ADVERTISEMENT

കേരളത്തനിമ നിറഞ്ഞു നിൽക്കുന്ന ഹാന്റ്ലൂം സാരി, വ്യത്യസ്തമായ ‍ഡിസൈനുകളോടു കൂടിയ ബ്ലൗസ്...കഴുത്തിൽ ആരെയും മോഹിപ്പിക്കുന്ന ചെയിനുകൾ, കാതിൽ ആടിയുലയുന്ന കമ്മലുകൾ...മുഖത്തിന്റെ സൗന്ദര്യമെല്ലാം മൂക്കുത്തിയിലേക്ക് ആവാഹിച്ചെടുത്ത സ്ത്രീരൂപം; ശോഭ വിശ്വനാഥ്...സാരിയിൽ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തീർക്കാൻ ഇന്ന് മലയാളിയെ പഠിപ്പിക്കുകയാണ് ശോഭ. മലയാളത്തനിമയുള്ള സാരിക്ക് ഒരു അംബാസിഡറായി മാറി ശോഭ. ലോകത്തു മുഴുവനും ഹാന്റ്ലൂം വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ശോഭയും സ്വന്തം സംരംഭമായ ‘വീവേഴ്സ് വില്ലേജും’. സാരി മാത്രമല്ല, ആക്സസറീസിലും ഇന്ന് ശോഭയ്ക്ക് ആരാധകർ ഏറെയാണ്. ജീവിതത്തിലെ കഠിനമേറിയ വഴികളിൽ നിന്നുമുള്ള ഉയർത്തെഴുന്നേറ്റായിരുന്നു ശോഭയുടെ ഇന്നത്തെ ജീവിതം. ആരെയും ‘ഇൻസ്പെയർ’ ചെയ്യുന്ന ഒരാളായി മാറാനുള്ള ആ ശ്രമം ജീവിതത്തിലും ഫാഷൻ സെൻസിലും ഒരുപോലെ മുന്നോട്ടു കൊണ്ടുപോവുകയാണ് ശോഭ. സാരികളിൽ മലയാളിക്കിന്നൊരു അംബാസിഡറായി മാറിയ ശോഭ ഫാഷൻ വിശേഷങ്ങൾ മനോരമ ഓൺലൈനിനൊപ്പം പങ്കുവക്കുന്നു. 

അമ്മയുടെ ഓർമകളാണ് എന്റെ സാരി ഇഷ്ടം
സാരിയോ ഇന്ത്യൻ വസ്ത്രങ്ങളോ ഒന്നും കുട്ടിക്കാലത്ത് എനിക്ക് ഇഷ്ടമായിരുന്നില്ല. കുറച്ച് ടോം ബോയി സ്റ്റൈലായിരുന്നു ഇഷ്ടം. അങ്ങനെ തന്നെയാണ് പണ്ടുമുതൽ നടന്നതും. സാരിയുമായി ഞാൻ ആദ്യം അടുക്കുന്നത് കുഞ്ഞിലെ കളിക്കുന്ന സമയത്താണ്. എന്റെ ചേച്ചിയും ഞാനുമായിട്ട് 11 വയസ്സ് ഡിഫറൻസുണ്ട്. അക്കച്ചിയാണ് എനിക്ക് സാരിയുടെ ഓർമകൾ തന്നത്. എനിക്ക് എപ്പോഴും സാരി ഉടുപ്പിച്ച് തരുമായിരുന്നു. ചേല സ്റ്റൈലിലാണ് അന്ന് സാരി ഉടുപ്പിച്ച് തരാറുള്ളത്. ഞങ്ങൾ ചുമ്മാതെ സാരിയുടുത്ത് കളിക്കുമായിരുന്നു. അമ്മയുടെ വലിയ നീളമുള്ള സാരി വളരെ കഷ്ടപ്പെട്ട് എനിക്ക് ഉടുപ്പിച്ച് തരുമായിരുന്നു. അന്നാണ് ഞാൻ സാരിയെ പറ്റി ആദ്യമായി അറിയുന്നതും മനസ്സിലാക്കുന്നതും. 

