മകൻ പറഞ്ഞു; ചിരട്ടയിൽ വിസ്മയം തീർത്ത് ഭാസുരൻ
Mail This Article
കോവിഡ് കാലം പുതിയൊരു മേൽവിലാസം സമ്മാനിച്ചതിന്റെ ആഹ്ലാദത്തിലാണ് കായംകുളം സ്വദേശി ആർ. ഭാസുരൻ. മാർച്ച് മാസം വരെ നിർമാണ തൊഴിൽ ചെയ്ത് ജീവിക്കുന്നതിനിടെ കോവിഡ് കാലം വന്ന് വീട്ടിൽ വെറുതെ ഇരുന്നപ്പോഴാണ് ഇദ്ദേഹം ചിരട്ടകളെ കൂട്ടു പിടിക്കുന്നത്. ഓലകൊണ്ടും മറ്റും മെടഞ്ഞ് കുട്ടികൾക്ക് ഓരോ സാധനങ്ങളുണ്ടാക്കി കൊടുക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഇളയ മകനാണ് അച്ഛൻ ചിരട്ടകൊണ്ട് എന്തെങ്കിലും ഉണ്ടാക്കി നോക്ക്, എന്നു പറഞ്ഞത്. എന്നാൽ ഒന്ന് പരീക്ഷിക്കാമെന്നു കരുതി. സംഗതി വിജയമെന്നു കണ്ടതോടെ അടുത്ത ദിവസവും പുതിയ പരീക്ഷണം.
നാട്ടിൽ ഇഷ്ടം പോലെ ചിരട്ട കിട്ടാനുള്ളതുകൊണ്ട് പ്രത്യേകിച്ച് അന്വേഷിച്ച് എങ്ങും പോകണ്ട. പിന്നെ ഒരു ആക്സൊ ബ്ലേഡും സാൻഡ് പേപ്പറും പോളിഷും ഉണ്ടെങ്കിൽ ശിൽപങ്ങളുണ്ടാക്കാനുള്ള സാധനങ്ങളായി. ചെറിയ പ്രായത്തിൽ ഒരിക്കലും ഇത്തരം ഒരു പരീക്ഷണം നടത്തിയിട്ടില്ല ഭാസുരൻ. സിമന്റ് പണിക്കു പോകുമ്പോൾ ചെറിയ കലാരൂപങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്നതൊഴിച്ചാൽ കാര്യമായി കലയോട് അടുപ്പമൊന്നുമില്ല. ഒരു അവസരം വന്നപ്പോൾ പുതിയ ആശയങ്ങൾ വരുന്നുണ്ട്. പുതിയ ശിൽപങ്ങളും.
കഴിഞ്ഞ മാർച്ച് മാസം മുതൽ തുടങ്ങിയ നിർമാണം ഇനി ഉടനെ വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. ചിരട്ടയിൽ താമര, നിലവിളിക്ക്, പൂക്കൾ, ഓട്ടോറിക്ഷ തുടങ്ങി 40 ശിൽപങ്ങൾ ഇതിനകം നിർമിച്ചു കഴിഞ്ഞു. ഒന്നും വിറ്റിട്ടില്ല. എല്ലാം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. വിൽക്കുക എന്ന ഉദ്ദേശത്തിൽ നിർമിച്ചതല്ലാത്തതിനാൽ ഒരു ശിൽപ നിർമാണം പൂർത്തിയായാൽ അതേ സാധനം പിന്നെ ഉണ്ടാക്കാൻ നോക്കിയിട്ടില്ല. വേണ്ടി വന്നാൽ ശിൽപങ്ങൾ വിൽക്കുന്നതിനും തടസമില്ല. ഇതിനകം തന്റെ കലാവൈഭവം കണ്ട് പലരും വിളിച്ച് അഭിനന്ദിച്ചതായും ഭാസുരൻ പറഞ്ഞു.
English Summary : Bhasuran made sculptures with coconut shell during lockdown