുന്നവർ. അവർ എപ്പോഴും എനിക്കൊപ്പമുണ്ടാകും’.

ജീവിതത്തിൽ ഒരുപാട് സൗഹൃദങ്ങൾ നിലനിർത്തുന്നൊരാളാണ് നാദിറ. ഓരോ ഇടങ്ങളിലും ഏറെ പ്രിയപ്പെട്ട ഒരുപാട് പേർ നാദിറയ്ക്കൊപ്പമുണ്ട്. എല്ലാ മനുഷ്യർക്കിടയിലും എളുപ്പത്തിൽ ഒഴുകി ചേരുന്ന ഒരു വ്യക്തിയാണ് നാദിറ. എല്ലായിടത്തും സ്വന്തം സ്പേസ് കണ്ടെത്താൻ ശ്രമിക്കാറുമുണ്ട്. 

യാത്രകളാണ് ഞങ്ങളുടെ സൗഹൃദം
‘സൗഹൃദത്തിൽ ഞാൻ ഏറ്റവും അധികം സന്തോഷം കണ്ടെത്തുന്നത് യാത്രകൾ ചെയ്യുമ്പോഴാണ്. ഏറെ പ്രിയപ്പെട്ടവരോടൊപ്പമുള്ള യാത്രകളാണ് ഇഷ്ടം. ഓരോ യാത്ര പോയി വരുമ്പോഴും കിട്ടുന്നത് ഒരു ഫ്രെഷ് ഫീലിങ്ങാണ്. ഞങ്ങൾ എപ്പോഴും ചെറിയ യാത്രകളാണ് നടത്താറുള്ളത്. അതു പക്ഷേ വല്ലാത്ത രസമാണ്. അടുത്തുള്ള സ്ഥലങ്ങളാണെങ്കിലും ആ യാത്രയിൽ ഒരുപാട് സന്തോഷം കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളുടെ വീടുകളിൽ രാത്രി തങ്ങുന്നതൊക്കെ എപ്പോഴും നല്ല അനുഭവമാണ്’.

സൗഹൃദം എനിക്ക് ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യം കൂടിയാണ്
സുഹൃത്തുക്കൾ ഇന്ന് ഒരുപാട് നാദിറയ്ക്കുണ്ടെങ്കിലും നാദിറ ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരുപാട് നിമിഷങ്ങളും സുഹൃത്തുക്കൾ സമ്മാനിച്ചിട്ടുണ്ട്. സ്വന്തമെന്ന് കരുതി ഒരുമിച്ചിരുന്ന സുഹൃത്തുക്കളാണ് ആണിൽ നിന്നും പെണ്ണിലേക്കുള്ള നാദിറയുടെ വളർച്ചാ സമയത്ത് ഏറ്റവും സങ്കടമുണ്ടാക്കിയതും. ഒരുമിച്ച് സ്കൂൾ മുറ്റത്തെത്തിയ പലരുമാണ് അന്ന് നാദിറയ്ക്ക് പേടി സ്വപ്നമായത്. ‘അന്ന് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എന്നെ അറ്റാക്ക് ചെയ്യാൻ വന്നത് എന്റെ സുഹൃത്തുക്കൾ തന്നെയാണ്. ഒരുപറ്റം ആൺകുട്ടികളാണ് അന്ന് അറ്റാക്ക് ചെയ്തത്. തിരിച്ചു പ്രതികരിക്കാത്തതുകൊണ്ടാണ് അതെല്ലാം അന്ന് സംഭവിച്ചത്. ക്ലാസ്മുറിയിൽ എനിക്കൊപ്പം ഉണ്ടാകേണ്ടവരാണ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെ വേദനിപ്പിച്ചത്. സുഹൃത്തുക്കൾ തന്ന ഏറ്റവും സങ്കടകരമായ അനുഭവം അതായിരുന്നു’. 

‘വിശ്വസിച്ച് കൂടെ നിന്നിട്ട് ചതിച്ചവരും എന്റെ ജീവിതത്തിലുണ്ട്. ലൈഫ് പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠമാണത്. ഏറ്റവും അടുപ്പമുള്ളവരെന്ന് പറയുന്ന പലരിൽ നിന്നും എനിക്ക് പലതും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിശ്വസിച്ച് ഞാൻ അവരോട് പറഞ്ഞ പല കാര്യങ്ങളും മറ്റുള്ളവരോട് പറയുന്നത് ഏറ്റവും വേദനാജനകമായൊരു കാര്യമാണ്. എന്റെ സ്വത്വം തിരിച്ചറിഞ്ഞ് ഞാൻ ഒരു സ്ത്രീയായി മാറിയപ്പോൾ കൂടെ നിൽക്കുമെന്ന് കരുതിയ പല സുഹൃത്തുക്കളും ഒപ്പം നിന്നിരുന്നില്ല. അത് അന്നെനിക്ക് ഒരു വലിയ ബുദ്ധിമുട്ടായിരുന്നു. ഒരാളെങ്കിലും എനിക്ക് ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന് അന്ന് ഞാൻ ഒരുപാട് കൊതിച്ചിരുന്നു. അന്ന് ആരെയും കിട്ടിയില്ല എന്നൊരു സങ്കടമുണ്ടായിരുന്നു. പക്ഷേ, അപ്പോഴും നല്ല ഒരുപാട് സുഹൃത്തുക്കൾ എന്നോടൊപ്പം നിന്നിട്ടുണ്ട്. എന്റെ എല്ലാ ഉയർച്ചയിലും താഴ്ചയിലും പൂർണ പിന്തുണയുമായി. എനിക്ക് രണ്ട് തരത്തിലുള്ള സൗഹൃദങ്ങളുണ്ട്. ഞാൻ ആൺകുട്ടിയായപ്പോഴും പെൺകുട്ടിയായപ്പോഴും എനിക്കൊപ്പം നിന്ന ഒരുപാട് പേരുണ്ട്’. 

ഒറ്റപ്പെടുത്തിയവരും കൂടെ ചേർത്തു നിർത്തിയവരുമെല്ലാം നാദിറയുടെ ജീവിതത്തിൽ ഒരുപാട് പേരുണ്ട്. പക്ഷേ, സൗഹൃദത്തിന് ഇന്നും നാദിറ ജീവിതത്തിൽ ഏറെ വില നൽകുന്നുണ്ട്.

Content Highlights: Nadira Mehrin | Friendship | Friends | Life | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com