ADVERTISEMENT

കേന്ദ്രാനുമതിയോടെ ഈ വർഷം പാമ ഗവേഷണ കേന്ദ്രം നടത്തുന്ന പട്ടണം മുസിരിസ് ഗവേഷണ പ്രവർത്തനങ്ങളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും പങ്കാളിയാകും. എറണാകുളം, തൃശൂർ ജില്ലകളിലെ പട്ടണം, മതിലകം ഗ്രാമങ്ങളിൽ നടക്കുന്ന ഉത്ഖനന, പുരാവസ്തു ഗവേഷണത്തിന്റെ ഭാഗമായി, പെരിയാർ നദിയുടെ ഇരുകരകളിലുമുള്ള പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകൾ കേന്ദ്രീകരിച്ചു ഡിജിറ്റൽ സർവേയും നടത്തും. 2006 മുതൽ പട്ടണം ഗവേഷണങ്ങൾക്കു നേതൃത്വം നൽകുന്ന ഡോ. പി. ജെ. ചെറിയാനെ പ്രോജക്ട് ഡയറക്ടർ ആയി നിയമിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉത്തരവിറക്കി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശൂർ സർക്കിൾ മേധാവി ഡോ. കെ. പി. മോഹൻദാസ് ഉൾപ്പെടെയുള്ളവർ കോ–ഡയറക്ടർമാരാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഭൗമശാസ്ത്ര വിഭാഗം തലവൻ ഡോ. ലിന്റോ ആലപ്പാട്ട്, കേരള യൂണിവേഴ്സിറ്റി പുരാവസ്തു വിഭാഗം അധ്യാപകരായ ഡോ. സി. വി. രാജേഷ്, ഡോ. ജി. അഭയൻ, ന്യൂ ഡൽഹി അമിറ്റി യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം അധ്യക്ഷ ഡോ. വീനസ് ജെയ്ൻ, ‍യുകെയിലെ ക്വീൻസ് യൂണിവേഴ്സിറ്റി ഡേറ്റ സയൻസ് ശാസ്ത്രജ്ഞൻ ഡോ. പി. ദീപക് എന്നിവരും കോ–ഡയറക്ടർമാരാണ്. 

കുഴിച്ചെടുക്കുന്നതു പ്രാചീന ചരിത്രം 

ഗുജറാത്ത് മുതൽ ബംഗാൾ വരെയുള്ള പ്രാചീന ഇന്ത്യൻ തീരങ്ങൾ കേന്ദ്രീകരിച്ച് 2000 വർഷം മുൻപു നടന്ന ആഗോള വ്യാപാര, സംസ്കാരിക വിനിമയങ്ങളുടെ തെളിവു ശേഖരിച്ചു വിശകലനം ചെയ്യുക എന്നതാണു പട്ടണം ഗവേഷണത്തിൽ ലക്ഷ്യമിടുന്നത്. പല ഭാഷകളും ജീവിത രീതികളും പിൻതുടർന്നിരുന്ന, ദക്ഷിണ ചൈന മുതൽ സ്പെയിൻ വരെയുള്ള വിവിധ സംസ്കാരങ്ങളുടെ ബിസി 5–ാം നൂറ്റാണ്ടു മുതൽ എഡി 5–ാം നൂറ്റാണ്ടു വരെയുള്ള അവശിഷ്ടങ്ങളാണു കിട്ടുന്നത്. പ്രാചീന റോമാ സാമ്രാജ്യ കാലത്തെ ചരിത്രപ്രസിദ്ധമായ മുസിരിസ് തുറമുഖത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു പട്ടണം എന്ന അനുമാനം സ്ഥിരീകരിക്കാവുന്ന തെളിവുകളാണു കഴിഞ്ഞ സീസണിലെ ഉത്ഖനനത്തിൽ കിട്ടിയത്. 

റോമാസാമ്രാജ്യത്തിലെ ചക്രവർത്തിയാകുംമുൻപ് അഗസ്റ്റസ് സീസർ ഉപയോഗിച്ചിരുന്ന മോതിരമുദ്രയായ ഗ്രീക്ക് പുരാണത്തിലെ സ്ഫിൻക്സ് (പെൺ നരസിംഹം) രൂപവും ഗ്രീക്കോ–റോമൻ കലാപാരമ്പര്യത്തിലുള്ള മനുഷ്യശിരസിന്റെ ചെറുശിൽപവും കണ്ടുകിട്ടി. ഇതുവരെ കണ്ടെടുത്ത പുരാതന കൊത്തുപണി രൂപങ്ങളിൽ പ്രാധാന്യം അർഹിക്കുന്നവയാണ് ഇവ. അമൂല്യമായ കാർണീലിയൻ കല്ലിൽ തീർത്ത രണ്ടു ലോക്കറ്റുകൾ നേരത്തേ കിട്ടിയിരുന്നു. ചാടിവീഴുന്ന സിംഹത്തിന്റെ രൂപമുള്ള ലോക്കറ്റ് 2010ലും റോമൻ ദേവതയായ ഫോർച്യൂണയുടെ ചിത്രം പതിച്ച ലോക്കറ്റ് 2014ലുമാണു കണ്ടെടുത്തത്. ലോകമെമ്പാടുമുള്ള മലയാളി സമൂഹങ്ങളുടെ സഹകരണത്തിൽ പട്ടണം ഗ്രാമത്തെ ദത്തെടുത്ത് ആഗോള പൈതൃക സ്‌ഥാനമാക്കി മാറ്റുകയെന്നതും പാമയുടെ ലക്ഷ്യമാണ്.  

