'എൽഎസ്' – ഗ്രിഗസ് കുഞ്ഞാവയുടെ കുപ്പായത്തിൽ സ്വന്തം ലോഗോ !
Mail This Article
വസ്ത്രങ്ങളിൽ എംബ്രോയിഡറി വർക്കുകൾ ചെയ്യുന്നതും ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് ഇഷ്ടചിത്രങ്ങൾ വരച്ച് മനോഹരമാക്കുന്നതുമൊക്കെ ഇപ്പോൾ സാധാരണയാണ്. താൻ ധരിക്കുന്ന വസ്ത്രങ്ങളിൽ എന്തൊക്കെ പുതുമ കൊണ്ടുവരാമോ അതൊക്കെ പരീക്ഷിക്കുന്നവരാണ് മലയാളികൾ. എന്നാൽ തങ്ങളുടെ പൊന്നോമനയെ ഒരുക്കാൻ ഒരു വെറൈറ്റി പരീക്ഷണം തന്നെ നടത്തിയിരിക്കുകയാണ് തൃശൂർ സ്വദേശികളായ ലിജോ ചീരൻ ജോസ് - ഡോക്ടർ സൂസൻ കുര്യൻ ദമ്പതികൾ. എന്താണെന്നല്ലെ....കുഞ്ഞിനെ മാമോദിസയ്ക്ക് അണിയിക്കാൻ തയാറാക്കിയ കുഞ്ഞുടുപ്പിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരം തുന്നിച്ചേർത്ത ലോഗോ!
ലിജോയുടെ ആദ്യാക്ഷരമായ 'എൽ' , സൂസന്റെ 'എസ്' എന്നിവ കൂട്ടിച്ചേർത്തെഴുതിയാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. തീർന്നില്ല പൊന്നോമനയ്ക്കുള്ള സമ്മാനങ്ങൾ... കുഞ്ഞിനെ പുതപ്പിക്കാൻ ഉപയോഗിക്കുന്ന ടർക്കിയിൽ കുഞ്ഞിന്റെ പേരായ ഗ്രിഗസ് ഇംഗ്ലീഷ് കൂട്ടക്ഷത്തിൽ തുന്നിച്ചേർത്തിട്ടുണ്ട്.
ഇതാദ്യമായല്ല ദമ്പതികൾ പുതിയ പരീക്ഷണങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിക്കുന്നത്. ഇരുവരുടെയും വിവാഹത്തിന് സാധാരണ പൂക്കൾക്കു പകരം ഡ്രൈഫ്ളവർ കൊണ്ടുള്ള മാലയും ബോക്കെയും ഉപയോഗിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ ഉടുപ്പിൽ തയാറാക്കിയിട്ടുള്ള ലോഗോ തന്നെ ദമ്പതികളുടെ വിവാഹത്തിന് ലോഗോയായി ഉപയോഗിച്ചിരുന്നു. കൊച്ചി നെടുമ്പാശേരിയിൽ പ്രവർത്തിക്കുന്ന നീഡിൽ ക്രാഫ്റ്റ് എന്ന സ്ഥാപനമാണ് ഇവരുടെ ആവശ്യപ്രകാരം ലോഗോ തയാറാക്കിയത്.