ADVERTISEMENT

തന്റെ ചിത്ര രചനാ പാടവം കൊണ്ട് കേസ് തെളിയിക്കാൻ മാത്രമല്ല, അത്യാവശ്യഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കാനും സാധിക്കുമെന്ന് തെളിയിക്കുകയാണ് പത്തനംതിട്ട മണിമല സ്വദേശിയും കേരള പൊലീസിലെ എഎസ്ഐയുമായ പി.പി രാജേഷ് എന്ന രാജേഷ് മണിമല. 2018 ലെ പ്രളയകാലത്ത് രാജേഷ് തുടങ്ങി വച്ച വ്യത്യസ്തമായ ഒരു ചാലഞ്ച് ഉണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിശ്ചിത തുക സംഭാവന ചെയ്തതിന്റെ രസീത് കാണിച്ചാൽ, പണം നൽകിയ വ്യക്തിയുടെ ചിത്രം രാജേഷ് കാൻവാസിലാക്കി നൽകും. ജോലി കഴിഞ്ഞുള്ള ഇടവേളകളിൽ കണ്ടെത്തുന്ന സമയമാണ് ഇത്തരത്തിൽ സാമൂഹിക സേവനത്തിനായി വിനിയോഗിക്കുന്നത്. 

ജീവരക്തം പോലെ ചിത്രകല 

ജോലി എന്ന പോലെ തന്നെ ചിത്രരചനയെയും സ്നേഹിക്കുന്ന വ്യക്തിയാണ് രാജേഷ്. ചിത്രം വരക്കുന്നതിനായി ലഭിക്കുന്ന ഒരവസരവും അദ്ദേഹം പാഴാക്കാറില്ല. 2007 ലാണ് കേരള പോലീസിന്റെ ഭാഗമായി രേഖാ ചിത്രം വരക്കാൻ തുടങ്ങിയത്. ഇതുവരെ 200 ൽ അധികം രേഖാ ചിത്രങ്ങൾ വരയ്ക്കുകയും അതിൽ ഭൂരിഭാഗവും പ്രതിയിലേക്ക് എത്തിച്ചേരാൻ സഹായകമാകുകയും ചെയ്തു. ഈ ചിത്രരചന വൈവിധ്യമാണ് പോർട്രൈറ്റ് ചിത്രങ്ങൾ വരക്കുന്നതിലേക്ക് രാജേഷിനെ നയിച്ചത്. തന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തെ ബാധിക്കാത്ത രീതിയിൽ സാമൂഹിക നന്മയെ മുൻനിർത്തി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിൽ നിന്നുമാണ് ചിത്രരചന ചാലഞ്ചിന് തുടക്കം കുറിച്ചത്. MA Bed ബിരുദവും മാവേലിക്കര ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രകലയിൽ ഡിപ്ളോമയും നേടിയ ശേഷമാണ് ഇദ്ദേഹം പൊലീസിന്റെ ഭാഗമാകുന്നത്. 

images
ചാലഞ്ചിന്റെ ഭാഗമായി രാജേഷ് വരച്ച ചിത്രങ്ങൾ

പ്രളയത്തോടെ തുടക്കം 

2018 ലെ പ്രളയത്തെത്തുടർന്നാണ് രാജേഷിന്റെ ആദ്യ ചിത്രരചന ചാലഞ്ച് ആരംഭിക്കുന്നത്. ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ഞൂറു രൂപയെങ്കിലും സംഭാവന ചെയ്തവരുടെ ചിത്രം വരച്ചു നൽകുമെന്നായിരുന്നു അന്ന് തന്റെ ഫേസ്‌ബുക്ക് പേജ് വഴി അദ്ദേഹം ആഹ്വാനം ചെയ്തത്. ആ ചാലഞ്ച് ജനങ്ങൾ രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. 1.48 ലക്ഷം രൂപയാണ് ആ കാലയളവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഎസ്ഐയുടെ ചിത്രരചന ചാലഞ്ച് വഴി എത്തിയത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിന്റെ രസീത് നൽകിയാൽ ദിവസങ്ങൾക്കുള്ളിൽ രാജേഷ് വരച്ച പോർട്രൈറ്റ് ലഭിക്കും. 