സ്കൂൾ കാലത്തൊന്നും ഞാൻ സാരി ഇഷ്ടപ്പെടുകയോ ഉടുക്കാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. എംബിഎയ്ക്ക് പഠിക്കാനായി വീട് വിട്ട് പുറത്തേക്ക് താമസം മാറിയപ്പോൾ എപ്പോഴും അമ്മ കൂടെയുണ്ടാകണം എന്ന ആഗ്രഹം കൊണ്ട് അന്ന് അമ്മയുടെ സാരിയും കൂടെ കൊണ്ടുപോയി. അമ്മയുടെ മണം എപ്പോഴും കിട്ടാനായി ഞാൻ ആ സാരി ബെഡ്ഷീറ്റായി ഉപയോഗിച്ചിരുന്നു. അങ്ങനെ ഞാൻ സാരിയുമായി ഒരുപാട് അടുത്തു. സാരി എനിക്ക് ഇമോഷണലി കണക്റ്റായി.  

വരയ്ക്കാനുള്ള ഇഷ്ടം ഡിസൈനറാക്കി, എന്റെ സാരി ഞാൻ തന്നെ പ്രെമോട്ട് ചെയ്യണം
സാരി ഉടുക്കും എന്നല്ലാതെ അതൊരു ബിസിനസായി മാറുമെന്നൊന്നും കരുതിയിരുന്നില്ല. കുഞ്ഞിലേ എനിക്ക് വരയ്ക്കാന്‍ ഏറെ ഇഷ്ടമായിരുന്നു. ചെറുപ്പത്തിൽ തന്നെ ഞാൻ എനിക്ക് വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്. കൂടാതെ സാരിയിലൊക്കെ പലർക്കും പെയിന്റിങ്ങൊക്കെ ചെയ്തു കൊടുക്കുമായിരുന്നു. പിന്നെ സ്വന്തം ബ്രാന്റ് തുടങ്ങിയപ്പോഴാണ് സാരിയെ പറ്റി കൂടുതൽ ചിന്തിച്ചത്. നമ്മുടെ പ്രൊഡക്ട് നമ്മൾ തന്നെ മാർക്കറ്റ് ചെയ്യണം. ഞാൻ സാരിയിൽ ഒരു അംബാസിഡറായാലേ എന്റെ പ്രൊഡക്ട് ആളുകൾ വാങ്ങു. അങ്ങനെ റെഗുലറായി സാരി ധരിക്കാന്‍ തുടങ്ങി. ഇപ്പോൾ അതെന്റെ ഒരു ശരീരഭാഗം പോലെയാണ്. ഹാന്റ്ലൂം സാരികളാണ് ഞാൻ പ്രെമോട്ട് ചെയ്യുന്നത്. ഹാന്റ്ലൂം എന്നത് എപ്പോഴെങ്കിലും ധരിക്കുന്ന ഒന്ന് എന്നതിൽ നിന്ന് ഡെയ്‍ലി വെയറാക്കി മാറ്റാനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് ഞാൻ എപ്പോഴും അതുടുക്കാനും തുടങ്ങിയത്. 

