മാനേജർക്ക് യാത്രയയപ്പ്, സഹപ്രവർത്തകർ സമ്മാനിച്ചത് 10 ലക്ഷം രൂപയുടെ കാർ
Mail This Article
മാനേജർക്ക് യാത്രയയപ്പ് സമ്മേളനത്തിൽ സഹപ്രവർത്തകർ നൽകിയത് പത്തുലക്ഷം രൂപ വിലവരുന്ന കാർ. സാംസങ് ഇന്ത്യയുടെ സെൽ ഔട്ട് ഡിവിഷനിൽ കേരള റീജിയനൽ മാനേജർ ആയിരുന്ന പി.എസ് സുധീറിനാണ് അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്തിരുന്ന എണ്ണൂറോളം ജീവനക്കാർ ചേർന്ന് 10 ലക്ഷം രൂപയോളം വിലയുള്ള ഹോണ്ട അമേസ് കാർ സമ്മാനമായി നൽകിയത്.
ഒരു മാനേജർ രാജി വെയ്ക്കുമ്പോൾ താഴേത്തട്ട് വരെയുള്ള സഹപ്രവർത്തകർ പിരിവിട്ട് ഇത്ര വിലകൂടിയ ഉപഹാരം നൽകി കൊണ്ട്, വികരനിർഭരമായ യാത്രയയപ്പ് നൽകുന്നത് കോർപ്പറേറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും.
ഒരു പതിറ്റാണ്ടു നീണ്ട സേവനത്തിനു ശേഷമാണ് സുധീർ സാംസങിന്റെ പടിയിറങ്ങിയത്. ടെലി കമ്മ്യൂണിക്കേഷൻ മേഖലയിൽ വൻ കുതിപ്പുണ്ടാകുകയും സാംസങ് മൈബൈൽ സ്മാർട്ട് ഫോൺ വില്പനയിൽ തരംഗം സൃഷ്‌ടിക്കുകയും ചെയ്ത കാലയളവായിരുന്നു അത്. ഈ ഒരു ദശാബ്ദക്കാലത്ത് മൊബൈൽ വില്പന രംഗത്ത് പ്രഫഫഷണലിസം കൊണ്ടു വരികയും വില്പനയിൽ ഏറെ പുതുമകൾ ആവിഷ്കരിച്ച് സാംസങ് മുന്നേറുകയും ചെയ്തപ്പോൾ, സെൽ ഔട്ട് ഡിവിഷന് കേരളത്തിൽ നേതൃത്വം കൊടുത്തത് പി.എസ് സുധീർ ആയിരുന്നു.
ആയിരത്തിനടുത്ത് സാംസങ് മൊബൈൽ സെൽ ഔട്ട് ടീമിന്റേതായി കേരളത്തിൽ ഉണ്ട്. പല ബഹുരാഷ്ട്ര കമ്പനികളും സാംസങ് മൊബൈൽ സെയിൽസിലെ രീതികൾ പകർത്തുന്ന അവസ്ഥ വരെ എത്തിയിരുന്നു. മാർക്കറ്റിങ് രംഗത്ത് ബിരുദാനന്തര ബിരുദം ഉള്ളവർ വരെ സാംസങ് മൈബൈൽ ഷോപ്പുകളിൽ സെയിൽസ് ടീം അംഗം ആയി ജോലി ചെയ്യുന്നത് കരിയറിലെ മികച്ച അനുഭവമായി കരുതിയത് സുധീർ അവരെ നയിച്ചതുകൊണ്ടായിരുന്നു.
വിവോ ഇന്ത്യയിൽ റീടെയിൽ ഹെഡ് ചുമതലയുള്ള ഡെപ്യൂട്ടി ജനറൽ മാനേജർ ആകുവാനുള്ള ഓഫർ സീകരിച്ചുകൊണ്ടാണ് സുധീർ സാംസങ്ങിൽ നിന്നു രാജിവെച്ചത്. അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിലും (എംബിഎ) ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുള്ള പി.എസ് സുധീർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയാണ്.