ADVERTISEMENT

വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും നിറഞ്ഞ വാഡ്രോബ്. ബാങ്ക് ബാലന്‍സ് ലക്ഷങ്ങൾ. 18കാരിയായ വാലന്റീന എന്ന ബ്രിട്ടിഷ് പെൺകുട്ടിയുടെ ജീവിതം ഇങ്ങനെയാണ്. ആഡംബര ജീവിതത്തിന്റെ രഹസ്യം ഏഴ് ‘ഷുഗർ ഡാഡി’മാരാണ് എന്നു വാലന്റീന വെളിപ്പെടുത്തിയപ്പോൾ കേട്ടവർ ആദ്യമെന്ന് അമ്പരന്നു.

ബിബിസിയുടെ ‘സീക്രട്ട്സ് ഓഫ് ഷുഗർ ബേബി ഡേറ്റിങ്’ എന്ന പരിപാടിയിലാണ് വാലന്റീന മനസ്സു തുറന്നത്. പണം നൽകി ലൈംഗിക താൽപര്യത്തിനനുസരിച്ച് പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നവരെയാണ് ‘ഷുഗർ ഡാഡിമാർ’ എന്നു വിശേഷിപ്പിക്കുന്നത്. ഇതിനു തയാറാകുന്ന പെൺകുട്ടി ‘ഷുഗർ ബേബി’ എന്ന് അറിയപ്പെടുന്നു. ഷുഗർ ഡാഡി ആവശ്യപ്പെടുന്ന രീതിയിൽ മേക്കപ്പും വസ്ത്രവും ധരിച്ച് അണിഞ്ഞൊരുങ്ങി ഔട്ടിങ്ങിനു പോവുക, പബ്ബിലും പാർട്ടികളിലും അനുഗമിക്കുക, ലൈംഗികമായി തൃപ്തിപ്പെടുത്തുക എന്നിവയാണ് പെൺകുട്ടികൾ ചെയ്യേണ്ടത്.

40 വയസ്സു കഴിഞ്ഞവരും ബിസിനസ്സ് പ്രമുഖരും തന്റെ ഷുഗർ ഡാഡിമാരിൽ ഉണ്ടെന്ന് വാലന്റീന വെളിപ്പെടുത്തി. ഒരാളിൽനിന്ന് ശരാശരി 3000 പൗണ്ട് എന്ന കണക്കിൽ 21,000 പൗണ്ടാണ് വാലന്റീനയുടെ മാസവരുമാനം. ഏകദേശം 18 ലക്ഷം ഇന്ത്യൻ രൂപ!

പലതരം ആഗ്രഹങ്ങളും ആവശ്യങ്ങളുമാണ് ഓരോരുത്തർക്കും ഉണ്ടാവുക. എന്നാൽ ഇവരിൽ ലൈംഗിക താൽപര്യമുണർത്തുകയാണ് തന്റെ പ്രധാന ജോലിയെന്ന് വാലന്റീന പറയുന്നു. മധ്യവയസ്കർ യുവാക്കളെക്കാൾ നല്ലവരാണെന്നാണ് വാലന്റീനയുടെ അഭിപ്രായം. അവർ സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നു എന്നതാണ് കാരണം. ഒരു 47കാരനാണ് വാലന്റീനയുടെ പ്രിയപ്പെട്ട ഷുഗർ ഡാഡി. അദ്ദേഹം ജോലിയിൽനിന്നു വിരമിക്കുമ്പോൾ തന്നെ വിവാഹം ചെയ്യുമെന്നാണ് പ്രതീക്ഷ. സ്വന്തമായൊരു ബ്രാൻഡ് തുടങ്ങി സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നും ഫാഷന്‍ വിദ്യാർഥിനിയായ വാലന്റീന ആഗ്രഹിക്കുന്നു.

വിവാഹബന്ധമോ പ്രണയമോ നിലനിർത്താന്‍ സമയം ഇല്ലെന്നു കരുതുന്നവരാണ് ‘ഷുഗർ ബേബി ഡേറ്റിങ്ങി’ന് തയാറാകുന്നത്. മാസത്തിൽ മൂന്നോ നാലോ ദിവസം പെൺകുട്ടികൾക്കൊപ്പം ചെലവഴിക്കുന്നതാണ് രീതി. മാസം നൽകേണ്ട തുക, എങ്ങനെയെല്ലാം പെരുമാറണം തുടങ്ങിയ കാര്യങ്ങളിൽ കരാർ ഉണ്ടാക്കും. കോളജ് വിദ്യാർഥിനികൾക്കാണ് പലരും മുൻഗണന നൽകുക. ഇവരുടെ പഠനമുൾപ്പെടെയുള്ള ചെലവുകൾ ഷുഗർ ഡാഡി ഏറ്റെടുക്കും. ബ്രിട്ടനിൽ ഇത്തരം കരാറുകളിൽ ഏർപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു എന്നു തെളിയിക്കുന്നതായിരുന്നു ബിബിസിയുടെ ഷോ.

അതേസമയം, പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെതിരെ വിമർശനങ്ങളും ശക്തമാണ്. എന്തുപേരിട്ടു വിളിച്ചാലും ഇതു വേശ്യാവൃത്തിതന്നെയാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പണമുണ്ടാക്കാൻ ഏതു മോശം മാർഗവും സ്വീകരിക്കാമെന്ന തെറ്റായ സന്ദേശമാണ് വാലന്റീന നൽകുന്നതെന്നാണ് വിമർശനം. അതുകൊണ്ടുതന്നെ ഇത്തരം പ്രവൃത്തികളെയും നിലപാടുകളെയും പ്രോൽസാഹിപ്പിക്കരുതെന്നും അഭിപ്രായമുണ്ട്. തീർത്തും തെറ്റായ മാതൃകയാണ് ഷുഗർ ബേബി ഡേറ്റിങ്ങിലൂടെ സമൂഹത്തിനു ലഭിക്കുന്നതെന്നും അതിനാൽ ഇതു നിയമം മൂലം നിരോധിക്കണമെന്നും സമൂഹമാധ്യമങ്ങളിലും മറ്റും ആവശ്യമുയരുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com