shobha1
ശോഭ വിശ്വനാഥ്, Image Credits: Instagram/sobhaviswanath_official

ആ ഓർമ എനിക്ക് മറക്കണം, ആ സാരിയും ഇഷ്ടപ്പെടണം
‘ബിഗ്ബോസ്’ റിയാലിറ്റി ഷോയിലെത്തിയപ്പോൾ ധരിച്ച സാരികൾക്കെല്ലാം ഒരുപാട് ഫാൻസുണ്ടായിരുന്നു. ഫിനാലെ ദിവസം ഞാൻ എന്തെങ്കിലും വെറൈറ്റി സാരി ഉടുക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഞാൻ എന്റെ വിവാഹ സാരിയാണ് അന്നുടുത്തത്. എന്റെ ജീവിതത്തിൽ എല്ലാ സാരികളും എനിക്ക് നല്ല ഓർമകളാണ്. പക്ഷേ, ആ സാരി ഒരു ബാഡ് മെമ്മറിയായിരുന്നു. എനിക്കത് കാണുമ്പോൾ തന്നെ വിഷമം വരും. ഫെയിലിയർ ആയ മാരേജ് ഉള്ളവർക്ക് അതങ്ങനെ തന്നെയാവും. ആ സാരി പിന്നെ നമുക്ക് തൊടാൻ തോന്നില്ല. പക്ഷേ എനിക്കത് മാറ്റണം. ആ സാരിയെയും ഇഷ്ടപ്പെടണം. അതൊരു മനോഹരമായ മെമ്മറിയാക്കി മാറ്റണമെന്ന് തോന്നി. അങ്ങനെയാണ് റിയാലിറ്റി ഷോ ഫൈനലിൽ ആ സാരി തന്നെ സെലക്ട് ചെയ്തത്. 

ഷോയിൽ പങ്കെടുത്തപ്പോൾ 80 ശതമാനം എന്റെ സ്വന്തം ബ്രാന്റിന്റെ സാരിയാണ് സ്റ്റൈൽ ചെയ്തത്. ബാക്കി 20 ശതമാനം എന്നെ ഇൻസ്പെയർ ചെയ്ത സ്ത്രീകളുടെ സാരിയാണ്. എന്നെ ഏറ്റവും അടുത്തറിയുന്ന ആളുകളുടെ സാരികൾ ഉടുക്കുമ്പോൾ അവരെനിക്ക് ഒപ്പമുണ്ടെന്നൊരു തോന്നലാണ്. അതു കൂടാതെ അവരുടെ ആ ഒരു എനർജി കൂടി എനിക്ക് കിട്ടും. 

shobha4
ശോഭ വിശ്വനാഥ് വിവാഹ സാരിയിൽ, Image Credits: Instagram/sobhaviswanath_official

കഥകളിലൂടെ സാരിനെയ്തെടുക്കാം...

11 വർഷം മുമ്പാണ് വിവേഴ്സ് വില്ലേജ് ആരംഭിക്കുന്നത്. സാരിയോടും ഡിസൈനോടുമുള്ള ഇഷ്ടമാണ് ഹാന്റ്ലൂമിനെ വളർത്താൻ പ്രേരിപ്പിച്ചത്. ഓരോ സാരിയിലും ഓരോ കഥകൾ പറയാനാണ് ശ്രമിച്ചത്. ഡ്രഗ് കേസിന് ശേഷം വീണ്ടും സമൂഹത്തിന് മുന്നിലേക്കെത്തുമ്പോൾ എനിക്കൊരു പേടിയുണ്ടായിരുന്നു. പക്ഷേ, അതും ചിന്തിച്ച് ഇനിയും ഞാനിരുന്നാല്‍ എനിക്ക് തന്നെയാണ് അതു പ്രശ്നമുണ്ടാക്കുന്നത്. അതിൽ നിന്നുള്ള എന്റെ തിരിച്ചു വരവ്, പോസറ്റീവായിട്ടുള്ള ആ വരവ് ഞാൻ സെലിബ്രേറ്റ് ചെയ്തതും സാരിയിലൂടെയാണ്. കേസിന് ശേഷം വുമൺസ് ഡേയ്ക്ക് സംവാദത്തിനായി ക്ഷണിച്ചിരുന്നു. അന്നതിന് പോകുമ്പോൾ പേടിയായിരുന്നു. ആരെങ്കിലും ഉപദ്രവിക്കുമോ എന്നായിരുന്നു ചിന്ത. പക്ഷേ, അന്നു പോയില്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലും ഒരു തിരിച്ച് വരവുണ്ടാകുമായിരുന്നില്ല. അതുകൊണ്ടു തന്നെ ആ പേടി മാറ്റാണം. അന്ന് ആ പേടി മാറ്റാൻ ഞാൻ ഒരുസാരി ഡിസൈൻ ചെയ്തു. 