കോവിഡ് ചാലഞ്ച് 

2020 ൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന കാലത്താണ് രാജേഷ് തന്റെ രണ്ടാമത്തെ ചാലഞ്ചുമായി വരുന്നത്. 1000 രൂപയെങ്കിലും സംഭാവന നൽകിയതിന്റെ രസീത് നൽകിയാൽ രാജേഷ് വരച്ച പെയിന്റിങ് സമ്മാനം എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. കോവിഡ് വ്യാപനം മൂലം ജനങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് പോലും മികച്ച പിന്തുണ ചാലഞ്ചിന് ലഭിച്ചു. അമ്പതിനായിരത്തോളം രൂപ ദുരിതാശ്വാസനിധിയിലെത്തി.

വാക്സിനേഷൻ ചാലഞ്ച് 

കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലും ചിത്രരചന ചാലഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് രാജേഷ്. രണ്ടു ഡോസ് വാക്സീന്റെ വിലയായ 800 രൂപ സംഭാവന നൽകിയതിന്റെ രസീത് ഫെയ്സ്ബുക്കിലിട്ടാൽ അവരുടെ ചിത്രം വരച്ചു നൽകും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ആ ചാലഞ്ചിനും വൻ സ്വീകാര്യതയാണു ലഭിച്ചത്. ഈ ചാലഞ്ചിന്റെ ഭാഗമായി 25,000 രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിലെത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും ചിത്രം വരയ്ക്കാനുള്ള ചായക്കൂട്ടും പേപ്പറും വാങ്ങാനുള്ള പണം രാജേഷ് സ്വന്തം വരുമാനത്തിൽനിന്നുമാണ് കണ്ടെത്തുന്നത്. വരയോടുള്ള താൽപര്യവും സാമൂഹിക സേവനത്തിനുള്ള അവസരവും മുൻനിർത്തുമ്പോൾ അതൊന്നും ഭാരിച്ച ചെലവുകളായി ഈ പോലീസുകാരൻ കരുതുന്നില്ല.

പൊലീസിലെ ചിത്രകാരൻ, ചിത്രകാരന്മാരിലെ പോലീസ് 

ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലാണ് രാജേഷ് പ്രവർത്തിക്കുന്നത്. സംസ്ഥാന പോലീസിൽ രേഖാ ചിത്രകാരൻ എന്നൊരു പോസ്റ്റില്ലെങ്കിലും ഡിജിപിയുടെ പ്രത്യേക ഉത്തരവോടെയാണ് രാജേഷ് രേഖാചിത്രങ്ങൾ വരയ്ക്കുന്നത്.  അദ്ദേഹം വരച്ച രേഖാ ചിത്രങ്ങളിലൂടെ നിരവധി കേസുകൾക്കാണ് തുമ്പുണ്ടായത്. ഏറ്റവും ഒടുവിലായി തിരുവനന്തപുരം ടെക്നോ സിറ്റിക്ക് സമീപം വച്ച് കാർ തടഞ്ഞ് ജ്വല്ലറിയിലേക്ക് കൊണ്ടുപോയ നൂറിലേറെ പവൻ സ്വർണം കൊള്ളയടിച്ച പ്രതികളെ തിരിച്ചറിയാനും രാജഷ് വരച്ച രേഖാചിത്രങ്ങൾ സഹായിച്ചു. പാറമ്പുഴ കൊലപാതകം, ജിഷ കൊലപാതകം എന്നിവ രാജേഷിന്റെ കരിയറിലെ സെൻസേഷനൽ കേസുകളാണ്. 

സൈബർ ചതിക്കുഴികളിൽ നിന്നും എങ്ങിനെ രക്ഷ നേടാം എന്നതിനെക്കുറിച്ച് SPC ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് 200 ൽ അധികം ക്‌ളാസുകൾ ഇദ്ദേഹം നൽകിക്കഴിഞ്ഞു. മദ്യം മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് കുട്ടികൾക്ക് ബോധവത്‌കരണ ക്ലാസും നൽകുന്നുണ്ട്. ഇതിനെല്ലാം പുറമെ കഴിഞ്ഞ 10 വർഷക്കാലമായി സൗജന്യ പിഎസ്‌സി പരിശീലനവും നടത്തുന്നു. ഇതിലൂടെ നിരവധിപേർക്ക് സർക്കാർ ജോലി ലഭിക്കുകയും ചെയ്തു. അവധി ദിവസം സൗജന്യമായി ചിത്രരചന പഠിപ്പിക്കുന്നുണ്ട്. സേവന പ്രവർത്തനങ്ങൾക്ക് രണ്ട് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംഗീതസദസുകളിൽ കീർത്തനത്തിന് അനുസരിച്ച് ചിത്രംവരയ്ക്കുകയാണ് പ്രധാന ഹോബി. മക്കളായ അവിനാശും വിഘ്‌നേശും ചിത്രകാരൻമാരാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com