കഥപറയുന്ന കലപ്പൊട്ടുകൾ

img-3

ഇരുമ്പുയുഗം മുതലുള്ള (1000 ബിസി) തദ്ദേശ, വിദേശ നിർമിത കലപ്പൊട്ടുകളും കരകൗശല വസ്തുക്കളും പട്ടണം ഉത്ഖനനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ നിർമിത മൺപാത്ര ശേഷിപ്പുകൾക്കു പുറമെ മധ്യധരണ്യാഴി, ചെങ്കടൽ, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ദക്ഷിണ ചൈന തീരദേശങ്ങളിൽ നിന്നുള്ള പാത്ര അവശിഷ്ടങ്ങളും കണ്ടെത്തി. പൊട്ടിയതും മിനുക്കാത്തതുമായ വർണക്കൽമുത്തുകളുടെയും മാലമണികളുടെയും അവശിഷ്‌ടങ്ങളും ഏറെ ലഭിച്ചു.  

മെഡിറ്ററേനിയൻ കച്ചവടക്കാർ വീഞ്ഞും ഒലീവെണ്ണയും കൊണ്ടുവന്നിരുന്ന ‘ആംഫോറ’ ഭരണിയുടെ അവശിഷ്ടങ്ങളാണു വിദേശ മൺപാത്രച്ചീളുകളിൽ പ്രധാനം. പ്രാചീന റോമക്കാരുടെ തീൻമേശപ്പാത്രമായ ടെറാസിഗിലറ്റ, അറേബ്യൻ മേഖലയിൽ നിന്നുള്ള ടർക്യുയിസ് പാത്രങ്ങൾ, നീളം കൂടിയ ടോർപ്പിഡോ ജാറുകൾ, വെള്ളയും നീലയും നിറമുള്ള ചൈനീസ് കളിമൺ പാത്രങ്ങൾ, സ്ഥാന ചിഹ്നങ്ങളുണ്ടാക്കാൻ കാമ്യോ ചിത്രണത്തിന് ഉപയോഗിക്കുന്ന ബ്ലാങ്കുകൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങളും കിട്ടി. വർണക്കൽമുത്തുകളുടെ ശേഷിപ്പുകളിൽ ബെറിലും കാർണീലിയനും അഗെയ്‌റ്റും ക്വാർട്സും ഒക്കെയുണ്ട്. 

പെരിയാർ നദീതട സംസ്കാരം

പെരിയാർ നദിയുടെ ഇരുകരകൾ കേന്ദ്രീകരിച്ച്, പട്ടണവുമായി പ്രത്യക്ഷ–പരോക്ഷ ബന്ധമുള്ള പുരാവസ്തു അവശിഷ്ടങ്ങളും സ്മാരകങ്ങളും അവയെ സംബന്ധിക്കുന്ന പഴയ തലമുറയുടെ വിവരണങ്ങളും സമാഹരിക്കുക എന്നതാണു ഡിജിറ്റൽ സർവേയിൽ ഉദ്ദേശിക്കുന്നത്. പ്രവർത്തനങ്ങൾക്കായി വാർഡ് മെംബർമാരെ ഉൾപ്പെടുത്തി ഉപദേശക സമിതി രൂപീകരിക്കും. ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ തങ്ങളുടെ ചെറു പ്രദേശങ്ങളെ ചരിത്ര സംബന്ധിയായ തുടർച്ചകളിൽ തിരിച്ചറിയാൻ സഹായകമായ പ്രവർത്തനത്തിൽ വാർഡ് അംഗങ്ങൾക്കും പങ്കാളികളാകാം. ശാസ്ത്ര പഠനങ്ങളിൽ തൽപരരായ പൊതുജനങ്ങളും വിദ്യാർഥികളും ഉൾപ്പെടുന്ന ഇന്റേണുകളാണു ഡിജിറ്റൽ വിവര ശേഖരണം നടത്തുന്നത്. ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്കു സർട്ടിഫിക്കറ്റും നൽകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com