‘തണ്ണീർമത്തൻ നൽകിയത് മറക്കാനാവാത്ത സൗഹൃദ ദിനങ്ങൾ’
Mail This Article
സൗഹൃദത്തിന്റെ രുചിയാണ് തണ്ണീര്‍മത്തൻ ദിനങ്ങൾക്ക്. പ്രൊഡ്യൂസർമാരായ ജോമോൻ.ടി ജോണും ഷമീർ മുഹമ്മദും തമ്മിലുള്ള സൗഹൃദവും സിനിമയ്ക്ക് കരുത്തായി. സ്കൂൾ ദിനങ്ങളുടെ പശ്ചാത്തലത്തിൽ ജെയ്സന്റെയും കൂട്ടുകാരുടെയും സൗഹൃദവും പ്രണയവുമാണ് തണ്ണീർമത്തന്‍ ദിനങ്ങങ്ങളിൽ അവതരിപ്പിക്കുന്നത്.
മാത്യു തോമസ്, നസ്‌ലിൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വൈശാഖ് വിജയൻ, റിനീഷ്, ജോർജ് വിൻസെന്റ് എന്നിവരാണ് സിനിമയിലെ സുഹൃത് സംഘമായി എത്തിയത്. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഇവർ ചങ്കുകളാണ്. പുതിയ സുഹൃത്തുക്കളെയും മറക്കാനാവാത്ത അനുഭവങ്ങളുമാണ് ഈ സിനിമ ഓരോരുത്തർക്കും സമ്മാനിച്ചത്.
ഇത് ഞങ്ങളുടെ കഥ തന്നെയായിരുന്നു എന്നാണ് നായകൻ മാത്യു തോമസിന് പറയാനുള്ളത്. ഒരു ഹോസ്റ്റൽ ലൈഫ് പോലെ എന്നാണ് മാത്യു നല്‍കുന്ന വിശേഷണം. രാത്രികാലങ്ങൾ ഉറങ്ങാതിരുന്ന് കഥകൾ പറഞ്ഞതും സെറ്റിൽ അടിച്ച് പൊളിച്ചതുമായ അനുഭവങ്ങൾ ഓരോരുത്തര്‍ക്കും പറയാനുണ്ട്. തങ്ങളിൽ ഒരാളായി വിനീതേട്ടനും ഉണ്ടായിരുന്നു എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.
ഒപ്പം അഭിനയിച്ച പെൺകുട്ടികളും പെട്ടന്നു തന്നെ സുഹൃത്തുക്കളായി. ഈ സൗഹൃദം അനശ്വരയുമായുള്ള സീനുകൾ എളുപ്പത്തിൽ ചെയ്യാൻ സഹായിച്ചെന്ന് മാത്യു. കീർത്തിയും ജെയ്സനും തമ്മിലുളള പ്രണയത്തിൽ വൈശാഖിന്റെ അസൂയ കലർന്ന നോട്ടവും ഇവർ ഓർത്തെടുക്കുന്നു.