നിത്യ മേനോനൊപ്പം ഹൃദയംകവർന്ന് മക്കാവു ; മനോരമ കലണ്ടർ ആപ്പ് ഫോട്ടോഷൂട്ട് തരംഗമായതിങ്ങനെ
Mail This Article
അതിരപ്പിള്ളിയുടെ മനോഹാരിതയിൽ തോളിൽ മക്കാവു തത്തയുമായി ഇരിക്കുന്ന നിത്യ മേനോൻ. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ മനോരമ കലണ്ടർ ആപ്പിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ഈ ചിത്രം തരംഗമായിരുന്നു. ഒത്തുച്ചേരലുകളും വിനോദ യാത്രകളുമില്ലാതെ കോവിഡ് കാലം പിന്നിടുന്ന വേളയിൽ മനസ്സിന് ആശ്വാസവും പ്രചോദനവും നൽകുന്ന ഒരുപിടി ഘടകങ്ങൾ ഈ ചിത്രത്തിലുണ്ടെന്നാണ് സോഷ്യൽ ലോകം അഭിപ്രായപ്പെട്ടത്. പ്രകൃതിഭംഗിയും ഓമന മൃഗങ്ങളുടെ സാന്നിധ്യവും സമന്വയിപ്പിച്ചുള്ള ചിത്രങ്ങൾ ഒരു പുതു അനുഭവമാണ് നൽകുന്നത്.
താരസുന്ദരി നിത്യ മേനോനെ വ്യത്യസ്തമായ ലുക്കിൽ അവതരിപ്പിക്കുന്ന ഫോട്ടോഷൂട്ടിൽ കൗതുകമാകുന്നത് മക്കാവു തത്തയുടെ സാന്നിധ്യമാണ്. ബുദ്ധി ശക്തിയും മനുഷ്യരോട് എളുപ്പം ഇണങ്ങുന്നതും സവിശേഷതയായിരിക്കുമ്പോഴും വർണഭംഗിയാണ് മക്കാവുവിന്റെ പ്രശസ്തിക്കു കാരണമാകുന്നത്. ഇവയെ കാണുന്നതു തന്നെ മനസ്സിന് കുളിർമ നൽകും. ഇതുകൊണ്ടു തന്നെ പ്രിയപ്പെട്ടയിനം വളർത്തു തത്തയായി മക്കാവു മാറുന്നു.
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും നിറസാന്നിധ്യമാണ് നിത്യാ മേനോൻ. ആ കരിയറിലേക്ക് നോക്കുമ്പോൾ നിറങ്ങളുമായി പറന്നു നടക്കുന്നുപോലെ തോന്നും. അതാണ് നിത്യ മേനോനൊപ്പം മക്കാവു തത്ത സ്ഥാനം പിടിക്കാനുള്ള കാരണമെന്ന് ഫോട്ടോഷൂട്ടിന്റെ കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മോംഗർ അച്ചു പറയുന്നു. ‘‘നിത്യാ മേനോന്റെ സ്ക്രീൻ പ്രസൻസും പ്രഭാവവും അതിശയകരമാണ്. ഒരു വർണ വൈവിധ്യം അവരുടെ കഥാപാത്രങ്ങളില്‍ അനുഭവിച്ചറിയാം. പല ഭാഷകളിലേക്ക്, പല കഥാപാത്രങ്ങളിലേക്ക് അവർ പറന്നു നടക്കുന്നു. ഇതാണ് മക്കാവുവുമായി നിത്യയെ ബന്ധിപ്പിക്കുന്ന ഘടകം. ആരും നോക്കി പോകുന്ന, ആരാധിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന സൗന്ദര്യം മക്കാവുവിലും ഉണ്ട്’’– അച്ചു പറഞ്ഞു.
ലൈറ്റ് സോഫ് പിങ്ക് നിറത്തിലുള്ള ഓഫ് ഷോൾഡർ ടോപ്പും ഇൻവേർട്ടഡ് ബോക്സ് ഫ്ലീറ്റ് സകർട്ടുമായിരുന്നു നിത്യയുടെ കോസ്റ്റ്യൂം. വെള്ളയിൽ ഫ്ലോറൽ ഡിസൈനുകളുടെ സൗന്ദര്യം നിറയുന്നതായിരുന്നു സ്കർട്ട്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും മക്കാവുവിന്റെ വർണവൈവിധ്യത്തിനും അനുയോജ്യമായ തരത്തിലാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്.
ഒരുപാട് ഫോട്ടോകളിലും സിനിമകളിലുമായി അതിരപ്പിള്ളി മലയാളികളുടെ മുമ്പില്‍ എത്തിയിട്ടുണ്ട്. എന്നാൽ അതിൽനിന്നെല്ലൊം വ്യത്യസ്തമായാണ് അതിരപ്പിള്ളി ഈ ഫോട്ടോഷൂട്ടിന് പശ്ചാത്തലമായത്. അവിടെയുള്ള കണ്ടുശീലിച്ച ഫ്രെയിമുകൾ ഒഴിവാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് അണിയറപ്രവർത്തകർക്ക് ജോലി കുറച്ച് കഠിനമാക്കിയെങ്കിലും മികച്ച ഫ്രെയിം തന്നെ ലഭിച്ചു.
കോവിഡ് ഭീതിയിൽനിന്ന് പുറത്തു കടന്ന് യാത്രകളുടെ നാളുകൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. പ്രകൃതിയുടെ മനോഹാരിത തേടിയുള്ളവയാണ് അതിലധികം. ഇയൊരു അവസ്ഥയിലാണ് സ്റ്റുഡിയോ റൂം ഒഴിവാക്കി മനസ്സിനും കണ്ണിനും സന്തോഷം നല്‍കുന്ന പ്രകൃതി ഭംഗി ഫോട്ടോഷൂട്ടിന് പശ്ചാത്തലമാക്കിയത്. ലോക്ഡൗൺ കാലത്ത് നിരവധി അരുമ മൃഗങ്ങൾ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമായി. അവയ്ക്കു വേണ്ടി സമയം കണ്ടെത്താനും അതിലൂടെ ആശ്വാസിക്കാനും ശീലിച്ചു. ഈ ചിന്തയാണ് ഓമന മൃഗങ്ങളെ ഷൂട്ടിന്റെ ഭാഗമാക്കാൻ കാരണമായത്.
പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് മനോരമ കലണ്ടർ ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി ഓർമപ്പെടുത്താൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ–മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാനും സൗകര്യമുണ്ട്.
മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാം.
ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാം
English Summary : Nithya Menen and Macaw shines ; Manorama Calendar app photoshoot goes viral