ADVERTISEMENT

കോഴിക്കോട്∙ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ് കിട്ടിയില്ലെങ്കിലും ആ പൊലീസുകാരൻ ഷഹീർ ഷൂട്ട് ചെയ്തു; കണ്ടവർ കണ്ടവരമ്പരന്നു. തോക്കുകൊണ്ടല്ല, ക്യാമറ കൊണ്ടാണ് ഷഹീറിന്റെ ഷൂട്ടിങ് !  കാടിനുള്ളിലെ ആ കാഴ്ചകൾ ഇത്ര മനോഹരമാണോയെന്ന് ചിത്രങ്ങൾ കണ്ടാൽ ആരും അമ്പരക്കും.

കൊടുംകള്ളൻമാരുടെയും ലഹരിമരുന്നു മാഫിയയുടെയും പിറകെ പായുന്ന കോഴിക്കോട്ടെ സിറ്റി ക്രൈം സ്ക്വാഡിലെ അംഗമാണ് ഷഹീർ പെരുമണ്ണ. കാക്കി അഴിച്ചുവച്ചാൽ പ്രകൃതിയെ പ്രണയിക്കുന്ന മികച്ച  വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറാണ് ഷഹീർ. കേരളത്തിനകത്തും പുറത്തുമായുള്ള വനാന്തരങ്ങളിൽ നടത്തിയ യാത്രയിൽ നിരവധി അപൂർവ്വ ദൃശ്യങ്ങളാണ് ഷഹീറിന്റെ ക്യാമറയിൽ പതിഞ്ഞത്. ഇതൊന്നും വെറുംവാക്കല്ലെന്ന് കണ്ടറിയണമെങ്കിൽ ഇൻസ്റ്റയിൽ ആ പേരൊന്നു തപ്പിനോക്കിയാൽ മതി.

ഹൈസ്‌ക്കൂൾ പഠനകാലത്ത് പരിസ്ഥിതി ക്ലബ്ബിലെ അംഗമായിരുന്നപ്പോഴാണ് പ്രകൃതിയോട് മനസ്സ് അടുക്കുന്നതെന്ന് ഷഹീർ പറയുന്നു. പ്രകൃതിയുടെ കാഴ്ചകളിലേക്ക് ക്യാമറക്കണ്ണു തുറക്കാനുള്ള അതിയായ ആഗ്രഹം ഒഴിയാബാധയായി കൂടെക്കൂടി. പഠനത്തിന് ശേഷം ഒരു ക്യാമറയും സ്വന്തമാക്കി ഫോട്ടോകൾ എടുത്തു തുടങ്ങിയിരുന്നു. ഇതിനിടെ 2010ലാണ് പൊലീസിൽ ജോലി കിട്ടിയത്. ഫറോക്ക് പൊലീസ് സ്‌റ്റേഷനിലായിരുന്നു നിയമനം. സർവീസിൽ കയറിയപ്പോഴും ഫോട്ടോഗ്രഫിയെ കൈവിട്ടില്ല.

wildlife-photographer-shaheer-perumanna-photographer

കള്ളൻമാർക്കുപിറകെയുള്ള ഓട്ടത്തിനിടെ കാത്തിരുന്ന കിട്ടുന്ന അവധി ദിനങ്ങളിൽ തന്റെ നിക്കോൺ ഡി–500 ക്യാമറയുമായി ഷഹീർ കാടുകയറും. 

മുത്തങ്ങ, വനപർവ്വം, കൽപ്പള്ളി,നെല്ലിയാമ്പതി എന്നിങ്ങനെ പലയിടങ്ങളിലെ കാഴ്ചകൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വനം വകുപ്പ് നടത്താറുള്ള പക്ഷികളുടെ കണക്കെടുപ്പിലും പങ്കെടുത്തു.

കർണാടക, ഒറീസ്സ, ആന്ധ്രാ സംസ്ഥാനങ്ങളുടെ ഔദ്യോഗികപക്ഷിയായ പനങ്കാക്കയെ മാവൂർ കൽപ്പള്ളിയിൽവച്ചാണ് ഷഹീർ ക്യാമറയിൽ പകർത്തിയത്. വന്യജീവി ഫൊട്ടോഗ്രഫർമാർ ദിവസങ്ങളോളം തപസ്സിരുന്നു കിട്ടുന്ന കാഴ്ചകൾ അനുഗ്രഹം പോലെ തന്റെ മുന്നിലേക്ക് വന്നെത്തുന്ന അനുഭവങ്ങൾ ഏറെയുണ്ടെന്നും ഷഹീർ പറയുന്നു.

manorama-online-wildlife-photographer-shaheer-perumanna-photographer

നിലവിൽ പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനിലാണ് ഷഹീർ ജോലി ചെയ്യുന്നത്. ഷഹീറിനു പിന്തുണയുമായി ഭാര്യ ഫർസാനയും മകൻ മുഹമ്മദ് സയാനും ഒപ്പമുണ്ട്.കരിമ്പുലിയെ (ബ്ലാക്ക് പാന്തർ) തന്റെ ക്യാമറയിൽ പകർത്തുകയെന്നതാണ് ഷഹീറിന്റെ ഇപ്പോഴത്തെ സ്വപ്നം. മൂന്നു ദിവസത്തെ അവധി മാത്രമുള്ളപ്പോൾ കാടു കയറി. കാത്തിരുന്നെങ്കിലും കരിമ്പുലി കനിഞ്ഞില്ല. ഇനി അടുത്ത ലീവിന് വരുമ്പോഴെങ്കിലും കാണാമെന്ന് മനസ്സിൽ പറഞ്ഞാണ് ഷഹീർ കഴിഞ്ഞ തവണ കാടിറങ്ങിയത്. കരിമ്പുലിയെ ഇപ്പോഴും ഷഹീർ കാത്തിരിക്കുകയാണ്. 

English Summary : Cop with the cam: Story of wildlife photographer Shaheer Perumanna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com