ആരോടും ഒന്നും പറയാതെ ആ സാരിയിലൂടെ എനിക്ക് പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു. ‘മീ ടൂ നോ ഫിയർ’ എന്നു രേഖപ്പെടുത്തിയ സാരി. ഹാന്‍ഡ്‌ലൂമിൽ തന്നെയാണ് സാരി ചെയ്തത്. ബ്ലാക്ക് ആയിരുന്നു സാരിയുടെ ബോർഡർ. മാനസികമായി ടോർച്ചർ അനുഭവിക്കുക എന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. അതിൽ നിന്നുള്ള പുറത്തു കടക്കലായിരുന്നു അന്നത്തെ സാരി. പിന്നീട് പലപ്പോഴും എനിക്ക് പറയാനുള്ള പലതും ഞാൻ സാരിയിലൂടെ പറഞ്ഞു. സത്യമേവജയതേ എന്ന പേരിൽ ഒരു കാലിഗ്രഫി ആർട്ട്, ബ്രേക്കിങ്ങ് ദ സൈലൻസ് വോയിസ് ടു ബി ഹേഡ് എന്നെല്ലാമുള്ള കൺെസപ്റ്റിൽ സാരി ചെയ്തിട്ടുണ്ട്. 

shobha2
ശോഭ വിശ്വനാഥ്, Image Credits: Instagram/sobhaviswanath_official

സാരിയിൽ എനിക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമുണ്ടെന്നു തോന്നുന്നില്ല. മാരത്തോണിൽ ഓടാനും എല്ലാവരും കഷ്ടപ്പാടെന്ന് പറയുന്ന പല കാര്യങ്ങളും ചെയ്യാനും എനിക്ക് സാരി കൊണ്ട് സാധിച്ചു. 

എന്റെ ചുറ്റിലുമുള്ള എല്ലാവരുടെയും സാരി എന്റേതാണ്
സാരി ഉടുക്കാനൊക്കെ വളരെ ബുദ്ധിമുട്ടാണെന്നാണ് പലരും പറയാറുള്ളത്. എന്നാൽ എനിക്കതങ്ങനല്ല. വളരെ വേഗത്തിൽ സാരി ഉടുക്കും. നമ്മൾ എന്തു ചെയ്യുകയാണെങ്കിലും അതിനോടൊരു പാഷൻ ഉണ്ടെങ്കിൽ പിന്നെ എല്ലാം എളുപ്പമാകും. സാരി എന്റെ പാഷനാണ്. അതുകൊണ്ട് എനിക്ക് അതു ഭയങ്കര എളുപ്പവുമാണ്. സാരിയുമായി എന്നെ കണക്റ്റ് ചെയ്തത് എന്റെ അമ്മയാണ്. അതുകൊണ്ടാകാം എനിക്കതിനെ ഒരുപാട് ഇഷ്ടം. 

സാരി എന്നത് പല തരത്തിൽ ഉടുക്കാൻ പറ്റുന്ന ഒന്നാണ്. വ്യത്യസ്ത സ്ഥലങ്ങളിൽ അത് വ്യത്യസ്തമാണ്. സെക്സിയായിട്ടും എലഗന്റായിട്ടുമെല്ലാമുള്ള ലുക്ക് നൽകാൻ സാരിക്കാകും. അതാണ് സാരിയുടെ പ്രത്യേകതയും. ‘ബീയിങ്ങ് സെക്സി’ എന്നു പറയുന്നത് ഒരു തെറ്റല്ല, കാണുന്നവരുടെ പ്രശ്നമാണ്. ആണാവട്ടെ പെണ്ണാവട്ടെ അവരുടെ അവകാശമാണ് ഏത് വസ്ത്രം ധരിക്കുക എന്നത്. ഒരു ബിക്കിനി ഇട്ടിട്ടാണെങ്കിലും കംഫർട്ടബിൾ ആയി കോൺഫിഡന്റ് ആയി നിൽക്കാൻ പറ്റുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. എനിക്ക് സാരി ഇഷ്ടമുള്ളതുകൊണ്ടാണ് ഞാൻ അത് ധരിക്കുന്നത്. അതുപോലെ ഓരോരുത്തർക്കും ഇഷ്ടപ്പെട്ടത് ധരിക്കണം. ഒക്കേഷന്‍ അനുസരിച്ചിട്ട് അല്ലെങ്കിൽ ചുറ്റുപാടിനെ റെസ്പെക്ട് ചെയ്തുകൊണ്ട് നിങ്ങൾക്കിഷ്ടമുള്ള വസ്ത്രം ധരിക്കുക. ഞാനിപ്പോൾ ക്ലബിൽ പോയാലും പാർട്ടിക്ക് പോയാലും സാരിയേ ഉടുക്കൂ. അതെന്റെ താൽപര്യമാണ്. 

