ADVERTISEMENT

ദുരിത കാലം മറികടക്കാനായി രണ്ടു വർഷത്തിനു ശേഷം കലാമണ്ഡലം ഗോപിയും സംഘവും ഓൺലൈനായി അരങ്ങിലേക്ക്. കഥകളി രംഗത്തെ ഏറെ പ്രമുഖർക്കൊപ്പമാണ് അദ്ദേഹം ഓൺലൈനായി അരങ്ങിലെത്തുന്നത്.

കോവിഡു കാലത്തു ദുരിതത്തിലായ കഥകളി കലാകാരന്മാർക്കു പിന്തുണയുമായി ആലപ്പുഴ ഹരിപ്പാട് ഏവൂർ ശ്രീകൃഷ്ണ ക്ഷേത്രവും ഗീതാ സമിതിയുമാണ് അഷ്ടമി രോഹിണി മുതൽ 3 ദിവസം ഓൺലൈനിൽ കഥകളി ആചാര്യന്മാരെ അരങ്ങിലെത്തിക്കുന്നത്. ഈ സാഹചര്യം മറികടക്കാനായി താനും അരങ്ങിലെത്താമെന്നു 84 പിന്നിട്ട ഗോപിയാശാൻ പറയുകയായിരുന്നു. കൂടുതൽ ഓൺലൈൻ അരങ്ങുകൾ ഉണ്ടാകുകയും കഥകളി കലാകാരന്മാർക്കു പുതിയ വഴി തെളിയിക്കുകയുമാണു ലക്ഷ്യമെന്നു സംഘാടകർ പറഞ്ഞു.

28 മുതൽ 30വരെ ക്ഷേത്രത്തിലാണ് ഈ ൈഹടെക് കഥകളി നടക്കുന്നത്. അതിവേഗ ഇന്റർനെറ്റ് ലൈൻ ഇതിനു മാത്രമായി സജ്ജീകരിക്കും. തുടർന്നു മികച്ച ക്യാമറകളിലൂടെ ലൈവായി യു ട്യൂബിലും ഫെയ്സ്ബുക്കിലും കാണിക്കും. പ്രഫഷനൽ ലൈറ്റിങ് വിദഗ്ധരാണു വെളിച്ചമൊരുക്കുക. മികച്ച ലൈവ് ഷോ പോലെ ഉയർന്ന ദൃശ്യ നിലവാരത്തിൽ കഥകളിയെ ലോക വ്യാപകമായി അവതരിപ്പിക്കുകയാണു ലക്ഷ്യം. വേദിയിലെത്തുന്ന കഥകളി പാട്ടുകാരും വാദ്യക്കാർക്കും ഇടയിൽ കോവിഡ് സുരക്ഷ ഉറപ്പാക്കാനായി അക്രലിക് ഷീറ്റുകൾ വയ്ക്കും. പങ്കെടുക്കുന്ന നൂറോളം കലാകാരന്മാർക്കും കോവിഡ് പരിശോധന നടത്തും. സാമൂഹിക അകലം പാലിച്ചാകും ചുട്ടികുത്തലടക്കം (മേക്കപ്പ്) എല്ലാം ഒരുക്കുക. പുറത്തുനിന്നുള്ളവർക്കു അണിയറയിലേക്കോ കഥകളി കലാകാരന്മാരുടെ അടുത്തേക്കോ പ്രവേശനമുണ്ടാകില്ല. കാണികളെ അനുവദിക്കാനും കർശന നിയന്ത്രണമുണ്ടാകും.

കലാമണ്ഡലം ഗോപിക്കുള്ള സമാദരം എന്ന നിലയിൽകൂടിയാണ് ഇതവരിപ്പിക്കുക. 28നു രാത്രി 7നു നളചരിതം മൂന്നാം ദിവസത്തിൽ ബഹുകനായി ഗോപിയാശാൻ അരങ്ങിലെത്തും. തുടർന്നു ലവണാസുരവധം. രണ്ടാം ദിവസം ദുര്യോധന വധത്തിൽ ഗോപിയാശാൻ കർണനാകും. സന്താന ഗോപാലവും ഇതോടൊപ്പമുണ്ടാകും. മൂന്നാം ദിവസം കുചേല വൃത്തത്തിൽ കൃഷ്ണനായാണ് അദ്ദേഹം അരങ്ങിലെത്തുക. ഒന്നാം ദിവസം കലാമണ്ഡലം അരുൺരാജ്, കലാമണ്ഡലം ബാലസുബ്രമണ്യൻ, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ എന്നിവരും അരങ്ങിലുണ്ടാകും. രണ്ടാം ദിവസം കലാമണ്ഡലം ഷൺമുഖദാസ്, മാർഗി വിജയകുമാർ, ചമ്പക്കര വിജയകുമാർ തുടങ്ങിയവരും അവസാന ദിവസം സദനം കൃഷ്ണൻകുട്ടി, മധു വാരാണസി തുടങ്ങിയവരും അരങ്ങിലെത്തും. പത്തിയൂർ ശങ്കരൻകുട്ടി, കോട്ടയ്ക്കൽ മധു തുടങ്ങിയവരാണു പാട്ടുകാർ. ഓൺലൈൻ സെർച്ച് samaadaramindia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com