‘താടിയാ ഇവർടെ മെയിൻ’ പക്ഷേ, അതത്ര സിംപിളല്ല!
Mail This Article
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ താടി ഷർട്ടിനകത്താക്കി വയ്ക്കണം. ഭക്ഷണം കഴിക്കുമ്പോൾ കുടുങ്ങാതെ ശ്രദ്ധിക്കണം. എല്ലാ ദിവസവും ഒരു 45 മിനിറ്റോളം സമയം കണ്ടെത്തണം. താടിക്കാർക്കു പറയാനുള്ളതു കേട്ടാൽ സംഭവം അത്ര സിംപിളല്ല എന്ന് മനസ്സിലാകും. സിംപിളല്ല എന്നല്ല കുറച്ച് ബുദ്ധിമുട്ടുമുണ്ട്. പക്ഷേ താടി സ്നേഹത്തിനു മുൻപിൽ അതെല്ലാം വഴിമാറും.
താടി നല്‍കിയ അനുഭവങ്ങളുടെ വലിയ കെട്ട് അഴിക്കാനുണ്ട് കേരള ബിയേർഡ് ക്ലബ് അംഗങ്ങൾ ഓരോരുത്തർക്കും. സൂര്യ എന്ന് അറിയപ്പെടുന്ന സൂരജിന്റെ താടിയോട് മറ്റ് അംഗങ്ങൾക്ക് ആരാധനായാണ്. നീളൻ താടി സ്വപ്നം കാണുന്നവര്‍ക്ക് ഈ താടിയോട് ആരാധന തോന്നുന്നത് സ്വാഭാവികം. ആറു വർഷമായി താടി വളർത്തുന്നു. പരിചരണവും ശ്രദ്ധയും നൽകി ഒരു മകനെപ്പോലെയാണ് താടി കൊണ്ടു നടക്കുന്നതെന്നു സൂരജ് പറയുന്നു. കരടി നെയ്യാണോ ഇതിന്റെ പിന്നിലെന്ന ചോദ്യം പലപ്പോഴായി ഉയരാറുണ്ടെന്നും എന്നാൽ ഇതുവരെ അത് ഉപയോഗിക്കുകയോ, പ്രയോജനമുണ്ടോ എന്ന് അറിയില്ലെന്നും ഈ കൊച്ചിക്കാരൻ വ്യക്തമാക്കുന്നു.
2016 ൽ ആരംഭിച്ച കേരള ബിയേഡ് ക്ലബിന്റെ പ്രസിഡന്റ് ആണ് ഷോബിത് പ്രശാന്ത്. താടിപ്പോലെ പതിയെ ക്ലബും വളര്‍ന്നു. പിന്നീട് പുതിയ ക്ലബുകളും തുടങ്ങി. ഇന്ന് താടിക്കാരുടെ നാലു ക്ലബുകളുണ്ടെന്ന് ഷോബിത് പറയുന്നു. എന്നാൽ തരംതിരിവുകളൊന്നും ആവശ്യമില്ലെന്നും എല്ലാവരും താടിക്കാരാണെന്നുമാണ് ഷോബിത്. കന്നഡ സിനിമയിൽ താടി കൊണ്ട് വില്ലത്തരം കാണിക്കാൻ ഒരുങ്ങുകയാണ് ഇദ്ദേഹം.
നാട്ടുകാരുടെയും വീട്ടുകാരുടെയും ബഹുമാനമൊക്കെ കിട്ടുന്നതിന്റെ സന്തോഷത്തിലാണ് റിജിത്ത് റിഷി. ആദ്യമൊക്കെ ഇതെന്താണെന്ന് ചോദിച്ചിരുന്നവർ ഇപ്പോൾ അതെല്ലാം വിട്ട് താടിക്കൊപ്പം നിൽക്കാൻ തുടങ്ങി. താടിക്കാർ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളും മറ്റുള്ളവരുടെ പിന്തുണ നേടാൻ സഹായിച്ചു.
താടി വെയ്ക്കുന്നതു കൊണ്ട് പെൺകുട്ടികൾക്ക് മാത്രമല്ല, ആൺകുട്ടികൾക്കും ആരാധന തോന്നുന്നുണ്ട് എന്ന് ഫ്രീക്ക് താടിക്കാരൻ രാഹുൽ. താടി കൊള്ളാം, സൂപ്പര്‍ എന്നൊക്കെ പറഞ്ഞ് പെൺകുട്ടികൾ വരാറുണ്ട്. താടിയുടെ തുമ്പ് മടക്കി ഉള്ളിലേക്ക് കെട്ടുന്നതാണ് രാഹുലിന്റെ സ്റ്റൈൽ. ഒരു തവണ മാത്രമാണ് പൊലീസുകാരില്‍ നിന്നു ഷെമിൻ സിറാജിന് മോശം അനുഭവം ഉണ്ടായിട്ടുള്ളത്. പിന്നീട് ഒരിക്കലും താടി കാരണം മോശം പ്രതികരണം ഉണ്ടായിട്ടില്ല. എന്തുകാര്യം ചെയ്താലും അത് വൃത്തിക്ക് ചെയ്താൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നു ഷെമിൻ പറയുന്നു.