shobha5
ശോഭ വിശ്വനാഥ്, Image Credits: Instagram/sobhaviswanath_official

100ലധികം സാരി കളക്ഷൻസ് എനിക്കുണ്ട്. എന്റെ സാരി മാത്രമല്ല, എന്റെ ചുറ്റുപാടുമുള്ള എല്ലാവരുടെയും സാരി എന്റേതാണ്. എണ്ണമെടുക്കാനൊന്നും ഇഷ്ടമല്ല, അതിങ്ങനെ കൂടണം എന്നുമാത്രമാണ് ആഗ്രഹം. സാരി കഴിഞ്ഞാൽ എനിക്ക് ഇഷ്ടം ഓവർ സൈസ്ഡ് ആയിട്ടുള്ള വസ്ത്രം ധരിക്കാനാണ്. അതുചിലപ്പോൾ ടീഷർട്ട്സ് ആകാം, കുർത്ത ആകാം. പിന്നെ എനിക്ക് എല്ലാ ഡ്രസ്സും ഇഷ്ടമാണ്. 

നയനയുടെ കുപ്പിവളകളാണ് ആഭരണങ്ങളിലേക്കടുപ്പിച്ചത്
സാരിയെ പോലെ തന്നെ പണ്ടുമുതലേ ആക്സസറീസിനോടൊന്നും വലിയ താൽപര്യമുണ്ടായിരുന്നില്ല. എന്റെ സുഹൃത്ത് നയനയാണ് എനിക്ക് ആക്സസറീസിലുള്ള ഇഷ്ടം ഉണ്ടാക്കിയെടുത്തത്. അവളുടെ കുപ്പിവളയാണ് ഞാൻ ആദ്യം ഇട്ടു തുടങ്ങിയത്. അവൾ മരിച്ച ദിവസം അവൾക്കായി ഞാൻ വാങ്ങിയത് കുപ്പിവളയാണ്. അന്ന് കുറച്ചു വളകൾ ബാക്കി വന്നു അങ്ങനെയാണ് കുപ്പിവള ശീലമായി തുടങ്ങിയത്.  

ആക്സസറീസിനെ ഇഷ്ടപ്പെട്ട് തുടങ്ങിയപ്പോൾ അതിൽ ഞാനൊരു ട്രെൻഡ് സെറ്ററാകണമെന്നാണ് കരുതിയത്. ഓരോ ടൈമിൽ എനിക്ക് ഓരോ ആക്സസറീസാണ് ഇഷ്ടം. ചിലപ്പോൾ കമ്മലുകൾ മാത്രം, അല്ലെങ്കിൽ മാല, അല്ലെങ്കിൽ മോതിരങ്ങൾ. ബിന്ദി ഭയങ്കര ഇഷ്ടമാണ്. എന്റെ ഒരു ഐഡന്റിറ്റി ആണത്. അതിനി വെസ്റ്റേൺ വസ്ത്രം ധരിച്ചാലും ബിന്ദി തൊട്ടിരിക്കും. അതുപോലെ ശരീരത്തിലെ ഓരോ ടാറ്റുവുമായും ഞാൻ ഇമോഷണലി കണക്റ്റഡായിട്ടുള്ളതാണ്. ഓരോന്നിനും ഓരോ അർഥമുണ്ട്. ഓരോന്നും കാണുമ്പോൾ എനിക്ക് ഭയങ്കര ഒരു പവർ തോന്നും. 

എന്റെ ഏറ്റവും ഫേവറിറ്റ് ജൂവലറി അപ്പാമ്മയുടെ (അമ്മയുടെ) ഒരു ചെയിനാണ്. കല്യാണത്തിന് ഇട്ടു തന്നെ ഒരു ചെയിനാണത്. മൂന്നു ലെയറുള്ള ഒരു ആന്റീക് പീസ്. അത് തലമുറകളായി കൈമാറി വന്നതാണ്. അതുപോലെ ചില ഓർണമെന്റ്സ് സ്വർണം ഒന്നും അല്ല ചിലപ്പോൾ ഒരു ചരട് ആയിരിക്കും അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പൊട്ടിയാൽ പോലും ഞാൻ അത് സൂക്ഷിച്ചു വച്ചേക്കും. 

shobha3
ശോഭ വിശ്വനാഥ്, Image Credits: Instagram/sobhaviswanath_official

സാരി കൊണ്ട് നേടാന്‍ ഇനിയും ഒരുപാടുണ്ട്
വേൾഡ്സ് ബിഗസ്റ്റ് സസ്റ്റെയ്നബിൾ ഫാഷൻ ഷോ ചെയ്തിട്ടുണ്ട്. അതിൽ ഒരുപാട് സ്ത്രീകളെ ഇൻക്ലൂഡ് ചെയ്ത് ഒരു ഷോ ചെയ്യാൻ പറ്റി. അതുപോലെ ഒരു വേൾഡ് റെക്കോർഡ് ഷോ സാരിയിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കൂടാതെ സാരിയുടുത്ത് മാരത്തോൺ ഓടി വേൾഡ് റെക്കോർഡ് ബ്രേക്ക് ചെയ്യണം. സ്കൈ ഡൈവ്, സ്കൂബാ ഡൈവിങ്ങ് ഒക്കെ സാരിയിൽ ചെയ്യണം. എന്നിട്ട് ഈ ലോകത്തോട് പറയണം സാരി ഏറ്റവും മികച്ച വസ്ത്രമാണെന്നും അതൊരുപാട് കംഫർട്ട് ആണെന്നും. റെഡ് കാർപെറ്റ് എല്ലാവരുടെയും സ്വപ്നമാണ്, അവിടെയും എനിക്ക് സാരി എത്തിക്കണം. അങ്ങനെ സാരിയെ ഇന്റർനാഷണലാക്കണം. അതിനുള്ള പരിപാടികൾ തുടങ്ങിയിട്ടുണ്ട്. 

സിനിമാ താരം രേഖയാണ് ഏറ്റവും നന്നായി സാരി ഉടുക്കുന്നതായി എനിക്ക് തോന്നിയിട്ടുള്ളത്. രേഖാജിയെ ഷോ സ്റ്റോപ്പറാക്കി എനിക്ക് ലാക്മേ ഫാഷൻ വീക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഒപ്പം കേരള ഹാന്റ്ലൂമിന് ബ്രാന്റിങ് കൊടുക്കുന്നത് ശോഭാ വിശ്വനാഥാകണം. ശോഭ വിശ്വനാഥ് ലേബൽ സാരീസ് പുറത്തിറക്കാനാണ് അടുത്ത ശ്രമം. അതിനുള്ള ഇൻവസ്റ്റേഴ്സിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അങ്ങനെ പാൻ ഇന്ത്യയിൽ ശോഭ വിശ്വനാഥ് ഒരു ബ്രാന്റായി മാറണം. 

Content Highlights: Transforming sarees from occasional wear to daily fashion: How Sobha Vishwanath is leading the revolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com